സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ലൈംഗികപർവം കേരള ഹൈക്കോടതി കുട്ടയിലിട്ടതോടെ സംശയനിഴലിലാകുന്നത് മുൻ മന്ത്രി കെ.ബാബുവും വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരും

സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ലൈംഗികപർവം കേരള ഹൈക്കോടതി കുട്ടയിലിട്ടതോടെ സംശയനിഴലിലാകുന്നത് മുൻ മന്ത്രി കെ.ബാബുവും വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരും. സർവീസിൽ നിന്നും വിരമിക്കുന്ന ജുഡീഷ്യൽ ഓഫീസർമാർക്ക് എന്തിനു പുനർ നിയമനം നൽകുന്നു എന്നതാണ് ചോദ്യം.
കെ.ബാബു ഉമ്മൻ ചാണ്ടിയിൽ നിന്നും അകന്നു കഴിയുകയാണ്. ഉമ്മൻ ചാണ്ടി തന്നെ സഹായിച്ചില്ലെന്ന ചിന്തയിലാണ് ബാബു. കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നും ബാബു ഏറെക്കുറെ ഔട്ടായി കഴിഞ്ഞു. അങ്ങനെ ഉമ്മൻ ചാണ്ടിയെ പകരം വീട്ടുകയായിരുന്നു എന്ന് കരുതുന്നവരുമുണ്ട്.
ജഡ്ജിമാർക്ക് പുനർ നിയമനം നൽകുന്ന പ്രവണത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ എക്കാലവും രാഷ്ട്രീയ നേതൃത്വവുമായി സമരസപ്പെട്ടു പോകാറാണ് പതിവ്. രാഷ്ട്രീയക്കാരുമായുള്ള ബന്ധം ജുഡീഷ്യൽ ഓഫീസർമാരെ എക്കാലവും സഹായിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാർ വിരമിക്കുമ്പോൾ പുനർ നിയമനം നൽകുന്നത് പതിവാണെന്നും അത്തരം നടപടികൾ ആശാസ്യമല്ലെന്നും പണ്ട് പി സി ജോർജ് പറഞ്ഞത് വെറുതെയല്ല.
ജസ്റ്റിസ് ശിവരാജൻ കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയാണ്. അദ്ദേഹത്തെ സോളാർ കമ്മീഷനായി നിയമിച്ചത് മുൻ മന്ത്രി കെ ബാബുവാണ്. ഉമ്മൻ ചാണ്ടിക്ക് വേണ്ടിയായിരുന്നു ബാബുവിന്റെ തീരുമാനം. അന്നത്തെ അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിക്ക് ശിവരാജനെ നിയമിക്കുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല. മുൻ ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് വി .പി .മോഹൻകുമാറിനെ നിയമിക്കാനായിരുന്നു ദണ്ഡപാണിക്ക് താത്പര്യം. എന്നാൽ കാസർകോടുകാരനായ മോഹൻകുമാറിന് കെ കരുണാകരനുമായി അടുപ്പമുണ്ടായിരുന്നു എന്ന കാരണത്താലായിരുന്നു ഉമ്മൻ ചാണ്ടി അതിന് സമ്മതിക്കാതിരുന്നത്.
നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷനായിരിക്കെ ജ. മോഹൻകുമാറിനെ ഉമ്മൻ ചാണ്ടി വിശ്വാസത്തിലെടുത്തിരുന്നില്ല. താൻ പറയുന്നത് പോലെ സോജർ കമ്മീഷൻ അനുസരിക്കുമെന്നായിരുന്നു കെ. ബാബുവിന്റെ ഉറപ്പ്.
സർക്കാർ മാറി വന്നപ്പോൾ ജ. ശിവരാജൻ കാലുമാറി എന്നാണ് കോൺഗ്രസുകാർ പറയുന്നത്. പുതിയ തസ്തിക കിട്ടാനുള്ള നീക്കമായും ഇതിനെ വ്യാഖ്യാനിക്കുന്നു. അതെന്തായാലും സോളാർ കമ്മീഷൻ ഉമ്മൻ ചാണ്ടിക്ക് വളരെ ക്ഷീണമുണ്ടാക്കി. സരിതയുടെ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയതോടെ ഉമ്മൻ ചാണ്ടിയുടെ സൽപ്പേര് തന്നെ ഇല്ലാതായി. അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം വരെ ഉയർന്നു.
ഇതെല്ലാം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. കാരണം അത്രയേറെ ജനകീയ അടിത്തറയുള്ള നേതാവാണ് ഉമ്മൻചാണ്ടി. തീരെ വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീയുടെ കത്ത് എന്തിന് റിപ്പോർട്ടിന്റെ ഭാഗമാക്കി എന്ന് ചോദിക്കുന്നവർ നിരവധിയാണ്. അവിടെയാണ് സൽപേര് മൗലികാവകാശമാണെന്ന ഹൈക്കോടതി വിധിയുടെ പ്രസക്തി.
ശിവരാജൻ റിപ്പോർട്ടിലെ നിഗമനങ്ങൾ കോടതി തള്ളിയതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് റിപ്പോർട്ടിന്റെ വിശ്വാസ്യതയാണ്. അതായത് സോളാർ കമ്മീഷന്റെ നിഗമനങ്ങളിൽ പക്ഷപാതം ഉണ്ടായിരുന്നു എന്നാണ് കേരളത്തിന്റെ പരമോന്നതകോടതി കരുതുന്നത്. ഇത് തീർത്തും തെറ്റായ ഒരു പ്രവണതയാണ്. ഒരു ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ കോടതി കളയുന്നത് ഒരു പക്ഷേ ആദ്യത്തെ സംഭവമായിരിക്കാം.
ലോകായുക്തയിലും മനുഷ്യാവകാശ കമീഷനിലും എത്തുന്ന ജഡ്ജിമാർ പിന്നീട് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കാൻ പാടില്ലെന്ന നിയമ വ്യവസ്ഥ ജുഡീഷ്യൽ ഓഫീസർമാർക്കും ബാധകമാക്കിയാൽ ഇത്തരം കമ്മീഷനുകളുടെ സുതാര്യത ഉറപ്പാക്കാം. ഇല്ലെങ്കിൽ സർക്കാരിന്റെ കോടി കണക്കിന് രൂപ വെള്ളത്തിൽ ഒഴുകും. പ്രത്യേകിച്ച് സർക്കാർ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോൾ.
https://www.facebook.com/Malayalivartha
























