സംസ്ഥാനത്തു സഖ്യം തുടരണമോ, വേണ്ടയോ ; ബിജെപി - ജെഡിയു ചർച്ച ഇന്ന് ; ജെഡിയുമായി സഖ്യമുണ്ടാക്കിയതിനു ശേഷം അമിത് ഷാ ബിഹാറിലെത്തുന്നത് ഇതാദ്യം
സംസ്ഥാനത്തു സഖ്യം തുടരണമോയെന്ന വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ചർച്ച ഇന്ന്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനമാണു നിലവിലെ പ്രശ്നം. ബിജെപിയുമായി കഴിഞ്ഞ വർഷം ജെഡിയു സഖ്യമുണ്ടാക്കിയതിനു ശേഷം ഇതാദ്യമായാണ് അമിത് ഷാ ബിഹാറിലെത്തുന്നത്. ഉച്ചയൂണിനു നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിലാണു കൂടിക്കാഴ്ച.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ സീറ്റുകൾ വേണമെന്നു ജെഡിയു ആവശ്യമുന്നയിച്ചതോടെയാണു ബിഹാറിലെ സഖ്യത്തിന്റെ സഖ്യത്തിൽ വിള്ളൽ ഉണ്ടായത്. തുടർന്ന് ഒറ്റയ്ക്കു മത്സരിക്കാൻ തയാറാണെന്നു വരെ നിതീഷ്കുമാർ അഭിപ്രായപ്പെടുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇരുപത്തിരണ്ടും ജെഡിയുവിനു രണ്ടും സീറ്റാണു ലഭിച്ചത്. എന്നാൽ, അതിന്റെ അടിസ്ഥാനത്തിൽ അടുത്ത തവണ സീറ്റു വീതം വയ്ക്കുന്നതിനോടു ജെഡിയു യോജിക്കുന്നില്ല. 2015 നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിലാവണം ധാരണയെന്നാണ് അവരുടെ വാദം.
നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി, കോൺഗ്രസ് എന്നിവരുമായി ‘മഹാസഖ്യ’മുണ്ടാക്കിയാണു ജെഡിയു മത്സരിച്ചത്. കൂടുതൽ സീറ്റുകൾ ലഭിച്ചത് ആർജെഡിക്കാണെങ്കിലും നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ സഖ്യകക്ഷി സർക്കാർ അധികാരത്തിലെത്തി. പിന്നീട് ആർജെഡിയുമായി പിണങ്ങിപ്പിരിഞ്ഞ നിതീഷ് ബിജെപിയുമായി ചേർന്നു പുതിയ സർക്കാരുണ്ടാക്കി. കഴിഞ്ഞ തവണത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി 30 സീറ്റുകളിലെങ്കിലും മത്സരിക്കാൻ താൽപ്പര്യപ്പെടും. ബിഹാറിൽ ആകെയുള്ളതു 40 ലോക്സഭാ സീറ്റുകളാണ്. ബിജെപിയുടെ ‘ഓഫർ’ എന്തായിരിക്കുമെന്നു നോക്കിയതിനു ശേഷം മാത്രം തീരുമാനമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha