ശ്രീജിത്തിന്റെ കസ്റ്റഡി മർദ്ദനം നടന്നത് വരാപ്പുഴ പോലീസ് സ്റ്റേഷനിൽ തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘം... റൂറൽ എസ്പിയുടെ സ്ക്വാഡിലെ പോലീസുകാരന്റെ ഫോൺ സംഭാഷണം പുറത്ത്... വരാപ്പുഴ എസ് ഐയെ രക്ഷിക്കാൻ സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്

വരാപ്പുഴ കസ്റ്റഡി മർദ്ദനം നടന്നത് വരാപ്പുഴ പോലീസ് സ്റ്റേഷനിൽ തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘം നിഗമനത്തിലെത്തിയതായി വിവരം. സി പി എം എറണാകുളം ജില്ലയിലെ ഉന്നത നേതാവിന്റെ നിർദ്ദേശാനുസരണമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും സൂചനയുണ്ട്.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത കോൺസ്റ്റബിൾമാരാണ് അദ്ദേഹത്തെ മർദ്ദിച്ചതെന്ന സർക്കാർ കണ്ടെത്തലിന്റെ മുനയൊടിക്കുന്ന തരത്തിലാണ് പുതിയ കണ്ടെത്തൽ വന്നിരിക്കുന്നത്. അതിനിടെ റൂറൽ എസ്പിയുടെ സ്ക്വാഡിലെ പോലീസുകാരന്റെ ഫോൺ സംഭാഷണവും പുറത്തുവന്നു. മൂന്ന് മിനിറ്റ് മാത്രമാണ് ശ്രീജിത്ത് തങ്ങൾക്കൊപ്പം ഉണ്ടായിരുന്നതെന്നും അതിനു ശേഷം മുമ്പനം പോലീസിന് കൈമാറുകയും ചെയ്തു എന്നാണ് ഫോൺ സംഭാഷണത്തിലുള്ളത്. മുനമ്പം പോലീസ് വരാപ്പുഴ പോലീസിന് കൈമാറുകയായിരുന്നു.
വരാപ്പുഴ എസ് ഐയെ രക്ഷിക്കാൻ സർക്കാർ നീക്കം നടത്തുന്നതിനിടയിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഐ.ജി, എസ്.ശ്രീജിത്തിനെയാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘമായി നിയമിച്ചിരിക്കുന്നത്. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. അദ്ദേഹം പോലീസുകാരെ സഹായിക്കുന്നയാളല്ല. അതു കൊണ്ടു കൂടിയാണ് ശ്രീജിത്തിനെ തന്നെ ബഹ്റ അന്വേഷണ ചുമതല ഏൽപ്പിച്ചത്. നേരത്തെ എറണാകുളം റേഞ്ച് ഐ.ജിയായിരിക്കെ സി പി എം നേതാക്കളുടെ വാക്കു കേട്ടാണ് ശ്രീജിത്തിനെ മാറ്റിയത്.
ഐ.ജി ശ്രീജിത്തിനെ മാറ്റാൻ ചുവടുപിടിച്ച സി പി എം നേതാവ് തന്നെയാണ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ പിടിക്കാൻ നിർദ്ദേശിച്ചത്. മരിച്ച ശ്രീജിത്ത് ബി ജെ പി അനുഭാവിയാണ്. അതുകൊണ്ടാണ് അയാളെ അറസ്റ്റ് ചെയ്യാൻ സി പി എം നേതാവ് പറഞ്ഞത്. എന്നാൽ അറസ്റ്റ് ചെയ്യാൻ പറഞ്ഞയാളുകളെ കൊല്ലുമെന്ന് സി പി എം നേതാവ് തീർച്ചയായും കരുതി കാണുകയില്ല.
വരാപ്പുഴ എസ് ഐ ദീപക് മരിച്ച ശ്രീജിത്തിന് വെള്ളം കൊടുത്തില്ല എന്ന ആരോപണമാണ് ഇപ്പോൾ നിലവിലുള്ളത്. എന്നാൽ അതല്ല വാസ്തവമെന്ന് പുതിയ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടത്രേ. വരാപ്പുഴ സ്റ്റേഷനിലെത്തിച്ച ശ്രീജിത്തിനെ അവിടെയുള്ളവർ നന്നായി കൈകാര്യം ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച അദ്ദേഹത്തെ പറവൂർ സർക്കാർ ആശുപത്രിയിൽ ഹാജരാക്കുമ്പോൾ അയാൾക്ക് ഒരു രോഗവും ഇല്ലെന്ന് ഡോക്ടർ എഴുതിയിട്ടുണ്ട്. അവിടെ നിന്നും ശ്രീജിത്തിനെ വരാപ്പുഴ സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഞായറാഴ്ച രാവിലെ ഗുരുതരാവസ്ഥയിൽ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൂർണ ആരോഗ്യമുള്ള ഒരാൾക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അനാരോഗ്യമുണ്ടാകുന്നത് അന്വേഷിക്കേണ്ടത് തന്നെയാണ്. ഇക്കാര്യം മനുഷ്യാവകാം കമ്മീഷനും ശരിവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























