ഷുഹൈബ് കേസിൽ അണിയറനീക്കങ്ങളുമായി ബി ജെ പി ; കുമ്മനം രാജശേഖരൻ കേന്ദ്ര മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടതായി സൂചന

ബി ജെ പി പണി തുടങ്ങി. കുമ്മനം രാജശേഖരൻ കേന്ദ്ര മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടതായാണ് സൂചന. ഷുഹൈബ് കേസിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നടപടി.ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആകാമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തെത്തുടർന്നാണ് ഉന്നത ബി ജെ പി നേതാക്കൾ കേന്ദ്ര സർക്കാരുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെടുന്നത്. ഒരാഴ്ചക്കുള്ളിൽ അഭിപ്രായം പറയണമെന്നാണ് സിബിഐക്ക് നൽകിയിരിക്കുന്ന നിർദേശം. ഇന്നത്തെ സാഹചര്യത്തിൽ അന്വേഷണത്തിന് സിബിഐ തയ്യാറാകും. ഇല്ലെങ്കിൽ കേന്ദ്ര സർക്കാർ തയ്യാറാക്കും.
പിടിയിലായ പ്രതികൾക്ക് മുഖ്യമന്ത്രിയും പി.ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന വസ്തുത ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. ഇത് വളരെ പ്രധാനപ്പെട്ട ആരോപണമാണ്. ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്തരം ആരോപണങ്ങൾ സ്വാഭാവികമല്ല. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു ആരോപണം ഒരു മുഖ്യമന്ത്രിക്കെതിരെ ഉയരുന്നത്. മുമ്പ് ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു ആരോപണത്തിന് വിധേയരായിട്ടില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.ഹർജിക്കാരന്റെ വക്കീൽ രാഷ്ട്രീയ പ്രസംഗം നടത്തിയെന്ന സ്റ്റേറ്റ് അറ്റോണിയുടെ ആരോപണത്തെ നിശിതമായ ഭാഷയിലാണ് കോടതി വിമർശിച്ചത്.
ഷുഹൈബിന്റെ വധം സിബിഐ അന്വേഷിക്കണമെന്ന നിലപാടാണ് ബി ജെ പി ക്കുള്ളത്. ഇതിനു വേണ്ടി കുമ്മനം നിരാഹാരം കിടക്കാൻ പോവുകയാണ്. കോൺഗ്രസും ഇതേ ആവശ്യം ഉന്നയിച്ച് നിയമ വഴിയിലേക്ക് നീങ്ങിയപ്പോഴാണ് ഇത്തരമൊരു സംഭവം ആകസ്മികമായി ഉണ്ടായത്. കൊലപാതകത്തിന്റെ ചിത്രം ഉയർത്തി കാണിച്ച് കോടതി പ്രതികരിച്ചത് അഭിഭാഷകരെയെല്ലാം അത്ഭുതപ്പെടുത്തി. ഇത്തരത്തിൽ കോടതി വൈകാരികമായി പ്രതികരിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കോടതിക്ക് പോലും സഹിക്കാൻ കഴിയുന്നതിനപ്പുറമാണ് സംഭവ വികാസങ്ങളെന്ന് തെളിഞ്ഞു.
കോടതി പരാമർശത്തോടെ സി പി എമ്മിന് തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണുള്ളത്. എന്നാൽ അവർ അക്കാര്യം സമ്മതിക്കില്ല. റ്റി.പി.കേസിൽ സംഭവിച്ചതു പോലെ പ്രതികൾ പാർട്ടിക്കാരല്ലെന്ന് പറയും. അതു തന്നെയായിരിക്കും ഇതിലും സംഭവിക്കാൻ പോകുന്നത്.
മാധ്യമങ്ങളും കോടതിയും ഉള്ളതുകൊണ്ട് നന്മ വറ്റാത്ത ഒരു ജനസമൂഹം ബാക്കിയുണ്ടെന്ന് മനസിലാക്കാം. മാധ്യമങ്ങൾ നൽകുന്ന കർശനമായ താക്കീത് സി പി എമ്മിന് വലിയ പ്രഹരമായി മാറുന്നുണ്ട്. സി പി എം നേതാക്കൾക്ക് ചാനൽ ചർച്ചകളിൽ പോലും പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്.ചുരുക്കത്തിൽ സി ബി ഐ നന്നായി അന്വേഷിക്കുകയാണെങ്കിൽ പി.ജയരാജനും സംഘവും അകത്താകാനാണ് സാധ്യത. അതിനുള്ള ചരടുവലികളാണ് കുമ്മനം നടത്തുന്നത്.
https://www.facebook.com/Malayalivartha

























