അന്ധവിശ്വാസം ജീവനെടുത്തപ്പോൾ..വിവാഹം നടന്നാൽ വീട്ടിൽ അരുതാത്തത് സംഭവിക്കുമെന്ന് ജ്യോൽസ്യൻ; പ്രണയിതാക്കൾ, കനാലില്‍ മുങ്ങിയ കാറിനുള്ളില്‍ മരിച്ചതിനുപിന്നിൽ...

ഉദുമല്‍പേട്ടയില്‍ കാണാതായ പ്രണയിതാക്കളെ കനാലില്‍ മുങ്ങിയ കാറിനുള്ളില്‍ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരുടെയും മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ഒരുമാസം മുമ്പ് കാണാതായ ഉദുമല്‍പേട്ട സ്റ്റേറ്റ് ബാങ്ക് കോളനി നിവാസി അരുണ്‍ശങ്കര്‍(35), ഉദുമല്‍പേട്ട ബോഡിപ്പെട്ടി സ്വദേശിനി മഞ്ജുള(30) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ തിരുമൂര്‍ത്തിമല ഡാമില്‍നിന്നു കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടു പോകുന്ന ബി.എ.പി കനാലില്‍ നിന്നുമാണ് കണ്ടെത്തുന്നത്.
കനാലില്‍ കാര്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നതു കണ്ട നാട്ടുകാര്‍ ദളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. വിവാഹം നടന്നാല്‍ വീട്ടില്‍ മരണം സംഭവിക്കുമെന്ന ജ്യോത്സ്യന്റെ പ്രവചനത്തെ വിശ്വസിച്ച വീട്ടുകാര്‍ ഇരുവരേയും നിശ്ചയം കഴിഞ്ഞ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. വിവാഹത്തില്‍ നിന്നും പിന്തിരിയണമെന്ന് ഇരുവരെയും വീട്ടുകാര്‍ നിര്‍ബ്ബന്ധിക്കുന്നതിനിടയിലാണ് ഇവരെ കാണാതായതും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതും. ഉദുമലപെട്ടയില്‍ വീല്‍ അലയ്ന്‍മെന്റ് ബിസിനസ് സ്ഥാപനം നടത്തുന്ന ഉദുമല്‍പേട്ട സ്റ്റേറ്റ് ബാങ്ക് കോളനി നിവാസി അരുണ്‍ ശങ്കറും ശ്രീനിവാസ സ്കൂളിലെ ഇംഗ്ളീഷ് അദ്ധ്യാപികയായ ഉദുമല്‍പേട്ട ബോഡിപ്പെട്ടി സ്വദേശിനി മഞ്ജുളയും തമ്മിലുള്ള വിവാഹ നിശ്ചയം ഇരുവീട്ടുകാരും പറഞ്ഞുറപ്പിച്ചിരുന്നു.
ഒരേ സമുദായത്തില്‍ പെട്ടവര്‍ എന്ന നിലയില്‍ ഇവരുടെ വിവാഹത്തിന് യാതൊരു തടസ്സവും ഇല്ലായിരുന്നു. നിശ്ചയത്തിന് പിന്നാലെ പരസ്പരമുള്ള വിളികളും സംസാരങ്ങളുമായി ഇരുവരും നന്നായി അടുക്കുകയും ചെയ്തു. ഇതിനിടെയാണ് വിവാഹം നടന്നാല്‍ ഒരു മരണമുണ്ടാകും എന്ന ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം അരുണിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്തിരിഞ്ഞത്. മഞ്ജുളയുടെ വീട്ടുകാരെ വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് വിളിച്ചു പറയുകയും വിവാഹത്തില്‍ നിന്നും പിന്തിരിയാന്‍ അരുണിനെ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. ഒരു വര്‍ഷം മുമ്പ് മഞ്ജുളയ്ക്ക് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍ ആ യുവാവ് ചടങ്ങിന് ശേഷം അപകടത്തില്‍ മരണപ്പെട്ടു.
ജോത്സ്യന്റെ നിര്‍ദേശത്തിന് പിന്നാലെ ഈ സംഭവം കൂടി അരുണിന്റെ വീട്ടുകാര്‍ അറിഞ്ഞതാണ് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ കാരണമായത്. എന്നാല്‍ ഏറെ അടുപ്പത്തിലായിപോയതിനാല്‍ ഇരുവര്‍ക്കും ഇത് വലിയ മനോ വിഷമത്തിന് കാരണമായിരുന്നു. രണ്ടു പേരെയും വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബ്ബന്ധിക്കുന്നതിനിടയിലാണ് 20 മുതല്‍ ഇരുവരേയും കാണാതായത്.
https://www.facebook.com/Malayalivartha

























