അമ്മയെ കൊന്ന് കത്തിച്ചത് എങ്ങനെയെന്ന് കൂസലില്ലാതെ പോലീസിനോട് വിവരിച്ച് അക്ഷയ്; പെറ്റമ്മയെ കൊന്നതിൽ സങ്കടമുണ്ടോയെന്ന സി.ഐയുടെ ചോദ്യത്തിന് മുന്നിൽ...

പേരൂര്‍ക്കടയില്‍ എല്‍ഐസി ഏജന്റായിരുന്ന ദീപാ അശോകനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അക്ഷയിനെ തെളിവെടുപ്പിനെത്തിച്ചു . പ്രതിയെ ഇന്നലെ രാത്രിയോടെ സംഭവ സ്ഥലമായ മണ്ണടി യെിനിലെ ദ്വാരക എന്ന വീട്ടിൽ എത്തിക്കുന്നുവെന്നറഞ്ഞിപ്പോൾ തന്നെ നാട്ടുകാരിൽ ചെറിയ തോതിൽ അമർഷമുണ്ടായിരുന്നു.
വീടിനുള്ളിലേക്ക് അക്ഷയെത്തുമ്പോൾ അച്ഛൻ അശോകനും ഏതാനും ബന്ധുക്കളും അവിടെയുണ്ടായിരുന്നു. കാഴ്ചക്കാരായി അയൽവാസികളും. അമ്മ ദീപയെ കൊലപ്പെടുത്തിയതിൽ സങ്കടം തോന്നുന്നുണ്ടോയെന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ തെളിവെടുപ്പിനിടെ സി.ഐയുടെ ചോദിച്ചപ്പോൾ കുറച്ച് സങ്കടമെന്ന് ഒറ്റവാക്കിൽ അക്ഷയിന്റെ മറുപടി. എന്തിനാ മോനേ നീ ഇങ്ങനെ ചെയ്തത് എന്ന അച്ഛൻ അശോകന്റെ ചോദ്യത്തിന് മറുപടി പറയാതെ അക്ഷയ് കരഞ്ഞു.
വീട്ടിൽ അമ്മയുടെ കിടപ്പ് മുറിയിൽ നിന്നായിരുന്നു തെളിവെടുപ്പിന്റെ തുടക്കം. സംഭവത്തിനുശേഷം അടച്ചിട്ടിരുന്ന മുറിയ്ക്കുള്ളിൽ പൊലീസിനൊപ്പം കടന്ന അക്ഷയ് അമ്മയുമായി വഴക്കുണ്ടായതും അമ്മയെ തൊഴിച്ച് നിലത്തിട്ടതും ബെഡ്ഷീറ്റുകൊണ്ട് തലയും മുഖവും മറച്ച് ശ്വാസം മുട്ടിച്ച് കൊന്നതും വിശദീകരിച്ചു. അവിടെ നിന്ന് ഹാളിലൂടെ അടുക്കളവരെ വലിച്ചിഴച്ച് കൊണ്ടുവന്ന മൃതദേഹം അവിടെ നിന്ന് തോളത്തിട്ട് പുറത്തെ കുളിമുറിയ്ക്ക് സമീപം ചവറുകത്തിക്കുന്ന കുഴിയിലെത്തിച്ചു.
മണ്ണെണ്ണയും കൊതുമ്പും വിറകും ശേഖരിച്ചുകൊണ്ടുവന്നതും കത്തിച്ച രീതിയും വിശദീകരിച്ച അക്ഷയ് പൊലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി. സംഭവസമയത്ത് അക്ഷയ് ധരിച്ചിരുന്ന വസ്ത്രങ്ങളും ചെരിപ്പും വീട്ടിൽ നിന്ന് കണ്ടെത്തിയ പൊലീസ് അരമണിക്കൂറിലേറെ ചെലവഴിച്ചശേഷമാണ് മടങ്ങിയത്.
