ഭൂഗർഭ ജലമൂറ്റിയെടുത്ത് കുഴല്‍ കിണര്‍ നിര്‍മാണ ലോബികള്‍; അനുമതി ഇല്ലാതെ ജില്ലയിലെത്തിയിരിക്കുന്നത് 80 ലധികം യൂണിറ്റുകള്‍; അംഗീകാരമുള്ളത് 13 ഏജൻസികൾക്ക് മാത്രം വേനലിലെ ജലദൗർലഭ്യം ചൂഷണം ചെയ്താണ് അനധികൃത കുഴൽ കിണർ ലോബികൾ പ്രവർത്തിക്കുന്നത്

വേനലിലെ ജല ദൗര്‍ലഭ്യം ചൂഷണം ചെയ്ത് ഇടുക്കി ജില്ലയില്‍ അനധികൃത കുഴല്‍ കിണര്‍ നിര്‍മാണ ലോബികള്‍ സജീവം. അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള 80-ലധികം യൂണിറ്റുകളാണ് അനധികൃതമായി കുഴല്‍ കിണറുകള്‍ നിര്‍മിക്കുന്നത്. ഭൂഗര്‍ഭ ജല വകുപ്പിന്റെ ജില്ലാ ഓഫിസില്‍ നിന്നും അനുമതി നല്‍കിയിരിക്കുന്നത് 13 ഏജന്‍സികള്‍ക്കു മാത്രമാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമടക്കമുള്ള 80- ലധികം ടോറസ് ലോറികളും അനുബന്ധ വാഹങ്ങളുമാണ് ജില്ലയിലെത്തി അനധികൃതമായി കുഴല്‍ കിണറുകള്‍ കുഴിക്കുന്നത്.
ഇടുക്കി ജില്ലയില്‍ 450 അടിവരെ കുഴിക്കുവാനാണ് അനുമതിയുള്ളത്. എന്നാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ശക്തിയേറിയ യൂണിറ്റുകള്‍ ഉപയോഗിച്ച് 1000 മുതല്‍ 2000 അടിവരെ കുഴിച്ചാണ് ഭൂഗര്‍ഭ ജലമൂറ്റിയെടുക്കുന്നത്. ഭൂജല വകുപ്പിന്റെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സര്‍ക്കാര്‍ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ തുലാമഴയില്‍ കുറവ് സംഭവിച്ചതോടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടു മുതല്‍ കുഴല്‍ കിണര്‍ നിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ജില്ലയില്‍ കുഴല്‍കിണര്‍ നിര്‍മാണം തകൃതിയായി നടക്കുകയാണ്. കുഴല്‍കിണര്‍ നിര്‍മാണ രംഗത്തെ സ്വകാര്യ ഏജന്‍സികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരാജയപ്പെട്ട നിലയിലാണ്.
ഭൂഗര്‍ഭജലം വന്‍തോതില്‍ ഊറ്റിയെടുക്കുന്നതോടെ കിണറുകള്‍ വറ്റിവരണ്ട അവസ്ഥയിലാണ്. ഇതുമൂലം താഴ്ന്ന പ്രദേശങ്ങളിലെ കിണറുകള്‍ വരള്‍ച്ചാ ഭീഷണിയിലാണ്. ആവശ്യമായ പഠനങ്ങളൊന്നുമില്ലാതെയാണ് കുഴല്‍ കിണറുകള്‍ വ്യാപകമാവുന്നത്. കുഴല്‍കിണറുകള്‍ വ്യാപകമാവുന്നതോടെ ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഉപരിതല ജലവിതാനം താഴുന്നതുകൂടാതെ ഭൂഗര്‍ഭ ജലവിതാനവും താഴുന്നതായാണ് സൂചന. ഭൂഗര്‍ഭജലം താഴുന്നതാണോ വറ്റുന്നതാണോ എന്ന് വ്യക്തമായിട്ടില്ല. ഹൈറേഞ്ചിലെ കുഴല്‍കിണറുകള്‍ വ്യാപകമായി വറ്റുന്ന പ്രതിഭാസം രൂപപ്പെടാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി.

