''ആര്‍ക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ പ്രയോജനം ഉണ്ടാവുകയാണെങ്കില്‍ അതെന്റെ ഭാഗ്യം'' -ലതാ മങ്കേഷ്കര്‍
തെരുവിലെ കുപ്പയിൽ നിന്നും സംഗീത ലോകത്തിന് കിട്ടിയ മാണിക്യമായ രാണു മോണ്ടാല്‍ തിളങ്ങി മുന്നേറുകയാണ്. ലതാ മങ്കേഷ്കറിന്റെ 'എക് പ്യാര്‍ കാ നഗ്മാ' എന്ന പാട്ട് പാടിയ രാണു മോണ്ടാല്‍ വളരെ പെട്ടെന്നായിരുന്നു എല്ലാവരുടെയും പ്രിയങ്കരിയായതും രൂപം മാറിയതും. രണാഘട്ടിന്റെ ലതാ മങ്കേഷ്കര്‍' എന്നാണ് സൈബര്‍ ലോകം രാണുവിനെ വിശേഷിപ്പിച്ചത്. ഇപ്പോൾ ഇതാ സാക്ഷാൽ ലതാ മങ്കേഷ്കര്‍ തന്നെ രാണുവിനെ അഭിനന്ദിച്ച് വന്നിരിക്കുകയാണ് . ''ആര്‍ക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ പ്രയോജനം ഉണ്ടാവുകയാണെങ്കില്‍ അതെന്റെ ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്' എന്നായിരുന്നു ലതാ മങ്കേഷ്കർ നടത്തിയ പ്രതികരണം.
'അതേസമയം അനുകരണം വിജയത്തിന്റെ വിശ്വസനീയവും ശാശ്വതവുമായ കൂട്ടുകാരനല്ലെന്ന് എനിക്ക് തോന്നുന്നു. എന്റെ പാട്ടുകളോ അല്ലെങ്കില്‍ കിഷോറെഡ (കുമാര്‍), മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ ആശ (ഭോസ്‌ലെ) എന്നിവരുടെ പാട്ടുകള്‍ ആലപിക്കുന്നതിലൂടെ ഗായകര്‍ക്ക് കുറച്ച് കാലത്തേക്ക് ശ്രദ്ധ നേടാനാകും, എന്നാല്‍ അത് ദീര്‍ഘനാള്‍ നിലനില്‍ക്കില്ല. ടെലിവിഷനിലെ സംഗീത ഷോകളിലെ പ്രതിഭകളെക്കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നു. കുട്ടികള്‍ എന്റെ ഗാനങ്ങള്‍ വളരെ മനോഹരമായി പാടുന്നു. എന്നാല്‍ ആദ്യത്തെ വിജയത്തിന് ശേഷം അവരില്‍ എത്രപേര്‍ ഓര്‍മ്മിക്കപ്പെടുന്നു? എനിക്ക് സുനിധി ചൗഹാനെയും ശ്രേയ ഘോഷാലിനെയും മാത്രമേ അറിയൂ. '-എന്നും ലത മങ്കേഷ്കര്‍ വ്യക്തമാക്കി.
സ്വന്തം സഹോദരിയെ ഉദാഹരണമാക്കി ലതാ മറ്റൊരു ഉപദേശവും യുവ ഗായകർക്ക് നൽകി .'ഒറിജിനല്‍ ആകുക എന്ന ഉപദേശമാണ് ഗായകർക്ക് അവർ നൽകിയിരിക്കുന്നത്. തന്റെ സഹോദരി ആഷയെ(ഭോസ്‌ലെ) സ്വന്തം ശൈലിയില്‍ പാടാന്‍ നിര്‍ബന്ധിച്ചിരുന്നില്ലെങ്കില്‍ അവള്‍ എന്നെന്നേക്കുമായി തന്റെ നിഴലില്‍ ഒതുങ്ങിപ്പോകുമായിരുന്നുവെന്നും വ്യക്തിത്വത്തിന് ഒരാളുടെ കഴിവിനെ എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവളെന്നും ലതാ പറഞ്ഞു." യുവ ഗായകർ എന്റെയും സഹപ്രവര്‍ത്തകരുടെയും നിത്യഹരിത ഗാനങ്ങള്‍ ആലപിക്കുക. എന്നാല്‍ ഒരു ഘട്ടത്തിനുശേഷം നിങ്ങള്‍ നിങ്ങളുടെ സ്വന്തം പാട്ട് അന്വേഷിച്ച് കണ്ടെത്തണമെന്നും ലതാ മങ്കേഷ്കര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha