നെഞ്ചിടിപ്പോടെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് പോലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ നീനുവിന് നേരിടേണ്ടിവന്നത് കടുത്ത അവഗണന; പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും ഗാന്ധിനഗര്‍ എസ്.ഐ കൈക്കൂലി വാങ്ങിയെന്ന് കൊല്ലപ്പെട്ട കെവിന്റെ ബന്ധുക്കൾ... സമ്പന്ന കുടുംബത്തിന് പറ്റിയ മരുമകനല്ലെന്ന് കണ്ട് കോട്ടയത്ത് അരങ്ങേറിയത് ദുരഭിമാനക്കൊല

ഭാര്യസഹോദരന്‍ തട്ടിക്കൊണ്ടു പോയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെ സംഭവത്തില്‍ കോട്ടയം പോലീസിന് സംഭവിച്ചത് ഗുരുതരവീഴ്ച്ച. ശനിയാഴ്ച്ച പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയ കെവിനെ കണ്ടെത്താനുള്ള നടപടികള്‍ക്ക് വൈകുന്നേരം നാല് മണിക്കാണ് പോലീസ് തുടക്കമിടുന്നത്. ഒരല്‍പം ഉത്തരവാദിത്തം പോലീസ് കാണിച്ചിരുന്നെങ്കില്‍ കെവിനെ ജീവനോടെ രക്ഷിക്കാമായിരുന്നു എന്നാണ് പോലീസിന് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം. സംഭവത്തില്‍ കെവിന്‍റെ ഭാര്യയുടെ ബന്ധുകളുമായി ചേര്‍ന്ന് ഗാന്ധിനഗര്‍ എസ്.ഐ ഒത്തുകളിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് കെവിന്‍റെ ബന്ധുകള്‍ ഉന്നയിക്കുന്നത്.
പത്താനപുരത്തുള്ള നീന എന്ന യുവതിയും കുമാരനെല്ലൂര്‍ സ്വദേശി കെവിനും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കുടുംബമായിരുന്നു നീനുവിന്റേത്. കെവിന്റേതാകട്ടെ നിര്‍ധന കുടുംബവും. ഈ സാമ്ബത്തിക അന്തരം കാരണമാണ് വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തത്. എന്നാല്‍ വിവാഹത്തിന് ശേഷവും ബന്ധുകളില്‍ നിന്ന് ഭീഷണി നേരിട്ടതിനാല്‍ നീനയെ കെവിന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും, ആക്രമണം മുന്നില്‍ കണ്ട് കെവിന്‍ മാന്നാനത്തെ ബന്ധുവീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മാന്നാനത്തെ ഈ ബന്ധുവീട്ടിലേക്കാണ് മൂന്ന് കാറിലായി നീനയുടെ സഹോദരനും സംഘവും എത്തുന്നത്. നീനയെ എവിടെ എന്നു ചോദിച്ചു കൊണ്ട് വീട്ടിലേക്ക് കയറിയ സംഘം അവരെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ കെവിനേയും ബന്ധു അനീഷിനേയും പിടികൂടി കൊണ്ടു പോയി. ഈ സംഭവം നടന്ന് അല്‍പസമയത്തിനകം തന്നെ കെവിന്‍റെ ബന്ധുകള്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയി എന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞു കൊണ്ട് നീനു ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. സഹോദരന്‍ തന്നെയാണ് തട്ടിക്കൊണ്ടുപോയതെന്ന കാര്യം അവള്‍ പറയുകയും ചെയ്തു. എന്നാല്‍, പൊലീസ് വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാന്‍ തയ്യാറായില്ല. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയതറിഞ്ഞ നീനു ഗാന്ധിനഗര്‍ സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്ന് എസ്‌ഐ പെണ്‍കുട്ടിയുടെ സഹോദരനോട് ഫോണില്‍ സംസാരിച്ചിരുന്നു.
കെവിനൊപ്പം കൊണ്ടു പോയ ബന്ധു അനീഷിനെ മര്‍ദ്ദിച്ച ശേഷം പിന്നീട് സംഘം വഴിയില്‍ ഉപേക്ഷിച്ചു. നീനുവിനെ വിട്ടുതന്നാല്‍ കെവിനെ വിടാം എന്നും ഇവര്‍ അനീഷിനോട് പറഞ്ഞു. മര്‍ദ്ദനമേറ്റു നീരുവീര്‍ത്ത മുഖവുമായി അനീഷും ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി കാര്യങ്ങള്‍ പോലീസിനെ അറിയിച്ചു. രാവിലെയോടെ കോട്ടയം നഗരത്തിലെ ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന കെവിന്‍റെ ഭാര്യ നീനയും സ്റ്റേഷനിലെത്തി ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കി. ഇങ്ങനെ മൂന്ന് പരാതികള്‍ ഒരു സംഭവത്തില്‍ കിട്ടിയിട്ടും വൈകുന്നേരമാണ് കെവിനെ തേടി പോലീസ് സ്റ്റേഷന് പുറത്തേക്ക് ഇറങ്ങുന്നത്.
