കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊന്നശേഷം തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ച ഭാര്യക്കും കാമുകനും കോടതി ജീവപര്യന്തം തടവിന് വിധിച്ചു

കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊന്നശേഷം തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ച ഭാര്യക്കും കാമുകനും ജില്ലാ അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ജീവപര്യന്തം തടവിന് വിധിച്ചു. പട്ടാഴി തെക്കേത്തേരിമുറിയിൽ കരിക്കത്തിൽ വീട്ടിൽ സെൽവരാജ് (രാജു), മേലില ഇരുങ്ങൂർമുറിയിൽ കിഴക്കേത്തെരുവിൽ പള്ളത്ത് വീട്ടിൽ സുശീല (കുഞ്ഞുമോൾ) എന്നിവരെയാണ് കോടതി ശിക്ഷയ്ക്ക് വിധിച്ചത്. സുശീലയുടെ ഭർത്താവ് കൊച്ചുനാരായണനെയാണ് (സുരേഷ് - 43) കൊലപ്പെടുത്തിയത്.
2013 മാർച്ച് 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുശീലയുടെ പട്ടാഴി തെക്കേത്തെരുവിലുള്ള സഹോദരിയുടെ വീട്ടിൽ ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചുനാരായണനും കുടുംബവും എത്തിയിരുന്നു. രാത്രി ക്ഷേത്രോത്സവത്തിന് കൊണ്ടുപോകാനാണെന്ന വ്യാജേന സെൽവരാജ് കൊച്ചുനാരായണനെ ആട്ടോയിൽ കയറ്റി ആളൊഴിഞ്ഞ റബർതോട്ടത്തിൽ എത്തിക്കുകയും മർദ്ദിച്ച് അവശനാക്കിയശേഷം സ്റ്റീരിയോ വയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയും ചെയ്തു. ഇതോടെ കൊച്ചുനാരായണന്റെ ബോധം പോകുകയും ചെയ്തു. തുടർന്ന് സെൽവരാജ് ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി.
വസ്ത്രങ്ങൾ അഴിച്ചുമാറ്റി റബർ പുരയിടത്തിൽ കുഴിച്ചിട്ടു. മൊബൈൽ സിം കാർഡുകളും നശിപ്പിച്ചു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥപോലെ കൊച്ചുനാരായണനെ കാണാനില്ലെന്ന് പിന്നീട് പൊലീസിൽ പരാതിയും നൽകി. തിരോധാനത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ പ്രതികൾ മൃതദേഹം പുറത്തെടുത്തു. ജീർണിച്ച മൃതദേഹത്തിൽ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷം കൈകാലുകൾ ബന്ധിച്ച് ചണച്ചാക്കിലാക്കി സെൽവരാജിന്റെ കാറിൽ കയറ്റി മറ്റൊരു റബർ പുരയിടത്തിലെ ഒഴുക്ക്ചാലിൽ തള്ളി.
മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ കുന്നിക്കോട് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഭാര്യയുടെയും കാമുകന്റെയും ഫോൺ സംഭാഷണം പ്രധാന തെളിവായി. കൊച്ചുനാരായണന്റെ മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ച കത്ത് സെൽവരാജ് എഴുതിയതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വിചാരണയിൽ 48 സാക്ഷികൾക്കൊപ്പം 61 രേഖകളും 31 തൊണ്ടി വസ്തുക്കളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ജീവപര്യന്തം തടവിനൊപ്പം ഓരോ ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷം അധിക തടവ് അനുഭവിക്കണം.
https://www.facebook.com/Malayalivartha
























