വരാപ്പുഴ കസ്റ്റഡി മരണം... മാധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെതിരെ ആഞ്ഞു വീശുന്നു... എൽ.ഡി.എഫ് സ്ഥാനാർത്ഥി ചെങ്ങന്നൂരിൽ പിന്നോട്ടോ?

വരാപ്പുഴ കസ്റ്റഡി മരണത്തിൽ ഇടത്തോട്ട് ചരിഞ്ഞ് നിന്ന മനോരമ ബുധനാഴ്ച പൊതു ജനവികാരം കണക്കിലെടുത്ത് വലത്തോട്ട് ചരിഞ്ഞു. ഉമ്മൻ ചാണ്ടി സജീവമല്ലാത്ത കോൺഗ്രസ് തങ്ങൾക്ക് എന്തിന് എന്ന നിലപാട് പിന്തുടരുന്ന മനോരമ കഴിഞ്ഞ ഏതാനും മാസങ്ങളായി സർക്കാരിനോട് മൃദുസമീപനമാണ് കൈക്കൊണ്ടിരുന്നത്. എന്നാൽ വരാപ്പുഴ സംഭവത്തിലെ പൊതുവികാരം മനോരമ ഈ രണ്ടു ദിവസമായി ആളിക്കത്തിച്ചു തുടങ്ങി.
അതേ സമയം വീരേന്ദ്രകുമാർ ഇടതുപക്ഷത്തെത്തിയതോടെ മാത്യഭൂമി ഇടതു പക്ഷത്തെയും സർക്കാരിനെയും കൂടുതൽ താറടിക്കാൻ ആരംഭിച്ചു. ഫലത്തിൽ മനോരമ ഇടതിനെയും മാത്യഭൂമി വലതിനെയും പിന്തുണക്കുന്ന നിലപാടാണ് ഇപ്പോൾ പിന്തുടരുന്നത്. വരാപ്പുഴ കസ്റ്റഡി മരണം ഉണ്ടായതിന്റെ പിറ്റേന്ന് മനോരമ നൽകിയത് ഉൾപേജിൽ ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് മൂന്നു കോളം മാത്രം. മാതൃഭൂമിയാകട്ടെ വാർത്ത ആഘോഷമാക്കി മുന്നോട്ട് കുതിച്ചു.
ജന വികാരം ഇടതിന് എതിരായെന്ന് മനസിലാക്കിയതോടെയാണ് ബുധനാഴ്ച മനോരമ ചുവട് മാറ്റിയത്. ജനകീയ വിഷയങ്ങളിൽ സർക്കാർ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മാതൃഭൂമിയുടെ സർക്കുലേഷനും അടുത്ത കാലത്തായി ഉയർന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടിയാണ് മനോരമയുടെ ഓക്സിജൻ. ഉമ്മൻ ചാണ്ടിയില്ലാത്ത കോൺഗ്രസ് നേത്യത്വത്തെ കുറിച്ച് മനോരമക്ക് ചിന്തിക്കാൻ പോലുമില്ല.
ഉമ്മൻ ചാണ്ടി ഒരരികിലേക്ക് ചുരുങ്ങിയതോടെ ക്രൈസ്തവ സമൂഹവും കോൺഗ്രസിൽ നിന്ന് അകലുന്ന കാഴ്ച കാണാൻ കഴിയുന്നുണ്ട്. മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഉണ്ടായ ആരോപണശരങ്ങളെ നന്നായി നേരിട്ടത് സർക്കാരാണ്. പിണറായിയാണ് ആലഞ്ചേരിയെ രക്ഷിച്ചതെന്ന വിശ്വാസം ക്രൈസ്തവർക്കിടയിലുണ്ട്. അച്ചുതാനന്ദൻ കേരള മുഖ്യമന്ത്രിയായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നും അവർ ചിന്തിക്കുന്നു. ആലഞ്ചേരിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച ഹൈക്കോടതിയെ പോലും സർക്കാർ ഒരു ഘട്ടത്തിൽ അനുസരിച്ചില്ല. ഒടുവിൽ ആലഞ്ചേരിയുമായി എന്താണ് ധാരണ എന്ന് ജസ്റ്റിസ് കെമാൽ പാഷക്ക് ചോദിക്കേണ്ടി വന്നു. അപ്പോഴാണ് സർക്കാർ അനങ്ങിയത്. അപ്പോഴും പേരിന് ഒരു കേസ് രജിസ്റ്റർ ചെയ്തതല്ലാതെ ബിഷപ്പിന്റെ മൊഴി പോലും എടുത്തില്ല.
കെ എം മാണിക്കെതിരെയുള്ള കേസിലും ഇടതു സർക്കാർ പിന്തുടർന്നത് ന്യായമായ നിലപാടാണ്. രമേശ് ചെന്നിത്തലയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തതും ദ്രോഹിച്ചതും. പിണറായിക്ക് വേണമെങ്കിൽ കെഎം മാണിയോട് പകരം വീട്ടാമായിരുന്നു. എന്നാൽ ന്യായത്തിനൊപ്പമാണ് മുഖ്യമന്ത്രി നിന്നത്. ഇതും ക്രൈസ്തവർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
ഉമ്മൻ ചാണ്ടിയോടും മാണിയോടുമുള്ള രമേശിന്റെ നിലപാടിനെ ക്രൈസ്തവ വിരുദ്ധ നിലപാടായാണ് മനോരമ കാണുന്നത്. ഉമ്മൻ ചാണ്ടിയെ കണ്ടാൽ സൗഹൃദത്തോടെ ചിരിക്കുക പോലും ചെയ്യാത്ത രമേശ് ചെന്നിത്തലയെ മനോരമ ശത്രുവായി തന്നെ കാണുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ പത്തനംതിട്ട പോലൊരു യുഡിഎഫ് കോട്ടയിൽ വീണാ ജോർജ് എന്ന ഇടതു നവാഗതയെ ജയിപ്പിക്കുക വഴി സഭ കോൺഗ്രസിന് നൽകിയ മുന്നറിയിപ്പുണ്ട്. പി ടി തോമസ് എന്ന കോൺഗ്രസ് പുലിയെ ഇടുക്കി പാർലെമെന്റിൽ തോൽപ്പിച്ച് ജോയ്സ് ജോർജ് എന്ന ഇടത് കുഞ്ഞാടിനെ ജയിപ്പിച്ച പാരമ്പര്യവും സഭകൾക്കുണ്ട്. ഇത്തരത്തിൽ സഭകൾ പിന്തുടരുന്ന നിലപാടുകൾക്ക് ഒപ്പമാണ് മനോരമ നീങ്ങുന്നത്. അതു കൊണ്ടു തന്നെ സ്ഥാനത്തും അസ്ഥാനത്തും സർക്കാരിനെ ചിത്തപ്പറയുന്ന നിലപാടിൽ മനോരമ മാറ്റം വരുത്തിയിട്ടുണ്ട്.
ക്രൈസ്തവരും ഇസ്ലാം മതവിശ്വാസികളും ഭയക്കുന്നത് ബി ജെ പി യെയാണ്. രമേശ് ചെന്നിത്തലക്കാകട്ടെ ഉള്ളത് ബി ജെ പി മുഖമാണ്. അത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ രമേശിനെ ആഭ്യന്തര മന്ത്രിയാക്കാൻ ജി.സുകുമാരൻ നായർ ശ്രമിച്ചത് മുതൽ ആരംഭിച്ച ഇമേജാണ്. ഇതാണ് സാഹചര്യമെന്നിരിക്കെ പിണറായി അധികാരത്തിൽ തുടരാനാണ് ഇരുവിഭാഗങ്ങളും ആഗ്രഹിക്കുന്നത്. രമേശ് അധികാരത്തിലെത്തിയാൽ ബി ജെ പിയുമായി അണ്ടർസ്റ്റാന്റിംഗ് ഉണ്ടാകുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കാൻ രമേശിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
മനോരമയെ കൈയിലെടുത്ത പിണറായിയുടെ അടുത്ത ലക്ഷ്യം മാത്യഭൂമിയാണ്. എന്നാൽ വീരൻ വിചാരിച്ചാൽ മാതൃഭൂമിയുടെ എഡിറ്റോറിയലിൽ ഒന്നും നടക്കില്ല.
https://www.facebook.com/Malayalivartha
