മുഖ്യമന്ത്രി കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ പോകണമെന്നും മറ്റുമുള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഗാന്ധിനഗര്‍ എസ്.ഐ ഷിബു നടപടികള്‍ വൈകിപ്പിക്കായായിരുന്നുവെന്ന് കെവിന്‍റെ ബന്ധുകള്‍ ആരോപിക്കുന്നു. ബന്ധുകള്‍ ഒരുപാട് യാചിച്ചതോടെ രാവിലെ പതിനൊന്നരയോടെ പോലീസ് സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇട്ടു. എന്നാല്‍ അതിനപ്പുറം കെവിന് കണ്ടെത്താനുള്ള നടപടികളിലേക്ക് പോലീസ് പോയില്ല.
പിന്നീട് വൈകുന്നേരത്തോടെ ജനങ്ങള്‍ സ്റ്റേഷനില്‍ മുന്നില്‍ തടിച്ചു കൂടി പ്രതിഷേധിക്കുകയും, ജനപ്രതിനിധികളും മാധ്യമങ്ങളും വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെയാണ് സ്ഥിതി മാറുന്നത്. തുടര്‍ന്ന് പുനലൂര്‍ ഡിവൈഎസ്പി ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്‍റെ മേല്‍നോട്ടം ഏറ്റെടുത്തു. ഇതോടെ കാര്യങ്ങള്‍ വേഗത്തിലായി.
തെന്മല ഭാഗത്തേക്കാണ് കെവിനെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ആ ഭാഗത്തേക്ക് തിരച്ചില്‍ വ്യാപകമാക്കാന്‍ നിര്‍ദേശം നല്‍കി. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാറിന്‍റെ ഉടമസ്ഥനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. രാത്രിയോടെ അക്രമി സംഘത്തിലുണ്ടായിരുന്ന വിശാല്‍ എന്നയാളേയും പോലീസ് പിടികൂടി. എന്നാല്‍ യാത്രാമധ്യേ തങ്ങളില്‍ നിന്നും കെവിന്‍ രക്ഷപ്പെട്ടന്ന മൊഴിയാണ് ഇയാള്‍ പോലീസിന് നല്‍കിയത്. തുടര്‍ന്ന് കെവിനെ കണ്ടെത്താനായി രാത്രി വൈകിയും പുനലൂര്‍ തെന്മല ഭാഗത്ത് പോലീസ് തിരച്ചില്‍ നടത്തി. ഇതിന് ശേഷമാണ് ഇന്ന് പുലര്‍ച്ചയോടെ ചാലിയേക്കരയിലെ തോടില്‍ മുങ്ങിയ നിലയില്‍ കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച്ചയെന്ന് ഗാന്ധിനഗര്‍ എസ്.ഐ ഷിബുകുമാറില്‍ നിന്നുണ്ടായതെന്ന് പുനലൂര്‍ ഡിവൈഎസ്പി കോട്ടയം എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് കാറിലായെത്തിയ സംഘം വീടാക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിന്‍റെ ജീവന്‍ അപകടത്തിലാണെന്ന് വ്യക്തമായിട്ടും സമയബന്ധിതമായി അയാളെ പിന്തുടരാനോ കണ്ടെത്താനോ ഗാന്ധിനഗര്‍ പോലീസ് തയ്യാറായില്ലെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നാണ് വിവരം.
കോട്ടയം മാന്നാനം പുനലൂരില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി ചാലിയേക്കര എന്ന സ്ഥലത്ത് നിന്നാണ് കെവിന്‍റെ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പുലര്‍ച്ചെ പ്രഭാത സവാരിക്ക് ഇറങ്ങിയ നാട്ടുകാരാണ് റോഡിലെ തോട്ടില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. കെവിന്‍റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളും ഉണ്ട്.കെവിന്റെ കണ്ണ് തൂങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു. കൊലപ്പെടുത്തിയ ശേഷം കെവിന്‍റെ മൃതദേഹം രാവിലെ ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ ഉള്ളത്.
അതേസമയം കെവിനെ കൊന്നവര്‍ തമിഴ്നാട്ടിലെ തെങ്കാശ്ശിയിലേക്ക് രക്ഷപ്പെട്ടതായി പോലീസിനെ വ്യക്തമായിട്ടുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഇവരെ കണ്ടെത്താനായി രണ്ട് സംഘങ്ങളായി പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയ ഗാന്ധിനഗര്‍ എസ്.ഐ എം.ആര്‍.ഷിബു സംഭവത്തില്‍ ഗുരുതര വീഴ്‌ച വരുത്തിയതായി കൊല്ലപ്പെട്ട കെവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.
https://www.facebook.com/Malayalivartha