മോദിക്ക് തുറന്ന കത്തെഴുതിയവർ രാജ്യദ്രോഹികൾ ; ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്കത്തയച്ച ചലച്ചിത്ര മേഖലയിലെ 50 ഓളം പ്രശസ്ത വ്യക്തിത്വങ്ങൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്കത്തയച്ച ചലച്ചിത്ര മേഖലയിലെ 50 ഓളം പ്രശസ്ത വ്യക്തിത്വങ്ങൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 50 ഓളം പ്രശസ്ത വ്യക്തിത്വങ്ങൾക്കെതിരെ വ്യാഴാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്‌ണൻ, ശ്യാം ബെനഗൽ, അപർണ സെൻ, മണിരത്‌നം ഗായിക ശുഭാ മുദ്ഗൽ, ചരിത്രകാരൻ രാംചന്ദ്ര ഗുഹ, സാമൂഹ്യശാസ്ത്രജ്ഞൻ ആശിഷ് നൻഡി, അനുരാഗ് കശ്യപ്, കങ്കണാ സെന്‍ ശര്‍മ, സൗമിത്ര ചാറ്റര്‍ജി, ബിനായക് സെന്‍, രൂപം ഇസ്‌ലാം, അനുപം റോയ്, ഋദി സെന്‍ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായിരുന്നു കത്തിൽ ഒപ്പുവച്ചിരുന്നത്.
പ്രാദേശിക അഭിഭാഷകൻ സുധീർ കുമാർ ഓജ സമർപ്പിച്ച ഹർജിയിൽ രണ്ട് മാസം മുമ്പ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സി.ജെ.എം) സൂര്യ കാന്ത് തിവാരി ഉത്തരവിട്ടതിനെ തുടർന്നാണ് കേസ്. ആഗസ്ത് 20 നാണ് സി.ജെ.എം കേസെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം സദർ (മുസാഫർപൂർ, ബീഹാർ) പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രമുഖർക്കെതിരെ കേസെടുക്കുകയായിരുന്നു.
ഉന്നതര്‍ പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതായും പ്രധാനമന്ത്രിയുടെ പ്രകടനത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതായും ആരോപിച്ചാണ് സുധീര്‍ കുമാര്‍ പരാതി നല്‍കിയത്. കത്ത് വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതാണെന്നും പരാതിയിലുണ്ട്.
രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
റാം എന്നത് ഭൂരിപക്ഷ സമുദായത്തിന്റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടതുണ്ടെന്നും 23ാം തീയതി അയച്ച തുറന്ന കത്തില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ ദാരുണമായ സംഭവങ്ങൾക്ക് വഴിവയ്ക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജൂലൈ 23 ന് അയച്ച കത്തിൽ രാജ്യത്ത് ‘ജയ് ശ്രീ റാം’ ഒരു പ്രകോപനപരമായ യുദ്ധവിളി ആയി മാറിയെന്നും “വിയോജിപ്പില്ലാതെ ജനാധിപത്യം ഇല്ല” എന്നും എഴുതിയിരുന്നു.
മുസ്‌ലിം, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. 2016ല്‍ ദലിതുകള്‍ക്ക് നേരെ മാത്രം 840 അതിക്രമങ്ങള്‍ ഉണ്ടായെന്ന നാഷണല്‍ െ്രെകം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. ചില ആക്രമണങ്ങളെ കുറിച്ച് താങ്കള്‍ പാര്‍ലമെന്റില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍, അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. അക്രമികള്‍ക്കെതിരെ എന്ത് നടപടിയാണ് താങ്കള്‍ സ്വീകരിച്ചതെന്നും കത്തില്‍ ചോദിചിരുന്നു.
2009 ജനുവരി ഒന്ന് മുതല്‍ 2018 ഒക്ടോബര്‍ 29 വരേ 254 മതാടിസ്ഥാനത്തിലുള്ള ആക്രമണങ്ങള്‍ നടന്നു. 91 പേര്‍ കൊല്ലപ്പെട്ട ആക്രമണങ്ങളില്‍ 579 പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ ജനസംഖ്യയില്‍ 14 ശതമാനമുള്ള മുസ് ലിം ജനവിഭാഗമാണ് ഏറ്റവും കൂടുതല്‍ ആക്രമണത്തിന് ഇരകളായത്. 62 ശതമാനം കേസുകളിലും മുസ്‌ലിംകളാണ് ഇരകള്‍.
ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു, അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവ വികാസങ്ങളില്‍ അതിയായ ഉത്കണ്ഠയുണ്ട്. ഇന്ത്യ മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നു. ജാതി, മത, വര്‍ഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും തുല്യരാണ്. ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും കത്തില്‍ ചൂണ്ടിക്കായിരുന്നു. എന്നാൽ ഇത് രാജ്യദ്രോഹമാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ആണ് തന്നെ ഉയർന്നിരുന്നു.
എന്നാൽ ആദ്യ കത്ത് പുറത്തു വന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ പുതിയ കത്ത് പുറത്തു വന്നു. രാജ്യത്തെ ആൾക്കൂട്ട കൊലപാതകങ്ങളെ വിമർശിച്ച് 49 പ്രമുഖ വ്യക്തികള്‍ ഒപ്പിട്ട് കേന്ദ്രസര്‍ക്കാരിന് സമർപ്പിച്ച കത്തിനെ വിമർശിച്ചായിരുന്നു പുതിയ കത്ത്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, ബോളിവുഡ് നടി കങ്കണ റണാവത്, സംവിധായകരായ മധുര്‍ ഭണ്ഡാര്‍കര്‍, വിവേക് അഗ്നിഹോത്രി, നര്‍ത്തകിയും രാജ്യസഭാ എംപിയുമായ സോണാല്‍ മാന്‍സിങ് എന്നിവരടക്കമുള്ള പ്രമുഖര്‍ ഒപ്പിട്ട കത്തായിരുന്നു അത്. തെറ്റായ ധാരണകള്‍ പരത്തുകയാണ് ലക്ഷ്യമെന്നും പുതിയ കത്തിൽ ആരോപിച്ചിരുന്നു. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സ്വാതന്ത്ര്യം മോദിയുടെ ഭരണകാലത്തുണ്ടെന്നും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും സര്‍ക്കാരിനെ വിമര്‍ശിക്കാനും അധിക്ഷേപിക്കാനും സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും കത്തില്‍ പറയുന്നു.
പ്രധാനമന്ത്രി മോദിയുടെ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിക്കുന്ന തെറ്റായ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇത്തരക്കാര്‍ നടത്തുന്നത്. നക്‌സലുകളുടെ ആക്രമണത്തില്‍ ആദിവാസികളും പാര്‍ശ്വവല്‍കൃതരും ഇരകളാക്കപ്പെട്ടപ്പോഴും വിഘടനവാദികള്‍ കശ്മീരിലെ വിദ്യാലയങ്ങള്‍ ചുട്ടെരിക്കാന്‍ ആഹ്വാനം ചെയ്തപ്പോഴും ഇന്ത്യയെ വിഭജിക്കാനുള്ള ആവശ്യമുയര്‍ന്നപ്പോഴുമെല്ലാം ഇവര്‍ നിശബ്ദത പാലിക്കുകയായിരുന്നെന്നും കത്തില്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























