കണ്ണൂരിലെ ജയരാജന്‍മാര്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു; പല കാര്യങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാനുള്ള ശ്രമം പിണറായിയും കോടിയേരിയും നടത്തുന്നില്ല ; പി. ജയരാജന്റെ അപ്രമാദിത്വം പിണറായിക്ക് പിടിക്കുന്നില്ല

സംസ്ഥാന സമ്മേളന വേദിയിലും കണ്ണൂര്‍ സി.പി.എമ്മിലെ നേതാക്കള്‍ തമ്മിലുള്ള ഭിന്നത രൂക്ഷം. തൃശൂരില്‍ ഇന്ന് രാവിലെ സമ്മേളനം തുടങ്ങും മുമ്പ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പി. ജയരാജനെ വേദിക്കരികിലേക്ക് വിളിച്ചുവരുത്തി ശാസിച്ചു. ഷുഹൈബ് വധത്തില്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സംഭവത്തെ കുറിച്ച് ജില്ലാ കമ്മിറ്റി അന്വേഷിക്കുമെന്നുള്ള സെക്രട്ടറി പി.ജയരാജന്റെ പ്രസ്താവനയെ തുടര്‍ന്നാണിത്. പൊലീസിനെതിരായ വിമര്‍ശനം ശരിയായില്ലെന്ന് പിണറായിയും കോടിയേരിയും അറിയിച്ചു. കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുമ്പോള്‍ സര്‍ക്കാരിനെ കൂടെ വെട്ടിലാക്കി നടത്തിയ പ്രസ്താവന അനവസരത്തിലുളളതായിരുന്നെന്നാണ് വിലയിരുത്തല്‍. പി.ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോടിയേരി പര്യമായി രംഗത്തെത്തിയിരുന്നു. അന്വേഷണച്ചുമത പൊലീസിനാണെന്നും പാര്‍ട്ടിക്കല്ലെന്നും കോടിയേരി പി.ജയരാജനെ തിരുത്തിയിരുന്നു.
കുറേനാളായി പി.ജയരാജന്റെ അപ്രമാദിത്വം ഇല്ലാതാക്കാന്‍ പിണറായിയും ഇ.പിയും എം.വി ജയരാജനും ശ്രമിക്കുന്നു. ഷുഹൈബ് വധം മുന്‍നിര്‍ത്തി ആ ലക്ഷ്യം കൈവരിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് അറിയുന്നു. പി.ജയരാജന്റെ അടുത്ത അനുയായിയായ ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമായി ആണെന്ന് അറിയുന്നു. കൊലപാതകത്തില്‍ ആകാശ് പങ്കെടുത്തില്ലെന്ന് ആക്രമണത്തിനിരയായ നൗഷാദ് പറഞ്ഞതും പൊലീസിസില്‍ വിശ്വാസമില്ലെന്ന് പി.ജയരാജനും പറഞ്ഞത് കൂട്ടിവായിച്ചാല്‍ ഇക്കാര്യം മനസിലാക്കാം. എം.വി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നാണ് അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും ആരോപിച്ചിരുന്നു.
കണ്ണൂരിലെ ജില്ലാ സെക്രട്ടറിയായ പി. ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരുകയാണെന്നും വ്യക്തിപൂജ നടത്തുന്ന സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതോടെ സംസ്ഥാന സമിതി ജയരാജനെ താക്കീത് ചെയ്തിരുന്നു. ഇക്കാര്യം അദ്ദേഹം പരസ്യമായി സ്ഥിരീകരിച്ചിരുന്നു. ജയരാജന്റെ മാത്രം ഫഌക്‌സുകളും ബാനറുകളും കണ്ണൂരില്‍ നിറയുകയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് വീഡിയോ ആല്‍ബം ഇറക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ജില്ലയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചത്. പിണറായി വിജയനും ഇ.പി ജയരാജനും എം.വി ജയരാജനും പി.ജയരാജന്റെ നിലപാടുകളോട് കടുത്ത എതിര്‍പ്പാണുള്ളത്. ഇവരേക്കാള്‍ ജനസ്വീകാര്യത പി.ജയരാജനുണ്ട് എന്നതാണ് മൂവരെയും ചൊടിപ്പിക്കുന്നത്.
ജില്ലാ സമ്മേളനത്തിന് മുമ്പ് പി.ജയരാജനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. പ്രവര്‍ത്തകരുടെയും അണികളുടെയും പിന്തുണയും കോടിയേരിയുടെ അഭ്യര്‍ത്ഥനയും മാനിച്ച് തീരുമാനം മാറ്റുകയായിരുന്നു. പിണറായിയുമായും കോടിയേരിയുമായുള്ള അഭിപ്രായഭിന്നതയാണ് ഇ.പി ജയരാജന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്. എ.കെ ശശീന്ദ്രനെ തിരികെ മന്ത്രിസഭയില്‍ എടുത്തിട്ടും തന്നെ മാറ്റിനിര്‍ത്തുന്നതില്‍ ജയരാജന് കടുത്ത അതൃപ്തിയാണുള്ളത്. ഇതേ തുടര്‍ന്നാണ് സമ്മേളന വേദിയില്‍ സി.പി.ഐയ്‌ക്കെതിരെ പരസ്യമായി രൂക്ഷ വിമര്‍ശനം നടത്തിയത്. സി.പി.ഐയെ കൂടുതല്‍ പ്രകോപിപ്പിക്കുകയായിരുന്നു ജയരാജന്റെ ലക്ഷ്യം. കെ.എം മാണിയെ വിളിച്ചിട്ടുള്ള സംസ്ഥാന സമ്മേളന സെമിനാറില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനവും പങ്കെടുക്കുന്നുണ്ട്. അത് മറച്ചുവച്ചായിരുന്നു ഇ.പിയുടെ പ്രതികരണം
https://www.facebook.com/Malayalivartha























