മനസാക്ഷി മരവിച്ച പോലീസിന്റെ ക്രൂരത; പോക്കറ്റടിക്കാരനെ പോലീസിന്റെ കൈയിൽ കിട്ടിയപ്പോൾ... മര്‍ദ്ദിച്ച് മലം വിസര്‍ജ്ജിച്ചു... നിന്നെക്കൊണ്ട് തന്നെ കോരിക്കുമെന്ന് ആക്രോശിച്ചു! ലോക്കപ്പ് മര്‍ദ്ദനത്തിന്റെ ഭീകരതയെ കുറിച്ച് ദൃക്‌സാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വരാപ്പുഴയില്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ ചെറുകുടല്‍ മുറിഞ്ഞ് ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍പ് ലോക്കപ്പില്‍ കിടന്നപ്പോള്‍ നേരില്‍ കണ്ട ഒരു ലോക്കപ്പ് മര്‍ദ്ദനത്തിന്റെ ഭീകരത വിവരിക്കുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ തുഷാര്‍ നിര്‍മ്മല്‍. ഫേസ്ബുക്കിലുടെയാണ് തുഷാര്‍ നിര്‍മ്മല്‍ തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.
തുഷാര്‍ നിര്‍മ്മലിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ:-
വരാപ്പുഴ കസ്റ്റഡി പീഢനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ശ്രീജിത്തിനെ നെഞ്ചിനും അടിവയറ്റിലും പൊലീസുകാര്‍ കയ്യൊ കാലൊ കൊണ്ട് മര്‍ദ്ദിച്ചതിന്റെ ക്ഷതങ്ങളുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടെം റിപ്പോര്‍ട്ടില്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
ചെറുകുടലില്‍ മുറിവുള്ളതായും പറയുന്നു. വാര്‍ത്ത കണ്ടപ്പോള്‍ നേരിട്ടു കണ്ട ഒരു പൊലീസ് മര്‍ദ്ദനത്തെ കുറിച്ചാണ് ഓര്‍ത്തത്. മാവോയിസ്റ്റ് ബന്ധം പറഞ്ഞ് എന്നെ അറസ്റ്റ് ചെയ്തതിനു ശേഷം ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ എന്നെ വിട്ടു കിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കി. എറണാകുളം സെഷന്‍സ് കോടതി എഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡി അനുവദിച്ചു.
എറണാകുളം ഹില്‍പ്പാലസ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിയിലാണ് എന്നെ തടവിലിട്ടിരുന്നത്. ഓരോ ദിവസവും പൊലീസിലെ വിവിധ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ വരും ചോദ്യം ചെയ്യും. ഇടക്ക് ഒരു ഞായറാഴ്ച്ച ചോദ്യം ചെയ്യലിനും അവധിയായിരുന്നു. രാവിലെ ഒരു പതിനൊന്ന് മണി കഴിഞ്ഞു കാണും.
ഞാന്‍ മറ്റൊന്നും ചെയ്യാനില്ലാതെ ലോക്കപ്പില്‍ കിടന്നും നടന്നും പാറാവ് നില്‍ക്കുന്ന പൊലീസുകാരനോട് ഓരോന്ന് പറഞ്ഞും സമയം കളയുന്നതിനിടക്ക് ഒരു സംഘം ആളുകള്‍ സ്റ്റേഷനിലേക്ക് കയറി വന്നു. ഏകദേശം നാല്‍പ്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളെ പിടിച്ചു കൊണ്ടാണ് വരുന്നത്. "പോക്കറ്റടിക്കാന്‍ നോക്കിയപ്പോള്‍ പിടിച്ചതാണ്" എന്ന് പറഞ്ഞ് അവര്‍ അയാളെ പാറാവു നിന്ന പോലീസുകാരന്റെ മുന്നിലേക്ക് പിടിച്ചു നിറുത്തി.
ഉടനെ സ്റ്റേഷന്‍ റൈറ്റര്‍ അയാളോട് സ്റ്റേഷന്റെ ഇടനാഴിയിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു. അയാളെ കൊണ്ടു വന്ന സംഘത്തില്‍ കാക്കി ഷര്‍ട്ട് ഇട്ട ഒരാള്‍ മുന്നോട്ടു വന്ന് താന്‍ ബസ്സിലെ കണ്ടക്ടര്‍ ആണെന്നും യാത്രക്കാരില്‍ ഒരാളുടെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിനിടെ കയ്യോടെ പിടി കൂടിയതാണെന്നും റൈറ്ററോട് പറഞ്ഞു. "ആരുടെ പോക്കറ്റടിക്കാനാണ് ശ്രമിച്ചത് ? റൈറ്റര്‍ ചോദിച്ചു. "ഇയാളുടെയാണ് സാറെ.."കണ്ടക്ടര്‍ കൂട്ടത്തില്‍ ഏറ്റവും പുറകിലായി നിന്നിരുന്ന കാഴ്ചയില്‍ എഴുപത് വയസ്സിനടുത്ത് പ്രായം വരുന്ന ഒരാളുടെ നേര്‍ക്ക് വിരല്‍ ചുണ്ടി പറഞ്ഞു.
