ഡൊണാൾഡ് ട്രംപിന് അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ മുഖ്യാതിഥിയായി ഇന്ത്യയിലേക്ക് എത്താൻ ക്ഷണം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അടുത്ത വർഷം റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ മുഖ്യാതിഥിയായി ഇന്ത്യയിലേക്ക് എത്താൻ ക്ഷണം. ട്രംപിനെ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചതായാണ് വിവരം. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ട്രംപ് ചടങ്ങിനെത്തിയാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ വിദേശനയത്തിന്റെ വിജയമായി ഇതിനെ ചൂണ്ടിക്കാണിക്കാൻ കേന്ദ്രസർക്കാരിനാകുമെന്നാണ് വിലയിരുത്തൽ.
അതേ സമയം, ഇന്ത്യയുടെ ക്ഷണത്തോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യം നടന്ന 2015ലെ റിപ്പബ്ലിക് ദിന ചടങ്ങിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ പങ്കെടുത്തിരുന്നു.
അതേസമയം, വ്യാപാരനയത്തിലടക്കം തുടരുന്ന ഭിന്നതകൾക്കിടെ ട്രംപിനെ ചടങ്ങിനെത്തിക്കുന്നത് വെല്ലുവിളിയാണെന്നാണ് വിലയിരുത്തൽ. അടുത്തിടെ ഇറാനിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങളും റഷ്യയിൽ നിന്ന് എസ്-400 ട്രയംഫ് മിസൈലുകളും വാങ്ങുന്നതിനെച്ചൊല്ലി അമേരിക്കയുമായി തർക്കമുണ്ടായിരുന്നു. എന്നാൽ ഇറാനിൽ നിന്നുള്ള പെട്രോളിയം ഇറക്കുമതിയിൽ ഇന്ത്യയ്ക്ക് അമേരിക്ക ഇളവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് നടത്താൻ നിശ്ചയിച്ചിരുന്ന 2+2 കൂടിക്കാഴ്ചയിൽ നിന്നും അമേരിക്ക അവസാന നിമിഷമാണ് പിന്മാറിയത്.
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന പരേഡിൽ വിദേശരാജ്യങ്ങളിലെ ഭരണാധികാരികൾ പങ്കെടുക്കുന്നത് പതിവാണ്. 2015ൽ ബറാക് ഒബാമയും തൊട്ടടുത്ത വർഷം അപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളാണ്ടേയുമാണ് മുഖ്യാതിഥികളായി പങ്കെടുത്തത്. 2017ൽ അബുദാബി ഭരണാധികാരി ഷെയ്ക് മുഹമ്മദ് ബിൻ സെയിദ് അൽ നഹിയാനായിരുന്നു മുഖ്യാതിഥി. എന്നാൽ കഴിഞ്ഞ വർഷം ആസിയാനിൽ അംഗങ്ങളായ 10 രാജ്യങ്ങളിലെ തലവന്മാരാണ് മുഖ്യാതിഥിയായി പങ്കെടുത്തത്.
https://www.facebook.com/Malayalivartha


























