വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് അമര്‍നാഥ് ആണെന്ന് പൊലീസ് പറയുമ്പോഴും എസ്.ഡി.പി.ഐയുടെയും വെല്‍ഫയര്‍ പാര്‍ട്ടിയുടെയും പങ്കിനെക്കുറിച്ച് അന്വേഷണമില്ലെന്ന് ആക്ഷേപം. അമാര്‍നാഥിന് മുമ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരുണ്ട്, ആ വഴിക്ക് പൊലീസ് നീങ്ങുന്നില്ല

കത്വ സംഭവത്തിന്റെ പേരില്‍ വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കലാപം നടത്താന്‍ ശ്രമം നടത്തിയ കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം. ഹര്‍ത്താലിന്റെ മുഖ്യആസൂത്രകനെന്ന് പൊലീസ് പറയുന്ന കൊല്ലം സ്വദേശിയും ശിവസേന പ്രവര്‍ത്തകനുമായ അമര്‍നാഥ് ബൈജു ഏപ്രില്‍ 14ന് രാത്രിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കി പോസ്റ്റിട്ടത്. അതിനും രണ്ട് മണിക്കൂര്‍ മുമ്പ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്. അത് അമര്‍നാഥ് ഷെയര്‍ ചെയ്തിട്ടുണ്ട്. അവരെ കേന്ദ്രീകരിച്ച് ഇതുവരെ അന്വേഷണം നടക്കാത്തത് അന്വേഷണ സംഘത്തിന് മേല്‍ ആഭ്യന്തരവകുപ്പിന്റെ സമ്മര്‍ദ്ദം ഉള്ളത് കൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്. സംഘ പരിവാറാണ് ഹര്‍ത്താലിന് പിന്നിലെന്ന് പലരും ആരോപിക്കുന്നെങ്കിലും അവരുടെ സജീവപ്രവര്‍ത്തകരെയാരും പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല.
അറസ്റ്റിലായതും റിമാന്‍ഡിലായതും കൂടുതലും എസ്.ഡി.പി.ഐ, വെല്‍ഫയര്‍പാര്‍ട്ടി പ്രവര്‍ത്തകരാണ്. ജമാഅത്തെ ഇസ്്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയാണ് വെല്‍ഫയര്‍ പാര്‍ട്ടി. അവരുടെ മുഖപത്രമായ മാധ്യമം ഹര്‍ത്താലിനെ അനുകൂലിച്ചുള്ള നിലപാടാണ് സ്വീകരിച്ചത്. പല യുവാക്കളും അബദ്ധത്തില്‍ കേസില്‍ പെടുകയാണുണ്ടായത്. സോഷ്യല്‍മീഡിയവഴി ഹര്‍ത്താല്‍ മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുകയും പ്രകടനവും മറ്റും നടത്തുകയും ചെയ്തത് രസത്തിനായിരുന്നു. ഇതിന് പിന്നിലെ ഭവിഷത്തിനെ കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നു. ഇവരുടെ കൂട്ടത്തില്‍ കയറിയാണ് സാമൂഹ്യവിരുദ്ധര്‍ അക്രമം അഴിച്ച് വിട്ടത്. ഉത്തരകേരളത്തിലാണ് അക്രമം വ്യാപകമായി നടന്നത്.
അമര്‍നാഥ് ബൈജു വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി മുന്‍പും ഹര്‍ത്താലിന് ആഹ്വാനം നടത്തിയിരുന്നെന്ന് ഇയാളുടെ ഫെയിസ്ബുക്ക് സന്ദേശങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. സജീവ ബിജെപി പ്രവര്‍ത്തകനായിരുന്ന അമര്‍നാഥിനെ പുറത്താക്കി. അതോടെയാണ് ശിവസേനയില്‍ അംഗമായത്. ഹര്‍ത്താല്‍ നടന്നതിന് മൂന്നു ദിവസം മുന്‍പാണു ഇത് സംബന്ധിച്ച വാട്‌സാപ് ഗ്രൂപ്പ് അമര്‍നാഥ് രൂപീകരിച്ചത്. വാട്‌സാപ് കൂട്ടായ്മയില്‍ പങ്കുചേരാണമെന്ന് അഭ്യര്‍ത്ഥിച്ച് ഫെയ്‌സ്ബുക്കില്‍ സന്ദേശങ്ങളും അയച്ചു. ശിവസേന കൊല്ലം എന്ന ഫെയ്‌സ്ബുക് ഗ്രൂപ്പ് ഈ സന്ദേശം ഷെയര്‍ ചെയ്തിട്ടുമുണ്ട്.
ഉത്തരകേരളത്തില്‍ ആയിരത്തിലധികം പേര്‍ കേസുകളില്‍ പെട്ടിരിക്കുകയാണ്. പലരും റിമാന്‍ഡിലാണ്. ഇവരെയൊക്കെ സജ്ജമാക്കിയതാരാണ്, എസ്.ഡി.പി.ഐയുടെയും വെല്‍ഫയര്‍ പാര്‍ട്ടിയുടെയും പങ്ക് വ്യക്തമായിട്ടും അവര്‍ക്കെതിരെ നിപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്താണ്?, തുടങ്ങി നിരവധി സംശയങ്ങള്‍ അവശേഷിക്കുന്നു.
https://www.facebook.com/Malayalivartha






















