പ്രണയ നൈരാശ്യം താങ്ങാനായില്ല; കായലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ അതി സാഹസികമായി രക്ഷപ്പെടുത്തി യുവാവ്

പ്രണയ നൈരാശ്യം താങ്ങാനാകാതെ കായലിൽ ചാടിയ പെൺകുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ യുവാവിന് അഭിനന്ദന പ്രവാഹം. അര്‍ധരാത്രിക്കുശേഷം കായലില്‍ ചാടിയ പള്ളുരുത്തി സ്വദേശിനിയെയാണ് കുമ്പളങ്ങി കല്ലഞ്ചേരി ആന്റണിയുടെ മകന്‍ ജീവന്‍ (19) സാഹസികമായി രക്ഷിച്ചത്. പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് രാത്രി വീട്ടില്‍നിന്നിറങ്ങിയ യുവതി സൈക്കിള്‍ ചവിട്ടിയാണ് ഹാര്‍ബര്‍പാലത്തില്‍ എത്തി കായലിലേക്ക് ചാടിയത്. ഇന്നലെ പുലർച്ച 12.30നായിരുന്നു സംഭവം നടന്നത്.
അന്നേ ദിവസം തോപ്പുംപടി ചിക്കിങ്ങിലെ വിതരണക്കാരനായ ജീവന്‍ കൂടെ ജോലി ചെയ്യുന്ന ആളോടൊപ്പം ബൈക്കിൽ പെട്രോള്‍ അടിക്കുന്നതിനായി തേവരയിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് ഹാര്‍ബര്‍പാലത്തില്‍ ആള്‍ക്കൂട്ടം ശ്രദ്ധയിൽപ്പെട്ടത്. ആരോ കായലില്‍ ചാടിയെന്ന് നാട്ടുകാർ പറഞ്ഞതോടെ ജീവന്‍ പാലത്തിന്റെ താഴെ മണല്‍തിട്ടയിലേക്ക് ഇറങ്ങുകയും വസ്ത്രങ്ങള്‍ ഊരി കൂട്ടുകാരന് നൽകിയശേഷം പെൺകുട്ടിയെ രക്ഷപ്പെടുത്താൻ കായലിൽ ചാടുകയും ചെയ്തു.
തെക്കോട്ട് വേലിയേറ്റം ഉള്ളതിനാല്‍ 150 മീറ്റര്‍ നീന്തിയാണ് യുവതിയുടെ അടുത്തെത്തിയത്. എന്നാല്‍ യുവതി രക്ഷപ്പെടേണ്ട എന്ന അര്‍ഥത്തില്‍ ജീവനെ തള്ളുകയും ചവിട്ടുകയും ചെയ്തു. ഇതോടെ രണ്ടുപേരുടെയും ജീവനും അപകടത്തിലായി. പിന്നീട് ബലംപ്രയോഗിച്ച് യുവതിയെ മുതുകില്‍ പിടിച്ചുവച്ച് കായലിലൂടെ ബിഒടി പാലവും കഴിഞ്ഞ് കുണ്ടന്നൂര്‍ റോഡിലെ കായല്‍തീരത്ത് എത്തിക്കുകയായിരുന്നു. സാധാരണ ദിവസം പോലെതന്നെ രാവിലെ ജോലിക്കായി ചിക്കിങ്ങില്‍ എത്തിയ ജീവന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. സിപിഐഎം കൊച്ചി ഏരിയ സെക്രട്ടറി കെഎം റിയാദ് കടയിലെത്തി അഭിനന്ദിച്ചു. ആരാണെന്ന് അറിയില്ലെങ്കിലും ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ആ സമയത്തെ ആത്മധൈര്യം ഗുണമായെന്നും ജീവന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളിയുടെ മകനായ ജീവന് നീന്തല്‍ നല്ലപോലെ വശമാണ്. തോപ്പുംപടി സ്‌റ്റേഷനിലെ എഎസ്‌ഐമാരായ കെ എം രാജീവ്, ശ്രീജിത്, സിപിഒ കെ ജെ പോള്‍ എന്നിവരെത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha

