"നിങ്ങള്‍ ഇങ്ങോട്ട് വരു" റൈറ്റര്‍ അയാളെ വിളിച്ചു. "നിങ്ങളുടെ പോക്കറ്റടിച്ചോ.. " റൈറ്റര്‍ ചോദിച്ചു. "പോക്കറ്റടിച്ചില്ല സാറെ പോക്കറ്റില്‍ കയ്യിട്ട് പൈസ എടുത്തപ്പോള്‍ ഞാന്‍ അറിഞ്ഞു ഉടനെ കയ്യില്‍ കടന്നു പിടിച്ചു.. " അപ്പൊ പിന്നെ എന്താ പോക്കറ്റടിച്ചെന്ന് പറഞ്ഞത് " റൈറ്റര്‍ ഒച്ചയുയര്‍ത്തി ഗൗരവത്തില്‍ ചോദിച്ചു. വൃദ്ധന്‍ ആകെ പരുങ്ങലിലായി. "കേസൊന്നും വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ് സാറെ.." ഭയന്നു വിറച്ച അയാള്‍ പറഞ്ഞു.
" എസ്.ഐ ഇല്ല. എസ്.ഐ വന്നിട്ട് തീരുമാനിക്കാം അതുവരെ ഇവിടെ ഇരിക്ക് എന്ന് പറഞ്ഞ് റൈറ്റര്‍ തിരിഞ്ഞു നടന്നു." ഞങ്ങള്‍ പൊയ്ക്കോട്ടെ സാറെ.. ബസ്സ് ഓട്ടത്തിലാണ്.." കണ്ടക്ടര്‍ യാചനാ സ്വരത്തില്‍ ചോദിച്ചു. " ശരി.. നിങ്ങള്‍ അഡ്രസ്സും ഫോണ്‍ നമ്ബറും കൊടുത്തിട്ട് പൊയ്ക്കോ.." എന്ന് പറഞ്ഞ് റൈറ്റര്‍ അവിടെ ഉണ്ടായിരുന്ന വനിതാ പൊലീസുകാരിയെ അഡ്രസ്സും നമ്ബറും വാങ്ങിക്കാന്‍ ചട്ടം കെട്ടി. കണ്‍ടക്ടറും സംഘവും അഡ്രസ് കൊടുത്ത് ഇറങ്ങാന്‍ തുടങ്ങിയപ്പൊള്‍ വൃദ്ധന്‍ സാറെ ഞാനും പോയിട്ട് പിന്നെ വന്നാല്‍ മതിയൊ എന്ന് റൈറ്ററോട് ചോദിച്ചു..
ഇല്ല നിങ്ങള്‍ ടi വന്നിട്ട് പോയാല്‍ മതി എന്ന് റൈറ്റര്‍ മറുപടി പറഞ്ഞു. ഭയന്നു നില്‍ക്കുന്ന വൃദ്ധനെ സ്റ്റേഷനകത്തെ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞ് പാറാവ് നില്‍ക്കുന്ന പോലീസുകാരന്‍ എസ്.ഐ ഉടന്‍ വരുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. അങ്ങനെ കറച്ചു സമയം കഴിഞ്ഞു. വൃദ്ധന്‍ കസേരയില്‍ തന്നെ അഷമനായി ഇരിപ്പാണ്. പോക്കറ്റടിക്കാരന്‍ ഇടനാഴിയില്‍ ചുവരില്‍ ചാരി നില്‍ക്കുന്നു.
രണ്ട് മണിക്കൂറോളം കഴിഞ്ഞിട്ടുണ്ടാകും. കാക്കി പാന്റസും വെള്ള ഷര്‍ട്ടും ധരിച്ച ഒരു പൊലീസുകാരന്‍ കയറി വന്നു. പോക്കറ്റടിക്കാരനെയും വൃദ്ധനെയും നോക്കി. ഇതെന്താ സാറെ കേസ് എന്ന് ചോദിച്ച് നേരെ റൈറ്ററുടെ അടുത്തേക്ക് ചെന്നു. റൈറ്റര്‍ കാര്യം വിശദീകരിച്ചു. ഉടനെ ആ പോലീസുകാരന്‍ എഴുന്നേറ്റ് പോക്കറ്റടിക്കാരന്റെ നേരെ നോക്കി "ഇവിടെ വാടാ" എന്ന് ആക്രോശിച്ചു. അടുത്തെത്തിയ ഉടനെ ആ പൊലീസുകാരന്‍ മുഷ്ടി ചുരുട്ടി അയാളുടെ വയറ്റില്‍ ശക്തിയായി ഇടിച്ചു.
