ചേച്ചിയുടെ ചിത ആളി കത്തിയപ്പോള്‍ അനിയത്തിയുടെ കണ്ണ് നിറഞ്ഞു; എല്ലാം സ്‌കൈപ്പ് വഴി അമ്മയെ കാണിച്ചുകൊടുത്തു; വികാര നിമിഷങ്ങള്‍

ലാറ്റ്‌വിയയില്‍ നിന്ന് ചേച്ചിക്കും ഭര്‍ത്താവിനും ഒപ്പം എത്തിയതായിരുന്നു എലിസ. കൂടപ്പിറപ്പിനെക്കാളും ഉറ്റ ചങ്ങാതിമാരെപോലെ. തന്നെക്കാളും സ്നേഹിച്ചിരുന്നത് ചേച്ചിയെ ആയിരുന്നു. കൈവിട്ടു പോയ ചേച്ചിയെ തേടി താളം പിഴച്ച മനസുമായി സമാനതകളില്ലാത്ത തെരച്ചിലായിരുന്നു അനിയത്തിയും ചേച്ചിയുടെ ഭര്‍ത്താവും നടത്തിയത്. കേരളത്തിലെമ്പാടും അവര്‍ അവളെ തേടിയലഞ്ഞു. ഒടുവിൽ പ്രാണനായി കണ്ട ചേച്ചിയുടെ ശരീരം കുറ്റിക്കാട്ടില്‍ തലയറ്റു കിടക്കുന്നത് കാണാനായിരുന്നു ഇരുവരുടെയും വിധി.
ഇന്നലെ വൈകിട്ട് നാലിന് ശാന്തികവാടത്തിലെ ചിതയിലേക്ക് ചേച്ചിയുടെ ശരീരം വയ്ക്കുമ്പോള്‍ എല്ലാവരേയും അവിടെ നിന്ന് മാറ്റണമെന്ന് അവള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. അതു ചിലര്‍ വകവയ്ക്കാതിരുന്നപ്പോള്‍ അവള്‍ പൊട്ടിത്തെറിച്ചു. അതോടെ എല്ലാവരും മാറി. പിന്നെ ചിതയുടെ അടുത്ത് രണ്ടു പേര്‍ മാത്രം. ഒരാള്‍ ദുഃഖക്കനലായി മാറിയ അനിയത്തി.
മറ്റൊരാള്‍ പ്രാണസഖി കത്തി തീരുന്നത് കാണാന്‍ വിധിക്കപ്പെട്ടവനും. താടിക്കു കൈയും കൊടുത്ത് ഏറെ നേരം ഇരുന്ന അയാള്‍ പെട്ടെന്ന് പുറത്തേക്കു നടന്നു പോയി. അപ്പോഴും അവള്‍ ചിതയ്ക്കരികില്‍ തന്നെ നിന്നു. ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ അശ്വതി ജ്വാലയും സുമിത്തും കുറച്ചകലെ നിന്നു.
കൂടപ്പിറപ്പാണ് അഗ്‌നിയില്‍ എരിഞ്ഞടങ്ങുന്നത്. തീജ്വാലകള്‍ ശരീരത്തെ ചുവപ്പിച്ചിട്ടും അവള്‍ മാറിയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ മൊബൈല്‍ ഫോണ്‍ എടുത്തു. സ്‌കൈപ് ഓണ്‍ ചെയ്തു. കടലിനും ആകാശത്തിനും കരകള്‍ക്കും അപ്പുറത്ത് മാതാപിതാക്കള്‍ സ്‌കൈപ്പില്‍ വന്നു. ഹൃദയം തകര്‍ന്ന അവര്‍ ലാറ്റ്‌വിയയില്‍ ഇരുന്ന് മകളുടെ ചിതയെരിയുന്നത് അവര്‍ കണ്ടു. അപ്പോഴേക്കും അവള്‍ കരഞ്ഞ് തളര്‍ന്ന് ഇരുന്നു പോയി. ചിത എരിഞ്ഞു തീരുന്നതുവരെ അവള്‍ അവിടെ ഇരുന്നു.
https://www.facebook.com/Malayalivartha

























