ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന വിരഹം; വഴിതെറ്റി നടന്ന ഭർത്താവിനെ കാണാതെ മണിക്കൂറുകളോളം വഴിയരികിൽ കരഞ്ഞുനിന്ന ഭാര്യയ്ക്ക് വയോധികനെ തിരികെ ഏല്‍പ്പിച്ച് പോലീസ്; പൊട്ടിക്കരഞ്ഞ ഭാര്യയെ ചേർത്തണച്ച് ആശ്വസിപ്പിച്ച് കുഞ്ഞയ്യപ്പന്

വടിയും കുത്തിപ്പിടിച്ച് അന്ധാളിപ്പോടെ പോലീസിനൊപ്പം നടന്നുവന്ന കുഞ്ഞയ്യപ്പനെ കണ്ടപ്പോള്‍ ഭാര്യ കൗസല്യ പൊട്ടിക്കരഞ്ഞു. കുഞ്ഞയ്യപ്പന്‍ കൗസല്യയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന ആശങ്ക അവസാനിച്ചതോടെ പോലീസുകാര്‍ക്കും സന്തോഷം.
തൃശ്ശൂര്‍ കളക്ടറേറ്റിനുള്ളില്‍ എസ്.പി. ഓഫീസിന് സമീപത്തായി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്കാണ് വികാരതീവ്രമായ നിമിഷങ്ങള്‍ അരങ്ങേറിയത്. വീടുവെയ്ക്കാന്‍ സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചളിങ്ങാട് കോഴിത്തൂമ്പ് കുറുപ്പത്ത് കുഞ്ഞയ്യപ്പനും (77), ഭാര്യ കൗസല്യ (63)യും കളക്ടറേറ്റിലെത്തിയത്. പ്രാഥമികാവശ്യം നിര്‍വഹിക്കുന്നതിനു പോയ കുഞ്ഞയ്യപ്പന് വഴിതെറ്റി. ഭര്‍ത്താവ് തിരിച്ചുവരാതായതോടെ കൗസല്യ കരച്ചില്‍ തുടങ്ങി.
കരഞ്ഞ് എസ്.പി. ഓഫീസിന്റെ വരാന്തയിലൂടെ വെപ്രാളത്തോടെ നടന്ന കൗസല്യയോട് എസ്.പി. ഓഫീസ് ഗാര്‍ഡായ കെ.കെ. ജിത്ത് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കൗസല്യയെ ആശ്വസിപ്പിച്ച് തൊട്ടടുത്ത ഇരിപ്പിടത്തിലിരുത്തി സഹപ്രവര്‍ത്തകരെ വിവരമറിയിച്ചു. പോലീസുകാര്‍ അന്വേഷിച്ച് കണ്ടെത്തിക്കോളാമെന്ന് ഉറപ്പും കൊടുത്തു. എന്നിട്ടും കൗസല്യയുടെ കണ്ണ് തോര്‍ന്നില്ല.
എസ്.പി.യുടെ ഗണ്‍മാന്‍ ഷാമോന്‍, എസ്.പി. ഓഫീസിലെ ഗാര്‍ഡ് സിജോ, സ്‌പെഷ്യല്‍ ബ്രാഞ്ചിലെ കെ.എ. മുഹമ്മദ് ഫാറൂഖ്, മനു മോഹന്‍, ഐ.ബി. ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒന്നരമണിക്കൂറിനുശേഷം മൂന്നാംനിലയില്‍നിന്ന് കുഞ്ഞയ്യപ്പനെ കണ്ടെത്തി. ഒടുവില്‍ പോലീസുകാര്‍ ചേര്‍ന്ന് ഇവരെ കയ്പമംഗലത്തേക്കുള്ള ബസില്‍ കയറ്റിവിട്ടു.
'വയ്യാത്ത ആളാ, ആള്‍ക്കെന്തെങ്കിലും പറ്റിയാല്‍പ്പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ചേട്ടനെ കാണാതായപ്പോള്‍ പേടിച്ചു. ഞങ്ങള്‍ക്ക് വേറെയാരുമില്ല. വീടുമില്ല '-കൗസല്യയുടെ വാക്കുകള്‍ മുറിഞ്ഞു. കണ്ണുകള്‍ നിറഞ്ഞൊഴുകി... നല്ല മനുഷ്യര്‍ ഇപ്പോഴും ഉണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യമായെന്ന് അവര്‍ പറഞ്ഞു.
കുഞ്ഞയ്യപ്പനും ഭാര്യയും വര്‍ഷങ്ങളായി വാടകയ്ക്കാണ് താമസം. എല്ലുതേയ്മാനംമൂലം കുഞ്ഞയ്യപ്പന് ജോലിക്കുപോകാനാവാതായിട്ട് 17 വര്‍ഷമായി. ഹൃദയത്തിന് ബ്ലോക്കുമുണ്ട്. കൗസല്യ വീടുകളില്‍ മുറ്റമടിച്ചുകിട്ടുന്ന വരുമാനംകൊണ്ടാണ് ഇവര്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha
























