അത്യാഹിത വിഭാഗത്തില്‍ ചികിത്സാ കാലതാമസം ഉണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ കര്‍ശന നിര്‍ദേശം

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സാ കാലതാമസം ഉണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ കര്‍ശന നിര്‍ദേശം. മെഡിക്കല്‍ കോളേജുകളിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ വിളിച്ചുകൂട്ടിയ എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പ്രിന്‍സിപ്പല്‍മാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്.
ഓരോ മെഡിക്കല്‍ കോളേജിലും വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തേണ്ടതാണ്. ഈ സംവിധാനം ഇല്ലാത്ത ആശുപത്രികളില്‍ വിജിലിന്‍സ് സംവിധാനം ഉണ്ടാക്കേണ്ടതാണ്. അത്യാഹിത വിഭാഗങ്ങളില്‍ നിയമിക്കുന്ന മെഡിക്കല്‍ ഓഫിസര്‍മാര്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പടെ അവിടെ തന്നെ ഉണ്ടെന്നു ഉറപ്പുവരുത്തേണ്ടതാണ്. അത്യാഹിത വിഭാഗങ്ങളിലെ സര്‍ജറികള്‍ ക്യൂ അടിസ്ഥാനത്തില്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. നിശ്ചയിച്ച ഒരു ശസ്ത്രക്രിയയും മാറ്റിവയ്ക്കരുത്. അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നാല്‍ ക്യൂവിലുള്ളവരെ അതിന്റെ കാരണം അറിയിക്കേണ്ടതാണ്. ഇതിനായി പ്രത്യേകം രജിസ്റ്ററും സൂക്ഷിണം. പ്രിന്‍സിപ്പാളും സൂപ്രണ്ടും അത്യാഹിത വിഭാഗങ്ങള്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ച് ഇക്കാര്യങ്ങള്‍ വിലയിരുത്തണം.
ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതാണ്. എങ്കിലും ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് ആര്‍ക്കും ചികിത്സ നിഷേധിക്കരുത്. പുതിയ സംവിധാനം വരുന്നതുവരെ ചെറിയ ക്രമീകരണത്തിലൂടെ ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുത്. അത്യാഹിത വിഭാഗത്തില്‍ വച്ചുള്ള മരണങ്ങള്‍ യഥാസമയം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും അത് വിലയിരുത്തുകയും ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
അത്യാഹിത വിഭാഗത്തിന്റെ മുമ്പില്‍ വാഹനത്തില്‍ കൊണ്ടുവരുന്ന രോഗിക്ക് അവിടം മുതല്‍ പരിചരണം ഉറപ്പാക്കേണ്ടതുണ്ട്. രോഗിക്ക് ചികിത്സ നല്‍കുന്നതോടൊപ്പം രോഗിയുടെ കൂടെയുള്ളവരോട് രോഗത്തെ കുറിച്ചും ചെയ്ത ചികിത്സയെക്കുറിച്ചും ഉത്തരവാദപ്പെട്ടവര്‍ വിവരം നല്‍കേണ്ടതാണ്.
അത്യാഹിത വിഭാഗത്തില്‍ ഉപയോഗിക്കുന്ന വീല്‍ ചെയറും, ട്രോളിയും പൂര്‍ണമായും നല്ലതാണെന്ന് ഉറപ്പുവരുത്തണം. ആശുപത്രി ജീവനക്കാര്‍ വരുന്ന രോഗിയോടും, കൂടെയുള്ളവരോടും നന്നായി പെരുമാറണം. രോഗിക്ക് എക്‌സ്‌റേ, ഇ.സി.ജി, മറ്റ് പരിശോധനകള്‍ മുതലായവ അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് തന്നെ ഒരുക്കേണ്ടതാണ്. അത്യാഹിത വിഭാഗത്തിലെ രോഗി പരിചരണവുമായി ബന്ധപ്പെട്ട് ഒരു പ്രോട്ടോകോള്‍ ഉണ്ടാക്കണം. അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ പരീശീലനം ലഭിച്ചവര്‍ ആയിരിക്കണം. എമര്‍ജന്‍സി മെഡിസിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളേജുകളിലേയും ജീവനക്കാര്‍ക്ക് എയിംസില്‍ നിന്നും പരിശീലനം നല്‍കിയിരുന്നു. ഇനിയും പരിശീലനം ആവശ്യമായവര്‍ക്ക് എയിംസിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതാണ്.
മെഡിക്കല്‍ കോളേജുകളില്‍ ഓരോ വിഭാഗത്തിന്റെയും യൂണിറ്റിന്റെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതോടൊപ്പം രോഗികളുടെ ബാഹുല്യവും ഉണ്ട്. ആയതിനാല്‍ സര്‍ജറി, മെഡിസിന്‍, ഓര്‍ത്തോ, ഗൈനക്കോളജി, ന്യുറോ വിഭാഗങ്ങളില്‍ എന്‍ട്രി കേഡര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ ) തസ്തികകള്‍ സൃഷ്ട്ടിക്കേണ്ടതുണ്ട്.
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മെഡിക്കല്‍ കോളേജുകളില്‍ 1739 തസ്തികകളും സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 721 നഴ്‌സുമാരുടെ അധിക തസ്തികകളും സൃഷ്ടിച്ചു.
അത്യാഹിത വിഭാഗങ്ങളില്‍ സിസിടിവി സ്ഥാപിക്കുകയും സമയം ഉള്‍പ്പെടെ റെക്കോഡ് ചെയ്ത് നഷ്ടപ്പെടാതെ സൂക്ഷിക്കുകയും വേണം. ജീവനക്കാര്‍ യൂണിഫോമും ഐഡന്റിറ്റി കാര്‍ഡും കര്‍ശനമായി ധരിക്കേണ്ടതാണ്. മെഡിക്കല്‍ കോളേജിലെ ഭരണ നിര്‍വഹണം ശക്തിപ്പെടുത്തണം. ബയോമെഡിക്കല്‍ വിംഗിന്റെ സേവനം ഉറപ്പാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