തോട്ടങ്ങളില്‍ ആയിരത്തിനുമേല്‍ അടി താഴ്ചയില്‍ കുഴല്‍കിണറുകള്‍ താഴ്ത്തി വെള്ളം എടുക്കുന്ന പ്രക്രിയ വ്യാപകമായിരുന്നു. ഇതില്‍ പല കുഴല്‍ കിണറുകളും വറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തില്‍കുറവ് അടി താഴ്ചയുള്ള കുഴല്‍കിണറുകളില്‍ ഏറെയും വറ്റിയിട്ടുണ്ട്. ഭൂഗര്‍ഭ ജലവിതാനം താഴുന്നതിനനുസരിച്ച് ഉപരിതല ജലവിതാനവും താഴുകയാണ്. ഉടുമ്പന്‍ചോല താലൂക്കിലെ പൂപ്പാറ, പാറത്തോട്, അണക്കര എന്നീ വില്ലേജുകളുടെ പരിധിയില്‍ ഉത്തരവ് ലംഘിച്ച് അനധികൃത കുഴല്‍കിണര്‍ നിര്‍മാണം നടത്തിയിരുന്ന മൂന്ന് വാഹനങ്ങള്‍ ഏതാനും വർഷം മുമ്പ് കസ്റ്റഡിയില്‍ എടുക്കുകയും വാഹന ഉടമകളില്‍ നിന്നും ദുരന്ത നിവാരണ നിയമം പ്രകാരം റവന്യൂ വകുപ്പ് 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.

കൂടാതെ പുറത്തുനിന്നുമെത്തിയ വാഹങ്ങള്‍ ജില്ല വിട്ടു പുറത്തുപോകാനും നിര്‍ദേശം നല്‍കിയിരുന്നു. മറ്റ് വാഹന ഉടമകളോട് ഉത്തരവ് പൂര്‍ണമായും പാലിച്ചുകൊണ്ട് മാത്രമെ കുഴല്‍ കിണര്‍ നിര്‍മാണം ജില്ലയില്‍ നടത്തുവാന്‍ പാടുള്ളൂവെന്നും കലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. വരള്‍ച്ചയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജില്ലാഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചിരുന്നു.

ജില്ലയില്‍ വീട്ടാവശ്യത്തിനുള്ള 110 എം.എം കുഴല്‍കിണര്‍ (തൊടുപുഴ, ഇളംദേശം എന്നീ ബ്ലോക്കുകളില്‍ 100 മീറ്ററില്‍ കൂടാത്ത ആഴത്തിലും ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, അഴുത, ദേവികുളം, അടിമാലി എന്നീ ബ്ലോക്കുകളില്‍ 150 മീറ്ററില്‍ കൂടാത്ത ആഴത്തിലും) നിര്‍മിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ല. എന്നാല്‍ മറ്റെല്ലാതരം കുഴല്‍കിണറുകള്‍ നിര്‍മിക്കുന്നതിനും മുന്‍കൂര്‍ അനുമതി ഭൂഗര്‍ഭജല വകുപ്പില്‍ നിന്നും വാങ്ങേണ്ടതാണ്. എന്നാല്‍ അനധികൃതമായി കുഴല്‍കിണര്‍ നിര്‍മിക്കുന്നതും അനുമതിയില്ലാതെ ജില്ലയിലേക്ക് കുഴല്‍കിണര്‍ നിര്‍മാണ വാഹനങ്ങള്‍ പ്രവേശിക്കുന്നതായും വിവരം ലഭിച്ചതായി ഭൂഗര്‍ഭ ജല വകുപ്പ് ജില്ലാ ഓഫീസര്‍ കെ.കെ കുര്യന്‍ പറഞ്ഞു. ഇത്തരക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























