മോദിയുടെ കീഴിൽ കരുത്തോടെ സൈന്യം; രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി അന്‍പതു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രതിരോധത്തിനായി ചെലവിട്ടത് 8500 കോടി രൂപ

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി അന്‍പതു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തിനും വ്യോമസേനയ്‌ക്കുമായി സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത് 8500 കോടി രൂപ. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 8000 കോടി രൂപയാണ് പ്രതിരോധ ആയുധങ്ങള്‍ക്കു മാത്രമായി സര്‍ക്കാര്‍ വിനിയോഗിച്ചത്. 2019 ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിരോധ മേഖലകള്‍ക്കായി തുടക്കം കുറിച്ച പദ്ധതികളെല്ലാം തന്നെ ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് സര്‍ക്കാരിനു പൂര്‍ത്തികരിക്കാന്‍ സാധിച്ചിരുന്നു. പുല്‍വാമ അക്രമത്തിനു ശേഷം അതിര്‍ത്തി മേഖലകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രം പ്രത്യേക സുരക്ഷാ സേനകളെയും വിന്യസിപ്പിച്ചിരുന്നു. അക്രമത്തില്‍ 44 സിആര്‍പിഎഫ് ജവാന്മാരെയാണ് രാജ്യത്തിനു നഷ്ടമായത്.
സുരക്ഷ ശക്തമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും റഷ്യയുമായുള്ള കരാറില്‍ മിസൈലുകളടക്കം കോടികളുടെ പ്രതിരോധ ആയുധങ്ങള്‍ വാങ്ങാനും ഇന്ത്യയ്ക്കു സാധിച്ചു. കാലഹരണപ്പെട്ട ആയുധങ്ങള്‍ മാറ്റി ഇന്ത്യന്‍ സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി സര്‍ക്കാര്‍ നേരത്തെ നടപ്പിലാക്കി.ഇതിന്റെ ഭാഗമായി ഏഴ് ലക്ഷം റൈഫിളുകളും 88,600യന്ത്രത്തോക്കുകളും സൈന്യം പുതുതായി വാങ്ങിയിരുന്നു. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.
ഏറ്റവും അടുത്തായി അമേരിക്കയെ ഭയപ്പെടുത്തുന്ന റഷ്യൻ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് സ്വന്തമാകാൻ പോകുകയാണ്. അത്യാധുനിക വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളായ, എസ്–400 ട്രയംഫ് 2023 ഏപ്രിലിൽ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. എസ്–400 തുർക്കിയിൽ എത്തിച്ചതിനു തൊട്ടുപിന്നാലെ ഭീഷണിയുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. ‘റഷ്യയിൽ നിന്ന് എസ് -400 സിസ്റ്റം എത്തിക്കുന്നതിനായി 2018 ഒക്ടോബർ 05 നാണ് ഇന്ത്യ കരാർ ഒപ്പിട്ടത്. കരാർ പ്രകാരം 2023 ഏപ്രിലിൽ തന്നെ എസ്–400 ഇന്ത്യയിലെത്തുമെന്നാണ് പ്രതിരോധ മന്ത്രി ശ്രീപാദ് നായിക് ലോക്സഭയെ അറിയിച്ചത്. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവവികാസങ്ങളും സർക്കാർ നിരന്തരം നിരീക്ഷിക്കുകയും അത് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. എസ് -400 സംവിധാനത്തിനുള്ള ഞങ്ങളുടെ ആവശ്യകത യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
അതിനൊപ്പം തന്നെ പ്രതിരോധ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ വൻ മുന്നേറ്റം നടത്താനും ഇന്ത്യ ഒരുങ്ങുകയാണ്. വിവിധ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങള്‍ക്ക് ആയുധങ്ങളും അനുബന്ധ ഉൾപന്നങ്ങളും നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയാണ് ഇന്ത്യ ഇപ്പോള്‍ ഒരുക്കുന്നത്. ഇതിലൂടെ 2024–25നു മുൻപ് 35,000 കോടി രൂപയുടെ വില്‍പന നടത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha























