ഇടുക്കി മംഗളാദേവി ക്ഷേത്രം സംബന്ധിച്ചുള്ള അവകാശ തർക്കം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ചർച്ച ചെയ്ത് പരിഹരിക്കണം; കേരളത്തിലെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ക്ഷേത്രങ്ങളുടെ പട്ടികയിലേക്ക് മംഗളാദേവി ക്ഷേത്രത്തെ ഉയർത്തണമെന്നും ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍

ഇടുക്കി കുമളി മംഗളാദേവീ ക്ഷേത്രം സംബന്ധിച്ചുള്ള അവകാശതര്‍ക്കം ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മംഗളാദേവി ക്ഷേത്ര ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
അവകാശ തര്‍ക്കം രമ്യതയില്‍ പരിഹരിക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രം പുതുക്കി പണിയുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിക്കുന്നതോടൊപ്പം കേരളത്തിലെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ക്ഷേത്രമാക്കി ഉയര്‍ത്തും. പെരിയാര്‍ കടുവാ സംരക്ഷണ മേഖലയില്‍ സ്ഥിതി ചെയുന്ന ക്ഷേത്രമാണെങ്കിലും വിശ്വാസം അതിനപ്പുറമാണ്. ക്ഷേത്രം വിട്ടുകിട്ടുന്നതിനായി മുഖ്യമന്ത്രിയെ കാണും. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഉടന്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു
ചരിത്രപ്രാധാന്യമുള്ള മംഗളാദേവീ കണ്ണകി ക്ഷേത്രത്തില്‍ ഇത്തവണയും ചിത്രാപൗര്‍ണ്ണമി ദിനത്തില്‍ ദര്‍ശനത്തിനായി ഇരു സംസ്ഥാനങ്ങളിൽ നിന്നും ഒഴുകിയെത്തിയത് ആയിരക്കണക്കിന് ഭക്തര്‍.കേരളത്തിന്റേയും തമിഴ്നാടിന്റേതുമെന്ന വാദം നിലനില്‍ക്കുന്ന ആയിരത്തി അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള മംഗളാദേവീ ക്ഷേത്രത്തില്‍ ഇരു സംസ്ഥാനങ്ങളുടേയും നേതൃത്വത്തില്‍ ചിത്രാ പൗര്‍ണമി ദിനത്തിലാണ് ഉത്സവം നടത്തപ്പെടുന്നത്. ഈ ദിവസ്സം മാത്രമാണ് ഇവിടേയ്ക്ക് പ്രവേശനം അനുവദിയ്ക്കുകയുള്ളു.
അതുകൊണ്ട് തന്നെ ചിത്രാ പൗര്‍ണ്ണമി ദിനത്തില്‍ കണ്ണകി ദേവിയെ ദര്‍ശിക്കുന്നതിനായി ഇരു സംസ്ഥാനത്തുനിന്നും ആയിരക്കണക്കിന് ഭക്തരാണ് മലകയറി എത്തുന്നത്. ഇത്തവണയും സ്ഥതി വ്യത്യസ്ഥമല്ല. ഇത്തവണ മംഗളാ ദേവിയിലേയ്ക്ക് എത്തുന്നതിന് വേണ്ടി ഭക്തര്‍ക്ക് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഒപ്പം കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
കെ എം ഷാജി, എം എ ഷാജി, എ അസോകന്‍, എം ജിജി, പി ആര്‍ ഷൈന്‍, തുടങ്ങിയ അഞ്ച് തഹസില്‍ദാര്‍ മാര്‍ക്കായിരുന്നു സുരക്ഷാ ചുമതല. ഇവരുടെ നേതൃത്വത്തില്‍ അഞ്ഞൂറോലം പൊലീസ് ഉദ്യോഗസ്ഥര്‍, നാനൂറ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍, മുന്നൂറ്റി അമ്പത് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി മംഗളാദേവിയില്‍ ഉണ്ടായിരുന്നു. രാവിലെ ആറുമണിമുതല്‍ മംഗളാ ദേവിയിലേയ്ക്ക് പ്രവേശനം തുറന്ന് നല്‍കി വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങിയിരുന്നു.
ആയിരക്കണക്കിന് ഭക്തരാണ് ഇത്തവണയും മംഗളാദേവിയില്‍ ദര്‍ശനത്തിനായി എത്തിയത്. ചരിത്രപ്രാധാന്യമുള്ള ക്ഷേത്രം വേണ്ട രീതിയില്‍ സംരക്ഷിക്കുന്നില്ലെന്നും ക്ഷേത്രം സംരക്ഷിക്കുന്നതിനും വര്‍ഷത്തില്‍ ഒരു ദിവസ്സം എന്നുള്ളത് മാറ്റി ഇരു സംസ്ഥാനങ്ങളും മുന്‍കൈ എടുത്ത് ക്ഷേത്രം ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിന് നവീകരിച്ച് തുറന്ന് നല്‍കണമെന്നും ആവശ്യവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























