മോദിയുടെ വരവോടെ രുദ്രഗുഹക്ക് നല്ലകാലം; പ്രധാനമന്ത്രി വിശ്രമിക്കാന്‍ തെരഞ്ഞെടുത്ത ഗുഹയിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം
പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനെത്തിയതോടെ കേദാര്‍നാഥിലെ രുദ്ര ഗുഹയ്ക്ക് ശുക്രന്‍ ഉദിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി വിശ്രമിക്കാന്‍ തെരഞ്ഞെടുത്ത ഗുഹയിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹമാണ് നടക്കുന്നത്. മോദിയുടെ സന്ദർശനത്തോടെ അത്ഭുതകരമായ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ഉണ്ടായിരിക്കുന്നത്. മോദി എത്തിയതിന് ശേഷം ഗുഹയിലേക്ക് ധ്യാനത്തിനായി എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്താണ് മോദി ധ്യാനത്തിനായി രുദ്ര ഗുഹയിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2018ലാണ് ഗുഹ പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. എന്നാല്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു സന്ദര്‍ശക സ്ഥലത്തെ കുറിച്ച് ലോകം അറിഞ്ഞത്. പ്രധാനമന്ത്രി എത്തിയ മേയ് മാസത്തില്‍ നാല് ബുക്കിംഗാണ് ലഭിച്ചത്. ജൂണില്‍ 28, ജൂലായില്‍ 10, ആഗസ്റ്റില്‍ 8 ബുക്കിംഗ്. കൂടാതെ ഈ മാസം 19 ബുക്കിംഗാണ് ലഭിച്ചത്. അടുത്ത മാസത്തേക്ക് 10 പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഇത്രയും അധികം മുന്‍കൂര്‍ ബുക്കിംഗ് ഗുഹ തുറന്നതിന് ശേഷം ആദ്യമായാണ് ലഭിക്കുന്നതെന്ന് ഗുഹയുടെ നടത്തിപ്പുകാരായ ഗാര്‍വാല്‍ മണ്ഡല്‍ വികാസ് നിഗം അധികൃതര്‍ വ്യക്തമാക്കുന്നു.
അത്ഭുതകരമായ ഈ മാറ്റത്തെക്കുറിച്ച് ടൂറിസം മന്ത്രി പ്രഹ്ളാദ് പട്ടേല്‍ പറഞ്ഞത് ഇങ്ങനെ, 'ഇന്ത്യയിലെ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം വിലമതിക്കാനാകാത്തതാണ്. അദ്ദേഹം സന്ദര്‍ശിച്ചതിന് ശേഷമാണ് രുദ്ര ഗുഹയുടെ ആവശ്യകത ഉയര്‍ന്നത്. രാജ്യത്തിന്റെ വിനോദ സഞ്ചാരമേഖലക്കാകെ ഇത് ഗുണം ചെയ്യും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു രാത്രി ഗുഹയില്‍ താമസിക്കുന്നതിന് 1500 രൂപയും രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെ 999 രൂപയുമാണ് ഈടാക്കുന്നത്. ഒരു സമയം ഒരാള്‍ക്ക് മാത്രമാണ് രുദ്ര ഗുഹയില്‍ ധ്യാനത്തിനുള്ള അവസരം. ആധുനിക സൗകര്യങ്ങളെല്ലാം രുദ്രയില്‍ ലഭ്യമാണ്. രാവിലെ ചായ മുതല്‍ പ്രാതല്‍, ഉച്ചഭക്ഷണം, വൈകിട്ടത്തെ ചായ, അത്താഴം അങ്ങനെ എല്ലാം മുറയ്ക്ക് കിട്ടും. ധ്യാനത്തിനെത്തുന്നവരുടെ താത്പര്യമനുസരിച്ച് ഭക്ഷണക്രമത്തില്‍ വ്യത്യാസം വരുത്താം. 24 മണിക്കൂറും പരിചാരകന്റെ സേവനം ലഭ്യം. മാനസികവും ശാരീരികവുമായ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് ധ്യാനത്തിനുള്ള അനുമതി. ഇവിടത്തെ ധ്യാനത്തിനുള്ള ബുക്കിംഗ് ഓണ്‍ലൈന്‍ വഴി ചെയ്യാം.
ഉത്തരാഖണ്ഡിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് ഗുഹ നിര്‍മ്മിച്ചതും പരിപാലിക്കുന്നതും. കേദാര്‍നാഥില്‍ 12,000 അടിമുകളിലാണ് ഗുഹ നിര്‍മ്മിച്ചിട്ടുള്ളത്. അറ്റാച്ച്‍ഡ്‍ ബാത്ത് റൂം, കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് തുറക്കുന്ന ഒരു ജനാല എന്നിവയും ഗുഹയിലുണ്ട്. ഒരു കിടക്കയും ബക്കറ്റും ഒരു കപ്പും മാത്രമാണ് ഗുഹയില്‍ ഉള്ളത്. നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാനും കഴിയില്ല.
കേദാര്‍നാഥ് പ്രളയത്തിന് ശേഷം മോദി സര്‍ക്കാര്‍ ആരംഭിച്ച ഒരു പദ്ധതികളില്‍ ഒന്നാണ് ഈ ധ്യാന ടൂറിസം. കഴിഞ്ഞ വര്‍ഷമാണ് ഈ ഗുഹകള്‍ ഇങ്ങനെ നവീകരിച്ചത്. ഗര്‍വാല്‍ മണ്ഡല്‍ വികാസ് നിഗം ആണ് ഗുഹ പദ്ധതിയുടെ പിന്നില്‍. രുദ്ര മെഡിറ്റേഷന്‍ കേവ് എന്നാണ് മോദി ധ്യാനിക്കാന്‍ പോയ ഗുഹയുടെ പേര്.
ആദ്യം 3000 രൂപയ്‍ക്കാണ് ഗുഹയുടെ വാടക നിശ്ചയിച്ചിരുന്നത്. അതിഥികള്‍ എത്താതിരുന്നത് കൊണ്ട് ഗുഹയുടെ വാടക കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അത് മാത്രമല്ല ഗുഹ, കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ബുക്ക് ചെയ്യണം എന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥ.
സമുദ്രനിരപ്പിൽ നിന്ന് 12, 200 അടി മുകളിലായിട്ടാണ് കേദാർ രുദ്രഗുഹ നിർമ്മിച്ചിരിക്കുന്നത്. 5 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമാണ് ഗുഹയ്ക്കുള്ളത്.മോദിയുടെ പ്രത്യേക താൽപ്പര്യത്താലാണ് ഗുഹ നിർമ്മിച്ചത്. എട്ട് ലക്ഷം രൂപയാണ് നിർമ്മാണത്തിനായി ചെലവിട്ടത്.
കല്ലുകൊണ്ട് നിര്‍മിച്ച ഗുഹയുടെ വാതില്‍ തടികൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഗുഹയ്ക്കുള്ളില്‍ താമസിക്കുന്നയാള്‍ക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും രണ്ടുനേരം ചായയും ലഭിക്കും. സഹായിയുടെ സേവനത്തിന് ഗുഹയ്ക്കുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന കാള്‍ ബെല്‍ അമര്‍ത്തിയാല്‍ മതിയാകും. ധ്യാനിയുടെ താത്പര്യമനുസരിച്ച് ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താവുന്നതുമാണ്.ഗുഹ ഉള്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാലും ധ്യാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതുകൊണ്ടും ഒരു സമയം ഒരാൾ മാത്രമേ താമസിക്കാനാകൂ.
https://www.facebook.com/Malayalivartha