ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് പ്രോസിക്യൂട്ടറായിരുന്ന കെ.പി.സതീശനെ സര്‍ക്കാര്‍ നീക്കിയത് അദ്ദേഹവും ഡിജിപി ജേക്കബ് തോമസുമായുള്ള സൗഹൃദത്തിന്റെ പേരില്‍... കേസന്വേഷണത്തിൽ കെ എം മാണി കുറ്റക്കാരനല്ലെന്ന് മൂന്ന് തവണ കണ്ടെത്തിയിട്ടും മാണിയെ പ്രതികൂട്ടിലാക്കാന്‍ ജേക്കബ് തോമസ് ശ്രമിച്ചു

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് പ്രോസിക്യൂട്ടറായിരുന്ന കെ.പി.സതീശനെ സര്‍ക്കാര്‍ നീക്കിയത് അദ്ദേഹവും ഡിജിപി ജേക്കബ് തോമസുമായുള്ള സൗഹൃദത്തിന്റെ പേരില്‍. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ബാര്‍ക്കേഴയില്‍ കെ എം മാണി കുറ്റക്കാരനല്ലെന്ന റിപ്പോര്‍ട്ട് എസ് പി വഴി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മൂന്നു തവണ കേസ് അന്വേഷിച്ചവരും കെ എം മാണി കുറ്റക്കാരനല്ലെന്നാണ് കണ്ടെത്തിയത്. ജേക്കബ് തോമസിനും മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
എന്നാല്‍ മാണി കുറ്റക്കാരനല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയ ശേഷം മാണിയെ പ്രതികൂട്ടിലാക്കാന്‍ ജേക്കബ് തോമസ് ശ്രമിച്ചു വരികയായിരുന്നു. അതിനു വേണ്ടി കെ പി സതീശനെ ജേക്കബ് തോമസ് ഉപയോഗിച്ചു എന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
മുന്‍ വിജിലന്‍സ് മേധവി ജേക്കബ് തോമസിന് കെ എം മാണിയോടുള്ള പക ഏറെ പ്രശസ്തമാണ്. മാണിക്കെതിരെയുളള ശത്രുക്കളെ കോര്‍ത്തിണക്കുന്നതില്‍ മുന്നില്‍ നിന്നത് ഇപ്പോള്‍ അങ്കമാലി കൊലപാതകക്കേസില്‍ ജയിലില്‍ കിടക്കുന്ന അഡ്വ. ഉദയഭാനുവാണ്. ബിജു രമേശിന്റെ വക്കീലായിരുന്ന ഉദയഭാനുവും ജേക്കബ് തോമസിന്റെ ഉറ്റ സുഹൃത്തും ഈ കേസുമായി ബന്ധപ്പെട്ടു നിരവധി കൂടികാഴ്ചകള്‍ നടത്തിയത് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
പാലായിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ബന്ധു കെ.പി. സതീശന്റെ ഭാര്യയാണ്. ഈ നേതാവിന് ജേക്കബ് തോമസിനോടുള്ള ബന്ധവും ശക്തമാണ്. കെ.പി സതീശനെ ബാര്‍ക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കി തിരുകിക്കയറ്റിയത് ഈ നേതാവിന്റെ ഇടപെടലിലാണ്. വിജിലന്‍സ് അന്വേഷണണത്തില്‍ മാണിയെ കുടുക്കാന്‍ ജേക്കബ് തോമസിനു കഴിഞ്ഞില്ല.
ബാര്‍ക്കോഴക്കേസ് വിജിലന്‍സ് കോടതി പരിഗണിച്ചതിന്റെ തലേന്ന് ജേക്കബ് തോമസുമായി സതീശന്‍ മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. സതീശന്റെയും ജേക്കബ് തോമസിന്റെയും നീക്കങ്ങള്‍ സര്‍ക്കാര്‍ ഏതാനും നാളുകളായി സസൂക്ഷ്മം നിരീക്ഷിച്ചു വരികയായിരുന്നു. മുന്‍ മന്ത്രി കെ എം മാണി ബാര്‍ക്കേസില്‍ കോഴ വാങ്ങിയിട്ടില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതു മുതല്‍ കോടതി അത് സ്വീകരിക്കാതിരിക്കാനുള്ള ചരടുവലികള്‍ ജേക്കബ് തോമസ് നടത്തി വരികയായിരുന്നു. അദ്ദേഹം അതിനായി സതീശനെ ചരടുവലിച്ചിരുന്നു. സതീശന്‍ പോലീസ് നിരീക്ഷണത്തിലാണെന്ന വിവരം അദ്ദേഹം അറിഞ്ഞില്ല.
സി പി എം പ്രതിനിധിയായാണ് സതീശന്‍ സ്പഷ്യല്‍ പ്രോസിക്യൂട്ടറായത്. സ്പഷ്യല്‍ പ്രോസിക്യൂട്ടര്‍ ആകുന്നവര്‍ സര്‍ക്കാര്‍ നിലപാട് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് ചട്ടം. ജേക്കബ് തോമസാണ് സതീശന്റെ നിയമനം നടത്തിയത്. സതീശന് സി പി എം നേതാക്കളുടെ ആശീര്‍വാദമുണ്ടായിരുന്നു. എന്നാല്‍ അതിനെക്കാളേറെ അദ്ദേഹത്തിന് താത്പര്യം ജേക്കബ് തോമസിനോടായിരുന്നു. വ്യാഴാഴ്ച വിജിലന്‍സ് കോടതിയില്‍ ഹാജരാകാന്‍ സതീശന്‍ പുറപ്പെട്ടപ്പോള്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ അക്കാര്യം വിലക്കി.എന്നാല്‍ ഡയറക്ടര്‍ അസ്താനയോട് തന്നെ നിയന്ത്രിക്കാന്‍ ഡയറക്ടര്‍ക്ക് അധികാരമില്ലെന്നു പറഞ്ഞു കൊണ്ടാണ് സതീശന്‍ കോടതിയിലേക്ക് തിരിച്ചത്.
സതീശനെ സര്‍ക്കാര്‍ വൃത്തങ്ങളും വിലക്കിയിരുന്നു. നിയമവകുപ്പില്‍ നിന്ന് തന്നെ സതീശനെ ബാര്‍ക്കേസില്‍ ഹാജരാകുന്നതില്‍ നിന്നും വിലക്കുണ്ടായതായാണ് വിവരം. എന്നിട്ടും സതീശന്‍ കോടതിയില്‍ ഹാജരായി. അത് സര്‍ക്കാരിനാല്‍ നിയമിതനായ ഒരു വ്യക്തിക്ക് ഭൂഷണമല്ലെന്ന് സര്‍ക്കാര്‍ കരുതി. അതു കൊണ്ടു കൂടിയാണ് കോടതിയില്‍ ഹാജരായി മണിക്കൂറുകള്‍ക്കുളളില്‍ സതീശനെ നീക്കിയത്.
സതീശനെ നീക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത് ആഭ്യന്തര വകുപ്പില്‍ നിന് നേരത്തെ തന്നെ ഇത് സംബന്ധിച്ച ഫയല്‍ നിയമവകുപ്പിന് കൈമാറിയിരുന്നു എന്നാണ് വിവരം. വിജിലന്‍സ് ഉപദേശകന്‍ വി വി അഗസ്റ്റിനും സതീശനും തമ്മില്‍ ശീതസമരം നിലനില്‍ക്കുന്നത്.
ജേക്കബ് തോമസും സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നാണ് വിവരം. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ പാളും.
https://www.facebook.com/Malayalivartha
