വേദന കൊണ്ട് പുളഞ്ഞ് വയറ്റില്‍ കയ്യമര്‍ത്തി കുനിഞ്ഞ് നിലവിളിക്കുന്ന അയാളുടെ മുതുകത്ത് കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു. ഇടി കൊണ്ടതും അയാള്‍ കുഴഞ്ഞു വീഴുകയും മലം വിസര്‍ജ്ജിക്കുകയും ചെയ്തു. "ഒക്കെ അവന്റെ അടവാണ്. കള്ളന്‍. നിന്നെ കൊണ്ട് തന്നെ ഇത് കോരിക്കും" കലിയടങ്ങാതെ പൊലീസുകാരന്‍ ആക്രോശിച്ചു. അവിടെ കിടക്കട്ടെ എന്ന് പറഞ്ഞ് ഉടനെ റൈറ്റര്‍ ഇടപെട്ടു. ഇടിച്ച പൊലീസുകാരന്‍ പുറത്തേക്ക് ഇറങ്ങിപ്പോയി. ഭയന്ന് എഴുന്നേറ്റ് നിന്ന വൃദ്ധനെ പാറാവുകാരന്‍ സമാധാനിപ്പിച്ചു. ഇടി കൊണ്ട് വീണയാള്‍ മണിക്കൂറുകളോളം അവിടെ തന്നെ കിടന്നു. റൈറ്റര്‍ ഇടക്കിടക്ക് അയാളുടെ പേര് വിളിച്ച് ആശുപത്രിയില്‍ പോണ്ടെ എഴുന്നേല്‍ക്ക് എന്ന് പറയും അയാള്‍ ഞരങ്ങിയും മൂളിയും അവിടെ തന്നെ കിടന്നു.
വൈകുന്നേരത്തോടെ പരാതിക്കാരന്‍ വൃദ്ധനെ മൊഴിയെടുത്ത് പറഞ്ഞു വിട്ടു. ഇതിനിടക്ക് പൊലീസുകാര്‍ കറ്റാരോപിതനെ ഇടനാഴിയിലേക്ക് മാറ്റിക്കിടത്തി. "അവന്‍ കള്ളനാ.. ഇതൊക്കെ സ്ഥിരം അടവാ.." പാറാവുകാരന്‍ എന്നെ നോക്കി പറഞ്ഞു."കള്ളനാണെങ്കിലും നിങ്ങളാരാ അയാളെ അടിക്കാന്‍.. നിങ്ങളും നിയമം ലംഘിക്കുകയല്ലെ." ഞാന്‍ ചോദിച്ചു.
" ഇവനെയൊക്കെ കോടതിയില്‍ ഹാജരാക്കിയാല്‍ കുറച്ച് ദിവസം കഴിഞ്ഞ് സുഖമായി ഇറങ്ങി പോരും. ഈ കൊടുക്കുന്നതെ ഉണ്ടാകു." മര്‍ദ്ദനത്തിന്റെ ന്യായീകരണമായി പാറാവുകാരന്‍ പറഞ്ഞു. അപ്പോഴെക്കും കറ്റാരോപിതന്‍ എഴുന്നേറ്റ് ചുവരും ചാരി ഇരിപ്പായി. പറഞ്ഞതു പോലെ തന്നെ അല്പസമയത്തിന് ശേഷം അയാളെ കൊണ്ട് തന്നെ മലം കോരി വൃത്തിയാക്കിച്ചു.
രണ്ടാം ദിവസം അയാളെ കോടതിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു. കാക്കനാട് ജില്ല ജയിലില്‍ തടവില്‍ കഴിയുമ്ബോള്‍ അയാളെ കണ്ടിരുന്നു. വേറെ സെല്ലില്‍ ആയതു കൊണ്ട് സംസാരിക്കാന്‍ പറ്റിയില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷനില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായ സിബി കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് സിബിയുടെ വീട്ടില്‍ ചെന്നപ്പോള്‍ സ്റ്റേഷനില്‍ ചെന്ന് കാണുമ്ബോള്‍ മര്‍ദ്ദനമേറ്റ് അവശനിലയിലായ സിബി സ്റ്റേഷനകത്ത് മലവിസര്‍ജ്ജനം നടത്തിയെന്നും അത് ആ അമ്മയെ കൊണ്ട് കഴുകി വൃത്തിയാക്കിച്ചു എന്നും സിബിയുടെ അമ്മ വിതുമ്ബി കൊണ്ട് വിവരിച്ചതും ഓര്‍ക്കുന്നു.
ജനമൈത്രി പോലീസായെന്ന് വമ്ബ് പറയുമ്ബോഴാണ് ഈ സംഭവങ്ങള്‍ ഒക്കെ നടക്കുന്നത്. എത്ര കഴുകിയാലാണ് പൊലീസിന്റെ കയ്യില്‍ പറ്റിയ ചോര ഇല്ലാതാവുക ?
https://www.facebook.com/Malayalivartha
























