വിദേശവനിതയുടെ സംസ്കാരത്തിന് മുൻപ് തന്നെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി നിറഞ്ഞ കയ്യടി നേടിയ അന്വേഷണ സംഘം ഇപ്പോൾ തെളിവിനായി പരക്കം പായുന്നു

കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികൾക്കെതിരെയുള്ള ശാസ്ത്രീയ തെളിവുകൾ തേടി പ്രത്യേക അന്വേഷണസംഘം പരക്കം പായുന്നു. ദേശീയ-അന്തർദേശീയ ശ്രദ്ധനേടിയ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം പനത്തുറ സ്വദേശികളായ ഉമേഷ് (28), ഉദയൻ (24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾക്കെതിരെ സാഹചര്യത്തെളിവുകളാണ് മുഖ്യമായുള്ളത്. വെള്ളിയാഴ്ച നെയ്യാറ്റിൻകര കോടതിയിൽ പൊലീസ് ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിലും ഇത് വ്യക്തമാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളുെട അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ആവർത്തിച്ച് പറയുന്നത്. എന്നാൽ, ആ തെളിവുകൾ എന്തൊക്കെയാണെന്ന് പറയാൻ അദ്ദേഹം തയാറായിട്ടില്ല.
ഉമേഷിന്റെയും ഉദയന്റെയും ക്രിമിനൽ പശ്ചാത്തലവും ഇവർ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പലപ്പോഴും വരാറുണ്ടെന്ന പ്രദേശവാസികളിൽ ചിലരുടെ മൊഴിയുമാണ് അന്വേഷണസംഘത്തിന്റെ കൈയിൽ കാര്യമായുള്ളത്. ഉമേഷ് മയക്കുമരുന്ന് ഉൾപ്പെടെ 13 കേസുകളിലും ഉദയൻ ആറ് കേസുകളിലും പ്രതിയാണ്.
കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് കസ്റ്റഡിയിലുള്ള ഉമേഷിനെയും ഉദയനെയും സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിന്റെയും അസിസ്റ്റൻറ് കമീഷണർ ദിനിലിന്റെയും നേതൃത്വത്തിൽ പൊലീസ് സംഘം മാറി മാറി ചോദ്യം ചെയ്തിരുന്നു. ഏപ്രിൽ 30ന് പ്രതികൾ ഇരുവരും കുറ്റസമ്മതമൊഴി നടത്തിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ മാറ്റിപ്പറയുകയായിരുന്നു. കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴി വിചാരണവേളയിൽ കോടതി മുഖവിലക്കെടുക്കാറില്ല. അതുകൊണ്ടുതന്നെ ശാസ്ത്രീയ തെളിവുകൾ കൂടിയേ തീരൂ.
വിദേശവനിതയെ പ്രതികൾ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്നാണ് പൊലീസ് വിശദീകരണം. ബലാത്സംഗം തെളിയിക്കാൻ പ്രതികളുടെ ബീജത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. വിദേശവനിതയെ കാണാതായ മാർച്ച് 14ന് തന്നെ ഇവർ കൊല്ലപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പൊലീസിന് ലഭിക്കുന്നത് ഏപ്രിൽ 20നുമാണ്. മൃതദേഹം ലഭിച്ച പൂനംതുരുത്തിൽനിന്ന് പ്രതികളുടെ വിരലടയാളവും തലമുടിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
എന്നാൽ, ഇവരാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കാൻ ഇൗ തെളിവുകൾ അപര്യാപ്തമാണെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രതികൾ സ്ഥിരമായി മദ്യപിക്കാനും വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിവസ്തുക്കൾ കൈമാറാനും പൂനം തുരുത്തിലെ ഈ കുറ്റിക്കാട്ടിൽ എത്താറുണ്ട്.
അതുകൊണ്ടുതന്നെ ലഭിച്ച തലമുടിയും വിരലടയാളവും കൊലപാതക സമയത്ത് ഉള്ളതാണെന്ന് ഉറപ്പിക്കാനാകില്ല. വിദേശവനിതയെ അവസാനമായി കണ്ടത് ഇവർക്കൊപ്പമാണെന്ന് പ്രദേശവാസികളുടെ മൊഴിയുണ്ടെങ്കിലും ഇവരാണ് കൃത്യം നടത്തിയതെന്ന് ഉറപ്പാക്കുന്നതിനുള്ള മൊഴികളില്ല. കൃത്യം നടത്തിയ ശേഷം വിദേശവനിതയുടെ അടിവസ്ത്രങ്ങളും ചെരിപ്പും സമീപത്തെ കുറ്റിക്കാട്ടിലേക്കോ കായലിലേക്കോ വലിച്ചെറിഞ്ഞിരിക്കാമെന്നാണ് പൊലീസ് നിഗമനം. എന്നാൽ, മൂന്നുദിവസം കരയിലും കായലിലും മുങ്ങിത്തപ്പിയിട്ടും യാതൊന്നും ലഭിച്ചില്ല. തെളിവുകളുടെ അഭാവത്തിൽ പ്രതികൾ കേസിൽനിന്ന് രക്ഷപ്പെട്ടാൽ സംസ്ഥാന സർക്കാറിനും പൊലീസിനും നാണക്കേടാകും.
https://www.facebook.com/Malayalivartha

























