സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി പാഞ്ചാലിമേട്; ഇടുക്കിയിലെ പാഞ്ചാലിമേട്ടില്‍ വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിൽ

ഇടുക്കി പീരുമേട് പാഞ്ചാലിമേട്ടില്‍ വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. വകുപ്പ് ആദ്യഘട്ടമായി അനുവദിച്ച നാലുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പാഞ്ചാലിമേടിന്റെ സൗന്ദര്യം ആസ്വദിക്കുവാനും ഇവിടെ സമയം ചിലവഴിക്കുവാനുമായി നിരവധി പേരാണ് എത്തുന്നത്. പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരവിളക്ക് പാഞ്ചാലിമേട്ടില്‍ നിന്നും കാണാൻ കഴിയും. അന്നേദിവസം ശബരിമല തീര്‍ഥാടകരടക്കം ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ എത്തുന്ന സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളില്ലന്ന് പരാതി ഉയര്‍ന്നിരുന്നു.
സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേടിന്റെ സ്ഥാനം. ഇടുക്കി കെ.കെ.റോഡില്‍ മുറിഞ്ഞപുഴയില്‍ നിന്നും നാലര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പാഞ്ചാലിമേട്ടില്‍ എത്താം. മുണ്ടക്കയം തെക്കേമല വഴിയും പാഞ്ചാലിമേട്ടിലെത്താന്‍ സാധിക്കും. ഒരു കുന്നില്‍ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രമുണ്ട്. തകര്‍ന്ന ഒരു ശിവലിംഗവും ഇവിടെയുണ്ട്. മറ്റൊരു കുന്നില്‍ കുരിശുമലയാണ്.
പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അഗാധമായ മലനിരകളുടെ വിദൂര കാഴ്ചയും തണുത്ത കാറ്റും കോടമഞ്ഞും നിറഞ്ഞ കാഴ്ചകളാണ് പാഞ്ചാലിമേടിനെ വിത്യസ്തമാക്കുന്നത്. തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും ദൃശ്യമാണ്.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മന്ത്ര എന്ന കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഏപ്രില്‍ മാസം ആദ്യവാരത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാനാണ് തീരുമാനം. വിശ്രമ കേന്ദ്രം, റെയിന്‍ ഷെല്‍ട്ടറുകള്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, പ്രവേശന കവാടം, സോളാര്‍ വിളക്കുകള്‍ എന്നിവയുടെ പണികളാണ് കഴിഞ്ഞത്.
പാഞ്ചാലിമേട്ടില്‍ സഞ്ചാരികള്‍ക്ക് നിലവില്‍ പ്രവേശനം സൗജന്യമാണ്. അടുത്തമാസം മുതല്‍ പാസ് മൂലം പ്രവേശനം നല്‍കാനാണ് തീരുമാനം. സാഹസിക വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ അനുയോജ്യമായ സ്ഥലമായതിനാല്‍ ഇനിയുള്ള രണ്ടാംഘട്ട വികസനത്തില്‍ സാഹസിക ഇനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. പാഞ്ചാലിമേട്ടിലെ പാഞ്ചാലിക്കുളം നവീകരിച്ച് വലിയ തടാകമാക്കാനും പദ്ധതിയുണ്ട്.
https://www.facebook.com/Malayalivartha

























