മോദിക്കെതിരെ സംസാരിക്കുന്നവരെയെല്ലാം അക്രമിക്കുകയും ജയിലിലിടുകയും ചെയ്യുന്നു; നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

രാജ്യത്ത് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ പെരുകുന്നതില്‍ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിക്കെതിരെ സംസാരിക്കുന്നവരെയെല്ലാം അക്രമിക്കുകയും ജയിലിലിടുകയും ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിനെതിരെ വാർത്ത കൊടുക്കുന്ന മാദ്ധ്യമങ്ങളെ അടിച്ചമർത്തുകയാണെന്നും, ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഇന്ത്യയുടെ സാമ്പത്തികമേഖല നരേന്ദ്രമോദിയും ബിജെപിയും തകര്‍ത്തു. രാജ്യത്തെ ജിഡിപി വളര്‍ച്ച നിലച്ചു. തൊഴിലില്ലായ്മ പെരുകുന്നു. യുവാക്കള്‍ക്കു ജോലിയില്ല. 15 പേര്‍ക്കു നികുതിയിളവു കൊടുക്കുന്ന നരേന്ദ്രമോദി തൊഴിലാളികളെയും യുവാക്കളെയും വിദ്യാര്‍ഥികളെയും പരിഗണിക്കുന്നതേയില്ല. ഈ രാജ്യം 15 പേരുടെ മാത്രം രാജ്യമല്ല. കോര്‍പറേറ്റുകള്‍ക്കു നികുതിയിളവ് കൊടുക്കുന്ന സര്‍ക്കാരിനോട് , തൊഴിലുറപ്പ് പദ്ധതിക്കു പണമനുവദിക്കാനും റോഡ് നന്നാക്കുന്നതിനും ജനങ്ങള്‍ക്കു യാചിക്കേണ്ടിവരുന്നു. രാജ്യത്തെ ഈ സ്ഥിതിയിലാക്കിയതിനു മോദിയും ബിജെപിയും ഉത്തരം പറയണം എന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.
ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്കത്തയച്ച ചലച്ചിത്ര മേഖലയിലെ 50 ഓളം പ്രശസ്ത വ്യക്തിത്വങ്ങൾക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 50 ഓളം പ്രശസ്ത വ്യക്തിത്വങ്ങൾക്കെതിരെ വ്യാഴാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്‌ണൻ, ശ്യാം ബെനഗൽ, അപർണ സെൻ, മണിരത്‌നം ഗായിക ശുഭാ മുദ്ഗൽ, ചരിത്രകാരൻ രാംചന്ദ്ര ഗുഹ, സാമൂഹ്യശാസ്ത്രജ്ഞൻ ആശിഷ് നൻഡി, അനുരാഗ് കശ്യപ്, കങ്കണാ സെന്‍ ശര്‍മ, സൗമിത്ര ചാറ്റര്‍ജി, ബിനായക് സെന്‍, രൂപം ഇസ്‌ലാം, അനുപം റോയ്, ഋദി സെന്‍ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായിരുന്നു കത്തിൽ ഒപ്പുവച്ചിരുന്നത്.
ബീഹാറിലെ മുസഫർപൂർ പൊലീസാണ് ഇവർക്കെതിര എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്ന കാര്യങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചതായും വിഘടനവാദത്തെ പിന്തുണക്കുന്നതായും ആരോപിച്ച് അഭിഭാഷകനായ സുധീർകുമാർ ഓജ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സുധീർ കുമാർ ഓജ സമർപ്പിച്ച ഹർജിയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരി രണ്ടു മാസം മുമ്പ് ഇവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തൽ, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
റാം എന്നത് ഭൂരിപക്ഷ സമുദായത്തിന്റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടതുണ്ടെന്നും 23ാം തീയതി അയച്ച തുറന്ന കത്തില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ ദാരുണമായ സംഭവങ്ങൾക്ക് വഴിവയ്ക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജൂലൈ 23 ന് അയച്ച കത്തിൽ രാജ്യത്ത് ‘ജയ് ശ്രീ റാം’ ഒരു പ്രകോപനപരമായ യുദ്ധവിളി ആയി മാറിയെന്നും “വിയോജിപ്പില്ലാതെ ജനാധിപത്യം ഇല്ല” എന്നും എഴുതിയിരുന്നു.
മുസ്‌ലിം, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. 2016ല്‍ ദലിതുകള്‍ക്ക് നേരെ മാത്രം 840 അതിക്രമങ്ങള്‍ ഉണ്ടായെന്ന നാഷണല്‍ െ്രെകം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. ചില ആക്രമണങ്ങളെ കുറിച്ച് താങ്കള്‍ പാര്‍ലമെന്റില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍, അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. അക്രമികള്‍ക്കെതിരെ എന്ത് നടപടിയാണ് താങ്കള്‍ സ്വീകരിച്ചതെന്നും കത്തില്‍ ചോദിചിരുന്നു. എന്നാൽ ഇത് രാജ്യദ്രോഹമാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ആന്ന് തന്നെ ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha


