ദീപയെ കൊലപ്പെടുത്തിയശേഷം പറമ്പിലേക്ക് തനിച്ച് ചുമന്നു കൊണ്ടുപോകാൻ അക്ഷയിന് കഴിയുമോയെന്ന സംശയവും തെളിവെടുപ്പിൽ ദുരീകരിച്ചു. ഇയർ ഇംബാലൻസിംഗ് പ്രശ്നത്തെ തുടർന്ന് നാലുമാസം മുമ്പ് വീട്ടിൽ അബോധാവസ്ഥയിൽ വീണ ദീപയെ അക്ഷയ് തനിച്ചാണ് തോളിലേറ്റി കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചതെന്ന ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴിയും കുറ്റസമ്മതത്തിലെ അക്ഷയിന്റെ വെളിപ്പെടുത്തലും ഇക്കാര്യത്തിലെ സംശയങ്ങൾ ദുരീകരിക്കാൻ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
കൊല നടത്തിയത് താനല്ലെന്ന് പൊലീസിനോട് അക്ഷയ് ആവർത്തിക്കുമ്പോൾ നിലനിന്നിരുന്ന ഏക സംശയം ഒറ്റയ്ക്ക് തന്നെയാണോ അക്ഷയ് ഈ കൊലപാതകം നടത്തിയത് എന്ന് മാത്രമായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെ ദീപയുടെ മൃതദേഹം കത്തിക്കാൻ തുടങ്ങിയിരുന്നു. വളരെ കുറച്ച് ഇന്ധനം മാത്രമാണ് ഇതിനായി ഉപയോഗിച്ചത്.
ഒരു മനുഷ്യ ശരീരം ഇത്രയും നേരം കത്തണമെങ്കിൽ അതിലേക്ക് വിറകും കൊതുമ്പുമൊക്കെ ഇട്ടുകൊടുക്കണം. മൂന്ന് മണി മുതൽ അക്ഷയ് വീട്ടിലുണ്ടായിരുന്നു. മാംസ കത്തുന്ന മണം ലഭിച്ചെന്ന് സമീപത്തെ കെട്ടിട നിർമ്മാണ തൊഴിലാളികളും മുടി കരിയുന്ന മണം ലഭിച്ചുവെന്ന് അയൽ വാസിയും പറഞ്ഞതും അക്ഷയ്ക്കെതിരെയുള്ള തെളിവുകളാണ്. . ദീപയെ കൊലപ്പെടുത്താനും മൃതദേഹം കത്തിക്കാനും അക്ഷയിന് പരസഹായം ലഭിച്ചിട്ടുണ്ടോയെന്ന സംശയമാണ് ഇതോടെ ദുരീകരിക്കപ്പെട്ടത്.
ക്രിസ്മസ് ദിവസം വൈകിട്ട് മൂന്നുമുതൽ അടുത്ത ദിവസം രാവിലെ 8വരെ തുടർച്ചയായി മൃതദേഹം കത്തിയതിന്റെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. ചവറുകത്തിച്ചിരുന്ന കുഴിയിലാണ് മൃതദേഹം കിടത്തി കത്തിച്ചത്. കുഴിയിൽ ചെറിയ തീ കൂട്ടിയാൽപോലും പുറത്തേക്ക് പടരാതെ അടുപ്പിലേതുപോലെ കേന്ദ്രീകരിച്ച് കത്തും. ഇത് മൃതദേഹം പൂർണമായും കത്തിത്തീരാൻ സഹായിക്കുമെന്നാണ് ഫോറൻസിക് വിദഗ്ധർ പൊലീസിന് നൽകിയിരിക്കുന്ന വിവരം.
കുടുംബപ്രശ്നങ്ങളും കൊലയ്ക്കിടയാക്കിയ സാഹചര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആവർത്തിച്ച അക്ഷയിനെ തെളിവെടുപ്പ് പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇന്ന് കോടതിയിൽ തിരികെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു
https://www.facebook.com/Malayalivartha


























