രണ്ടു കൈകളും ഇല്ലാതെ ജനിച്ച അത്യപൂർവ ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിം തന്റെ കാലുകൾ കൊണ്ടെഴുതിയ കത്തിന് പുല്ലുവില കൽപ്പിച്ചു സർക്കാർ

രണ്ടു കൈകളും ഇല്ലാതെ ജനിച്ച അത്യപൂർവ ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിം തന്റെ കാലുകൾ കൊണ്ടെഴുതിയ കത്തിന് സർക്കാർ പുല്ലുവില കൽപ്പിച്ചു. തന്റെ പഠനം തടസപ്പെടാതിരിക്കാനായി കോഴിക്കോട് ജില്ലയിലെ ഓമശേരി വെളളിമണ്ണ ഗവ. മാപ്പിള യു പി സ്കൂളിൽ ഇക്കൊല്ലാം തന്നെ എട്ടാം ക്ലാസ് കൂടി ഉൾപ്പെടുത്തി അപ്ഗ്രേഡ് ചെയ്യണമെന്നായിരുന്നു ആസിമിന്റ ആവശ്യം.
സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസമെന്ന ഭരണഘടനയിലെ ഇരുപത്തിയൊന്നാം വ്യവസ്ഥയുടെ ലംഘനമാണ് ആസിമിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. 2015 ൽ ആസിം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കാലുകൾ ഉപയോഗിച്ച് എഴുതി നൽകിയ ഹർജിയെ തുടർന്നാണ് വെള്ളിമണ്ണ എൽ പി സ്കൂൾ യു പി സ്കൂളാക്കി ഉയർത്തിയത്. കത്തയച്ച് ദിവസങ്ങൾക്കകമായിരുന്നു തീരുമാനം. കത്ത് എഴുതുന്നത് കാലുകൾ കൊണ്ടാണെന്ന് ആസിം പ്രത്യേകം പറഞ്ഞിരുന്നു.
കത്ത് കിട്ടിയ ഉടൻ തന്നെ ഉമ്മൻ ചാണ്ടി മന്ത്രിസഭാ യോഗം ചേർന്ന് സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു. അന്നും സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനെതിരെ സർക്കാർ തലത്തിൽ എതിർപ്പുണ്ടായിരുന്നു. മന്ത്രിസഭാ യോഗത്തിന് മാത്രമാണ് എതിർപ്പുകൾ മറികടക്കാൻ അധികാരം. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് തീരുമാനിച്ചത് അതുകൊണ്ടാണ്.. അന്ന് തന്റെ ആവശ്യം നേടിയെടുക്കാൻ ഒരു രാഷ്ട്രീയ നേതാവിനെ പോലും ആസിമിന് കാണേണ്ടി വന്നില്ല.
ഇപ്പോൾ ആസിം ഏഴാം ക്ലാസ് പൂർത്തിയാക്കി. ഇനി പഠിക്കണമെങ്കിൽ മൂന്നു കിലോമീറ്ററോളം യാത്ര ചെയണം. കാലുകൊണ്ട് ചിത്രം വരയ്ക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ആസിം പഠിക്കാൻ മിടുക്കനാണ്. ഇടതു സർക്കാർ നൽകുന്ന സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം ആസിമിന് ലഭിച്ചിട്ടുണ്ട്. സ്കൂളിലെത്തിയാലും ആസിമിന് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കണമെങ്കിൽ മാതാപിതാക്കളുടെ സഹായം വേണം. സ്കൂൾ ദൂരെയാണെങ്കിൽ അതിനുള്ള അവസരവും ഇല്ലാതാകും. അങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് എഴുതിയത്. ആ കത്തിന് ഒരു പ്രത്യേക പരിഗണനയും ലഭിച്ചില്ല. മുഖ്യമന്ത്രി കത്ത് വിദ്യാഭ്യാസ വകുപ്പിന് നൽകി. അവർ കത്ത് പരിശോധിച്ച ശേഷം ആവശ്യം നടപ്പിലാവില്ലെന്ന് കാണിച്ച് ആസിമിന് മറുപടി അയച്ചു.
സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ സാധാരണ ഗതിയിൽ നിയമം അനുവദിക്കുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ഒരു പ്രത്യേക കേസായി പരിഗണിച്ച് ആവശ്യം നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതിന് ചിലപ്പോൾ മന്ത്രിസഭയുടെ അനുവാദം വേണ്ടിവരും. സ്കൂൾ അപ്ഗ്രേഡ് ചെയ്യാവുന്നതാണെന്നാണ് വിദ്യാഭ്യാസ ഓഫീസറുടെ ശുപാർശയുണ്ടെന്ന് മനസിലാക്കണം. എന്നിട്ടും സർക്കാരിന് അനക്കം തട്ടിയില്ല. 1924ൽ സ്ഥാപിച്ച സ്കൂളിൽ 441 കുട്ടികൾ പഠിക്കുന്നുണ്ട്. 5 കിലോമീറ്റർ പരിസരത്ത് മറ്റ് സ്കൂളുകളില്ല. പ്രദേശത്ത് 25 പട്ടിക വിഭാഗക്കാർ താമസിക്കുന്ന കോളനികളുണ്ട്.
മൂന്ന് കിലോമീറ്ററിനുള്ളിൽ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ സൗകര്യം വിദ്യാഭ്യാസവകാശ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് പട്ടികവർഗ്ഗക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ. മല പ്രദേശങ്ങളിൽ ആവശ്യാനുസരണം സ്കൂളുകൾ സ്ഥാപിക്കണമെന്നും നിയമം അനുശാസിക്കുന്നു. ഇത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടാൽ 2018-19 വിദ്യാഭ്യാസ വർഷത്തിൽ തന്നെ സ്കൂളിൽ എട്ടാം ക്ലാസ് ആരംഭിക്കേണ്ടതാണ്. തുടർന്നുള്ള വർഷങ്ങളിൽ മറ്റ് ക്ലാസുകൾ ആരംഭിക്കാവുന്നതാണ്. ഇല്ലെങ്കിൽ അത് വിദ്യാഭ്യാസാവകാശങ്ങളുടെ ലംഘനമായി തീരും.
https://www.facebook.com/Malayalivartha

























