കൈക്കൂലി കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ സ്റ്റേഷൻ വളപ്പിൽ എ.എസ്.ഐ തൂങ്ങി മരിച്ചു

എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷൻ വളപ്പിൽ എ.എസ്.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇയാളെ 2008 ൽ കൈക്കൂലി കേസിൽ വിജിലൻസ് പിടികൂടിയിരുന്നു. കേസിന്‍റെ വിചാരണ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇന്ന് തുടങ്ങാനിരിക്കുകയാണ്. ഇതിനിടെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
ഇന്ന് പുലർച്ചെ മൂന്നിനാണ് സംഭവം. രാവിലെ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് തോമസിനെ തൂങ്ങി മരിച്ച നിലയിൽ ആദ്യം കണ്ടത്. തുടർന്ന്, വിവരം എസ്.ഐ ഉൾപ്പടെയുള്ള ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ, എ.സി.പി, മട്ടാഞ്ചേരി അസി. കളക്ടർ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എറണാകുളം വല്ലാർപാടം സ്വദേശിയാണ് തോമസ്. ഏറെക്കാലം കൺട്രോൾ റൂമിലായിരുന്ന തോമസ് അഞ്ച് മാസം മുമ്പാണ് കടവന്ത്ര സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയത്.

https://www.facebook.com/Malayalivartha


























