വെള്ളൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ വൻ കവര്‍ച്ച; പെരുന്നാള്‍ ആഘോഷ തിരക്കിൽ ഓഫീസിന്റെ താഴു തകര്‍ത്ത് ഒന്നരലക്ഷവും സ്വര്‍ണ്ണാഭരണങ്ങളും കൊണ്ടുപോയി

വെള്ളൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ വൻ കവര്‍ച്ച. പെരുന്നാള്‍ ആഘോഷ തിരക്കിൽ ഓഫീസിന്റെ താഴു തകര്‍ത്ത് ഒന്നരലക്ഷവും സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം കള്ളന്‍ മടങ്ങിയതു പള്ളി പൂട്ടി താക്കോല്‍ ഇരുന്ന സ്ഥലത്തു തന്നെ മടക്കിവച്ച ശേഷം. ലക്ഷങ്ങളുടെ പണവും സ്വര്‍ണവും മോഷ്ടിക്കപ്പെട്ടു. ഒന്നര ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ അഞ്ചിനു പ്രധാനശുശ്രൂഷകന്‍ പള്ളിയിലെത്തിയപ്പോഴാണു മോഷണവിവരം പുറത്തറിയുന്നത്. പള്ളി ഓഫീസിന്റെ താഴു തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ട്രസ്റ്റിയുടെ മേശയുടെ സമീപത്തുള്ള സേഫില്‍നിന്നു പണം കവരുകയായിരുന്നു. പെരുന്നാള്‍ പ്രമാണിച്ച് അത്യാവശ്യ ചെലവുകള്‍ക്കു സൂക്ഷിച്ചിരുന്ന 85,515 രൂപയും ചാരിറ്റി ഫണ്ടായ 9,200 രൂപയും ഉള്‍പ്പെടെയാണു മോഷ്ടിക്കപ്പെട്ടത്. പള്ളിക്കുള്ളിലെ രണ്ടു നടപ്പെട്ടികളില്‍നിന്നായി 25,000 രൂപയ്ക്കു മുകളില്‍ പണം അപഹരിച്ചതായും പള്ളി ഭാരവാഹികള്‍ പറഞ്ഞു.
സേഫില്‍ സൂക്ഷിച്ചിരുന്ന ഒമ്പതു സ്വര്‍ണ മിന്നുകളും സ്വര്‍ണമോതിരവും കവര്‍ന്നിട്ടുണ്ട്. സേഫിന്റെ താഴ് തകര്‍ത്താണു പണം അപഹരിച്ചത്. സേഫില്‍ സൂക്ഷിച്ച താക്കോല്‍ ഉപയോഗിച്ച് പള്ളി തുറന്നു പള്ളിക്കുള്ളില്‍ പ്രവേശിച്ചു മോഷണം നടത്തുകയായിരുന്നു. പള്ളിക്കുള്ളില്‍ സ്ഥാപിച്ചിരുന്ന രണ്ടുവലിയ ഭണ്ഡാരങ്ങള്‍ താക്കോല്‍ ഉപയോഗിച്ചു തുറന്നു പണം അപഹരിച്ചശേഷം അതേപടി പൂട്ടി. പിന്നീടു പള്ളിയും പൂട്ടിയാണു കള്ളന്‍ മടങ്ങിയത്. പെരുന്നാള്‍ ആയതിനാല്‍ വലിയ ഭണ്ഡാരപ്പെട്ടികളില്‍ 25,000 രൂപവീതം ഉണ്ടാകുമെന്നു കണക്കാക്കുന്നു. ട്രസ്റ്റിയുടെയും സെക്രട്ടറിയുടെയും അലമാരകള്‍ തുറന്നിട്ടില്ല.
കവര്‍ച്ചകള്‍ക്കുശേഷം താക്കോല്‍ ഭദ്രമായി സേഫില്‍വെച്ചു.താക്കോലിരുന്ന പാത്രത്തില്‍ വെള്ളമൊഴിച്ചു തെളിവു നശിപ്പിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. വെള്ളമൊഴിച്ചു സേഫിനകത്തെ സാധനസാമഗ്രികളും നശിച്ചിട്ടുണ്ട്. വിരലടയാളം ലഭിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നു കരുതുന്നു. പളളിയിലെ വലിയപെരുന്നാള്‍ ആഘോഷം നടക്കുന്നതിനാല്‍ തിങ്കളാഴ്ച രാത്രി 12 വരെ ട്രസ്റ്റിയും സെക്രട്ടറിയും അടക്കമുള്ളവര്‍ പള്ളിയില്‍ ഉണ്ടായിരുന്നു.
കുര്‍ബാന അപ്പം ഉണ്ടാക്കുന്നതിനു പുലര്‍ച്ചെ അഞ്ചിനു പള്ളിയില്‍ എത്തിയ പ്രധാന ശുശ്രൂഷകന്‍ എ.ഇ. അന്ത്രയോസ് ആനിവേലിലാണു മോഷണ വിവരം ആദ്യം അറിഞ്ഞത്. പിന്നീട് ട്രസ്റ്റി ഷൈജു സി. ഫിലിപ്പിനെയും സെക്രട്ടറി പ്രദീപ് തോമസിനെയും വിവര മറിയിച്ചു. ഇവര്‍ എത്തിയശേഷമാണു പാമ്പാടി പോലീസിനെ അറിയിച്ചത്. വികാരി ഫാ. അജീഷ് ജെ. പുന്നന്‍, ഫാ. ഗീവര്‍ഗീസ് പതിനാലില്‍പറയില്‍ വിശ്വാസികളും അടക്കം വന്‍ജനാവലി സ്ഥലത്തെത്തിയിരുന്നു.
പാമ്പാടി സി.ഐ യു. ശ്രീജിത്ത്, എസ്‌ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കോട്ടയത്തുനിന്നും ഫോറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha


























