'എന്‍ ഉയിരിനും മേലാന ഉടന്‍പിറപ്പുകളേ...തമിഴകത്തെ അലകടലാക്കിയ വാക്കുകള്‍... തമിഴ് സ്‌റ്റൈല്‍ മന്നനായിരുന്നു കലൈഞ്ജര്‍, എപ്പോഴും മഞ്ഞഷാള്‍ പുതച്ച് കറുത്ത കണ്ണടയും ധരിച്ചെത്തുന്ന പ്രിയജനനേതാവ്
കലൈഞ്ജര്‍ എം കരുണാനിധി ആ വാക്കുമതി ആ മനുഷ്യന്‍ ആരെന്നറിയാന്‍.തമിഴകത്തെ ഇത്രമേല്‍ പുളം കൊള്ളിക്കാന്‍ ഇനിയൊരു നേതാവിനാകുമോ. കരുണാനിധി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന ഒരു ചിത്രമുണ്ട്; വെള്ളയുടുപ്പും മഞ്ഞ ഷാളും കറുത്ത കട്ടിക്കണ്ണടയും ധരിച്ചൊരാള്‍. 'എന്‍ ഉയിരിനും മേലാന ഉടന്‍പിറപ്പുകളേ..' എന്നു പറഞ്ഞു പ്രസംഗം തുടങ്ങി തന്റെ മുന്നില്‍ തടിച്ച് കൂടി നില്‍ക്കുന്ന തമിഴ് മക്കളെ ആവേശം കൊളളിച്ച കരുണാനിധിയുടെ 'സ്‌പെഷ്യല്‍' ആയിരുന്നു ആ കറുത്ത കണ്ണട. ഒരു കാറപകടത്തില്‍ കണ്ണിനു ഗുരുതരമായി പരുക്കേറ്റ കരുണാനിധി, 12 ശസ്ത്രക്രിയകള്‍ക്കുശേഷമാണ് കാഴ്ചശക്തി വീണ്ടെടുത്തത്. അന്നു മുതല്‍ ഒപ്പം കൂടിയതാണ് കറുത്ത കണ്ണട. നീണ്ട 46 വര്‍ഷമായി കലൈഞ്ജറെ ആ കണ്ണടയില്ലാതെ ലോകം കണ്ടില്ല. പ്രായാധിക്യത്തിന്റെ അവശതകളാല്‍ പൊതുപരിപാടികള്‍ ഒഴിവാക്കി വീട്ടില്‍ കഴിയുന്ന കരുണാനിധിയോടു ഡോക്ടര്‍ കണ്ണട മാറ്റണമെന്നു പറഞ്ഞപ്പോള്‍ ആദ്യം വിസമ്മതിച്ചെങ്കിലും ഡോക്ടറുടെ നിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങി. 2017 ല്‍ നീണ്ട 46 വര്‍ഷത്തെ ബന്ധത്തിനാണ് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി അവസാനം കുറിച്ചത്. തന്റെ 'മുഖമുദ്ര'യായ കറുത്ത കണ്ണട അദ്ദേഹം ഉപേക്ഷിച്ചു. 40 ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ ചെറിയ തവിട്ടു ടിന്റ് ഉള്ള ഭാരംകുറഞ്ഞ ജര്‍മന്‍ നിര്‍മിത കണ്ണട പകരം ഉപയോഗിച്ചു തുടങ്ങി.
കലൈഞ്ജര്‍ വാങ്കോ, എഴുന്ന് വാങ്കോ, വാഴും മന്നന്‍, നാടുക്കാകെ വാങ്കോ, മക്കള്‍ക്കാകെ വാങ്കോ, ഉടപ്പിറപ്പുക്കാകെ വാങ്കോ, ദളപതിക്കാകെ വാങ്കോ… ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കരുണാനിധി പ്രവേശിപ്പിക്കപ്പെട്ട ആള്‍വാള്‍പ്പേട്ടയിലെ ആശുപത്രിയിയുടെ മുന്നില്‍ നിന്ന് ആര്‍ത്തലച്ചുള്ള കരച്ചലിനും വിധിയെ തടുക്കാന്‍ ആയില്ല. തമിഴ് ജനതയെ കണ്ണീരിലാഴ്ത്തി ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി (94) വൈകുന്നേരം 6.10ന് വിട വാങ്ങി.
ആശുപത്രിയുടെ പരിസരം കഴിഞ്ഞ പതിനൊന്ന് ദിവസമായി കരുണാനിധിയെ സ്‌നേഹിക്കുന്നവരെക്കൊണ്ട് നിറഞ്ഞിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ അണികളെ പറഞ്ഞു ധരിപ്പിക്കാന്‍ പാടുപെടുന്നത് കാണാമായിരുന്നു. കലൈഞ്ജര്‍ എന്ന് അറിയപ്പെടുന്ന എം. കരുണാനിധി തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയുടെ നേതാവുമാണ്. 1969ല്‍ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്നാണ് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. പിന്നീട് അര നൂറ്റാണ്ട് പാര്‍ട്ടിയെ നയിച്ചു. ലോക ചരിത്രത്തില്‍ തന്നെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ അധ്യക്ഷനായി അന്‍പത് വര്‍ഷമായി തുടരുകയെന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം മാത്രം.
196971, 197174, 198991, 19962001 മ 20062011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹംഓരോ തവണയും റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ജയിച്ച് കേറിയിട്ടുളളത്.
തമിഴ്‌നാട്ടിലെ നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായ ജനിച്ച കലൈഞ്ജര്‍ക്ക് മാതാപിതാക്കള്‍ ദക്ഷിണാമൂര്‍ത്തിയെന്നാണ് പേര് നല്‍കിയത്. വിദ്യാഭ്യാസ കാലത്ത് നാടകം,കവിത,സാഹിത്യം തുടങ്ങിയവില്‍ മികവ് പ്രകടിപ്പിച്ച കരുണാനിധി ഹിന്ദി വിരുദ്ധ സമരത്തിലൂടെയാണ് തമിഴക രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. പെരിയോര്‍ ഇ.വി.രാമസ്വാമിയുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വക്തവായി പിന്നീട് കരുണാനിധി മാറുന്നതാണ് കാലം സാക്ഷ്യം വഹിച്ചത്. ജയപരാജയങ്ങള്‍ പലതവണ മാറി വന്നിട്ടും കരുണാനിധിയുടെ കീഴില്‍ ഡികെഎം ശക്തമായി നിലകൊണ്ടു. എംജിആര്‍ അണ്ണാഡിഎംകെ രൂപീകരിച്ചതോടെ തമിഴ് രാഷ്ട്രീയത്തില്‍ കരുണാനിധിക്ക് ശക്തനായ എതിരാളിയെ കാലം സമ്മാനിച്ചു. അണ്ണാഡിഎംകെയുമായിട്ടുള്ള പോരാട്ടത്തിന് ഡിഎംകെയ്ക്ക് കരുത്ത് പകര്‍ന്ന് നിന്നത് കരുണാനിധിയാണ്.
എംജിആറിന് ശേഷം ജയലളിത വന്നപ്പോഴും ഡിഎംകെയെ മുന്നോട്ട് നയിച്ചത് കരുണാനിധിയായിരുന്നു. 2016 അവസാനമാണ് കരുണാനിധി ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ പിന്‍വാങ്ങിയത്. തമിഴക രാഷ്ട്രീയത്തിന്റെ അമരത്ത് നിന്നപ്പോഴും അഴിമതിയും കുടുംബ രാഷ്ട്രീയവും കരുണാനിധിയുടെ പ്രതിച്ഛായക്ക് കളങ്കം ചാര്‍ത്തിയിരുന്നു.
പെരിയോറും ശിഷ്യന്‍ അണ്ണാദുരൈയും അധികാര രാഷ്ട്രീയത്തിലിറങ്ങുന്ന കാര്യവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയുണ്ടായ കാലത്ത് കരുണാനിധി അണ്ണാദുരൈയ്ക്ക് ഒപ്പമായിരുന്നു. അധികാര രാഷ്ട്രീയത്തിലേക്ക് അണ്ണാദുരൈ ചുവട് വച്ചപ്പോള്‍ സഹചാരിയായി കരുണാനിധിയുമുണ്ടായിരുന്നു. പ്രാദേശിക വാദവും ദ്രാവിഡ രാഷ്ട്രീയവും തമിഴ് ജനതയുടെ മനസില്‍ ആഴത്തില്‍ പതിയുന്നതില്‍ കരുണാനിധി വഹിച്ചത് വലിയ പങ്കാണ്. ഡിഎംകെ അധികാരം നേടി രണ്ടു വര്‍ഷത്തിന് ശേഷം അണ്ണാദുരൈ അന്തരിച്ചു.
1969 ല്‍ അണ്ണാദുരൈയുടെ പിന്‍ഗാമിയാര് എന്ന ചോദ്യം ഡിഎംകെയില്‍ ശക്തമായി. നെടുഞ്ചെഴിയനും കരുണാനിധിയുമായിരുന്നു പിന്‍ഗാമികളായി പരിഗണിക്കപ്പെട്ടവര്‍. നെടുഞ്ചെഴിയന് പകരം കലൈഞ്ജരുടെ സ്ഥാനലബ്ധിക്ക് പിന്തുണ നല്‍കി എംജിആര്‍ കൂടെ നിന്നതോടെ കരുണാനിധി തമിഴ്‌നാട് മുഖ്യമന്ത്രിയായി. പിന്നീട് അതേവര്‍ഷം തന്നെ കരുണാനിധി ഡിഎംകെയുടെ പ്രഥമ പ്രസിഡന്റായി. അണ്ണാദുരൈ രാമസാമിയോടുള്ള ആദരസൂചകമായി ഒഴിച്ചിട്ട ഡിഎംകെ അധ്യക്ഷ സ്ഥാനവും കരുണാനിധിക്ക് വന്ന് ചേര്‍ന്നതോടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുഖമായി കലൈഞ്ജര്‍ മാറി.
https://www.facebook.com/Malayalivartha