ഡിജിപി ഋഷിരാജ് സിംഗിനെ വിജിലൻസ് ഡയറക്ടറാക്കാൻ സർക്കാർ നീക്കം

ഡിജിപി ഋഷിരാജ് സിംഗിനെ വിജിലൻസ് ഡയറക്ടറാക്കാൻ സർക്കാർ ആലോചിക്കുന്നു. എന്നാൽ നടപടി ജേക്കബ് തോമസിനെ നിയമിച്ചത് പോലെയാകുമോ എന്ന സംശയവും സി പി എം കേന്ദ്രങ്ങളിലുണ്ട്. എന്നാൽ മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം ഋഷിരാജ് വിജിലൻസ് ഡയറക്ടർ ആകണമെന്നാണ് താത്പര്യം. ഏപ്രിൽ 18 ന് ഇപ്പോഴത്തെ ഡയറക്ടർ അസ്താന കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകും.
ജേക്കബ് തോമസിനെ പോലെയല്ല ഋഷിരാജ് സിംഗ്. എക്സൈസ് കമ്മീഷണറായിരിക്കെ സ്തുത്യർഹമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഋഷിരാജിനെ തനിക്ക് ഒഴിവാക്കാനാവില്ലെന്ന് മന്ത്രി ടി.പി.രാമകൃഷണൻ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് തുടരാൻ ഋഷിരാജിന് താത്പര്യമില്ല. തന്റെ സഹപ്രവർത്തകരെല്ലാം ഉന്നത സ്ഥാനത്തിരിക്കുമ്പോൾ താൻ മാത്രം ഒതുങ്ങി കൂടുന്നതിൽ അദ്ദേഹത്തിന് വേദനയുണ്ട്. ചില പോലീസുകാർക്കെതിരെ അദ്ദേഹം രംഗത്ത് വരികയും ചെയ്തു.
വിജിലൻസ് ഡയറക്ടറായി നിയമിതനാകുന്നതിൽ ഋഷിരാജ് സിംഗിന് താത്പര്യമുണ്ട്. പ്രസ്തുത തസ്തിക ഏറ്റെടുക്കാൻ തയാറുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു എന്നാണ് വിവരം. ഋഷിരാജ് സിംഗിന്റെ ഇമേജ് അളക്കാവുന്നതിലുമധികമാണ്. ഋഷിരാജിനെ വിജിലൻസ് ഡയറക്ടറാക്കിയാൽ സർക്കാരിന്റെ അഴിമതി വിരുദ്ധ ഇമേജ് ഉയരുമെന്നും മുഖ്യമന്ത്രി കരുതുന്നു. നേരത്തെ ജേക്കബ് തോമസിനെ നിയമിച്ചത് ഇതേ ലക്ഷ്യത്തോടെയാണ്. എന്നാൽ ജേക്കബ് തോമസ് സ്വന്തം ഇമേജാണ് വളർത്തിയത്. അതോടെ സർക്കാർ മോശക്കാരായി .മാത്രവുമല്ല വൻ പ്രതിസന്ധിയിലാവുകവും ചെയ്തു. അങ്ങനെയാണ് ജേക്കബ് തോമസിനെ തൽസ്ഥാനത്ത് നിന്നും നീക്കിയത്.
ഋഷിരാജ് സിംഗ് തികച്ചും ഒബീഡിയൻറായ ഉദ്യോഗസ്ഥനാണെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. അദ്ദേഹത്തിന് താക്കോൽ സ്ഥാനം നൽകാൻ പിണറായി തീരുമാനിച്ചപ്പോൾ ആദ്യം ചെയ്തത് എക്സൈസ് മന്ത്രിയെ വിളിച്ചു വരുത്തി സംസാരിക്കുകയായിരുന്നു. മന്ത്രി റ്റി പി.രാമകൃഷ്ണന് എന്താണ് സംഭവമെന്ന് അറിയുമായിരുന്നില്ല. ഇത്രയും നല്ല ഒരു ഉദ്യോഗസ്ഥനെ താൻ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അതോടെ ഋഷിരാജിന്റെ കാര്യത്തിൽ തീരുമാനമായി.
അതേ സമയം കേന്ദ്ര സപ്യൂട്ടേഷനിൽ പോകാൻ ഋഷിരാജ് സിംഗ് ശ്രമിക്കുന്നുണ്ട്. ഡയറക്ടർ ജനറൽ പദവിയിൽ നിയമിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയ ആദ്യ പട്ടികയിൽ ഋഷിരാജ് സിംഗ് ഉണ്ട്. അങ്ങനെ നിയമിക്കപ്പെടുകയാണെങ്കിൽ ഇന്റലിജൻസ് ബ്യൂറോയിലോ സി ബി ഐ യിലോ റോയിലോ അദ്ദേഹത്തെ നിയമിക്കും. തന്നെക്കാൾ സീനിയറായ ലോക്നാഥ് ബഹ്റയെയും ജേക്കബ് തോമസിനെയും പിന്തള്ളിയാണ് ഋഷിരാജ് സിംഗ് കേന്ദ്ര സർക്കാരിന് പ്രിയങ്കരനായത്. കേന്ദ്ര ഡപ്യൂട്ടേഷനിൽ അദ്ദേഹം പോവുകയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ കളി നടക്കില്ല.
https://www.facebook.com/Malayalivartha
























