നീനുവിന്റെ കണ്ണീർ വെറുതെയായി... മനുഷ്യ മൃഗങ്ങളുടെ നരനായാട്ടിൽ കെവിന് നേരിടേണ്ടിവന്നത് ക്രൂര പീഡനങ്ങൾ; കെവിനെ കണ്ടെത്തിയത് കണ്ണുകൾ രണ്ടും തൂങ്ങിയ നിലയിൽ: ശരീരത്തിൽ മാരക മുറിവുകൾ, കഴുത്തിൽ ആഴമേറിയ മുറിവ്; തലയിൽ പരുക്ക്, ശരീരത്തിൽ നിലത്ത് വലിച്ചിഴച്ച പാടുകളും

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പന്ത്രണ്ട് പേർക്കും ഡിവൈഎഫ്ഐ ബന്ധം. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനത്തിന്റെ ഉടമസ്ഥൻ ഇബ്രാഹിംകുട്ടിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കയ്യിൽ നിന്ന് വാഹനം വാങ്ങിക്കൊണ്ടുപോയ നിയാസ് തെൻമല യൂണിറ്റ് സെക്രട്ടറിയാണ്.
ഇന്ന് രാവിലെ പിടിയിലായ ഇശാലും ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഇടമൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവരാണ് സംഘത്തിലെ എല്ലാവരുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇനി പിടിയിലാകാൻ ഉള്ളവർ രണ്ട് സംഘങ്ങളായി രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇവരെ പിടികൂടാൻ തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
ക്രൂരമർദ്ദനത്തിന് ശേഷമാണ് കെവിനെ കൊലപ്പെടുത്തിയതെന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. കണ്ണുകളിൽ മാരക മുറിവേറ്റിട്ടുണ്ട്. കെവിന്‍റെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലാണ്. വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് കെവിന്റെ മൃതദേഹം കണ്ടത്. കൊലപ്പെടുത്തിയ ശേഷം തോട്ടിൽ ഉപേക്ഷിച്ചതാണെന്നാണ് സംശയം. തോട്ടിൽ ചിലർ ഇറങ്ങിയതിന്റെ പാടുകളുണ്ട്.
നീനുവും കെവിനും തമ്മിൽ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ഭാര്യ നീനുവിന്റേത് നല്ല ധനസ്ഥിതിയുള്ള കുടുംബമാണ്. മറ്റൊരു വിവാഹം നടത്താൻ ബന്ധുക്കൾ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പൊലീസിന്റെ നിർദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താൽപര്യമെന്ന് അറിയിച്ചു. ഇതിൽ പ്രകോപിതരായ ബന്ധുക്കൾ പെൺകുട്ടിയെ പൊലീസിന്റെ മുന്നിൽവച്ചു മർദിച്ചു വാഹനത്തിൽ കയറ്റാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ സംഘടിച്ചതോടെ പിൻവാങ്ങി.
ശനിയാഴ്ച രാവിലെയും ഇവരെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ, നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിൻ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിൻ കഴിഞ്ഞിരുന്നത്. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേർ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകർത്തശേഷം കാറിൽ കയറ്റി കൊണ്ടുപോയി. കാറിലും മർദനം തുടർന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു.
സമീപമുള്ള വീട്ടുകാർ ഉണർന്നെങ്കിലും ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീഷണി മുഴക്കിയതിനാൽ പുറത്തിറങ്ങിയില്ല. ഇവരാണു മറ്റു നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് ഫോണിൽ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡിൽ ഇറക്കിവിട്ടു. സാരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കാഴ്ച വൈകല്യമുമുള്ള അനീഷിന്റെ കണ്ണിനു ഗുണ്ടാസംഘത്തിന്റെ മർദനത്തിൽ വീണ്ടും പരുക്കേറ്റിട്ടുണ്ട്.
മകളെ കാണാനില്ലെന്നു പിതാവ് ചാക്കോ ഇന്നലെ വൈകിട്ടു പരാതി നൽകിയതോടെ നീനുവിനെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. കെവിനൊപ്പം പോകണമെന്നു നീനു ബോധിപ്പിച്ചതിനാൽ കെവിന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. കൊല്ലം ഇടമൺ റിയാസ് മൻസിലിൽ ഇബ്രാഹിംകുട്ടിയുടെ കാറാണു പൊലീസ് പിടികൂടിയത്. നീനുവിന്റെ മാതൃസഹോദരപുത്രനായ ചിന്നു ശനിയാഴ്ച രാവിലെ കോട്ടയത്തേക്കു പോകാനെന്നു പറഞ്ഞു കൊണ്ടുപോയ കാർ രാത്രി പത്തോടെ തിരികെ എത്തിച്ചെന്നും മറ്റു വിവരങ്ങളൊന്നും അറിയില്ലെന്നുമാണ് പൊലീസ് കസ്റ്റഡിയിലുള്ള ഇബ്രാഹിംകുട്ടിയുടെ മൊഴി. മരണവാര്‍ത്ത അറിഞ്ഞ് തളര്‍ന്നുവീണ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha