മെഡിക്കൽ കോളേജിലെ 12 ജീവൻ രക്ഷാ വെന്റിലേറ്ററുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞു; ഓപ്പറേഷൻ തിയേറ്ററുകളിലും ഐ. സി .യു വിലും കിടക്കുന്ന രോഗികൾക്കാവശ്യമായ ഉപകാരണങ്ങളും പ്രവർത്തന രഹിതം

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 12 ജീവൻരക്ഷാ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും ഇവ നന്നാക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല. നിലവിൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 75 വെന്റിലേറ്ററുകളാണുള്ളത്. ഓപ്പറേഷന്‍ തിയറ്ററുകളിലും ഐ.സിയുവിലും വാര്‍ഡുകളിലും കിടക്കുന്ന രോഗികള്‍ക്കു അത്യാവശ്യം വേണ്ടുന്ന സക്ഷന്‍ അപ്പാരറ്റസ് എന്ന ഉപകരണങ്ങളും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്.
ആശുപത്രിയില്‍ ഓപ്പറേഷനു വിധേയരാകുന്ന രോഗികള്‍ക്കു രക്‌തസ്രാവം, കഫം എന്നിവ ഉണ്ടാകുമ്പോൽ ട്യൂബ് വഴി രോഗിയില്‍നിന്ന് ഇവ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സക്ഷന്‍ അപ്പാരറ്റസ്. ആശുപത്രിയില്‍ 39 സക്ഷന്‍ അപ്പാരറ്റ്‌സുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 12 എണ്ണം പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങള്‍ കഴിഞ്ഞു.

എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 250ലേറെ വെന്റിലേറ്ററുകളും മുന്നൂറിലേറെ സക്ഷന്‍ അപ്പാരറ്റ്‌സുകളുമെങ്കിലും അത്യാവശ്യം വേണമെന്നാണ് ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും അഭിപ്രായം. അടിയന്തരമായി ഇവ വാങ്ങാന്‍ അധികൃതര്‍ തയാറാവണമെന്ന ആവശ്യവും ശക്‌തമാണ്. വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ ചോദിച്ചാലും യഥാര്‍ഥ കണക്കു മറച്ചുവച്ച് മറുപടി നല്‍കുകയാണ് മെഡിക്കല്‍ കോളജ് അധികൃതരെന്നു ആരോഗ്യ നിയമസംരക്ഷണ പ്രതികരണവേദി ചെയര്‍മാന്‍ പി.കെ.രാജു പറഞ്ഞു.

മതിയായ ചികിത്സ ലഭിക്കാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾ മരിക്കുന്ന സംഭവും നിരവധിയാണ്. ഇതിൽ വെന്റിലേറ്റർ വില്ലനായ ഒരു പ്രധാന സംഭവവും അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.തലസ്ഥാനത്ത് സർക്കാരിന്റെ ശ്രദ്ധ എപ്പോഴും ലഭിക്കുന്ന മെഡിക്കൽ കോളേജിനാണ് ഈ ദുരവസ്ഥ.
https://www.facebook.com/Malayalivartha
























