റെയിൽവേയിൽ ആദ്യ സ്വകാര്യ ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങി . ഡൽഹിമുതൽ ലഖ്നൗ വരെ സർവീസ് നടത്തുന്ന തേജസ് ട്രെയിനാണ് സ്വകാര്യവൽക്കരണത്തിന് തുടക്കം കുറിച്ച് സർവീസ് ആരംഭിക്കുന്നത്

റെയിൽവേയിൽ ആദ്യ സ്വകാര്യ ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങി . ഡൽഹിമുതൽ ലഖ്നൗ വരെ സർവീസ് നടത്തുന്ന തേജസ് ട്രെയിനാണ് സ്വകാര്യവൽക്കരണത്തിന് തുടക്കം കുറിച്ച് സർവീസ് ആരംഭിക്കുന്നത്. റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ വെള്ളിയാഴ്ച ട്രേഡ് യൂണിയനുകൾ കരിദിനം പ്രഖ്യാപിച്ചിരിക്കെ ആണ് ആദ്യ ട്രെയിൻ കൂകിയെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട് .
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ സുപ്രധാന ദിനമാകും ഒക്ടോബർ 4. ആദ്യ സ്വകാര്യ സംരംഭകർ നിയന്ത്രിക്കുന്ന ട്രെയിൻ ആണ് ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് ആരംഭിച്ചത് . കാലത്തിനും സാങ്കേതികതക്കും അനുയോജ്യമായ സൗകര്യങ്ങളാണ് ട്രെയിനിലെ പ്രധാന വാഗ്ദാനം.
ശനിയാഴ്ചമുതൽ പ്രതിദിന സർവീസും തേജസ് ആരംഭിക്കും. ലഖ്‌നൗ – ഡൽഹിക്ക് പിന്നാലെ ബോംബെ-അഹമ്മദാബാദ് റൂട്ടിലും തേജസ് ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം. റൂട്ടിലെ 150 ട്രെയിനുകളുടെ പ്രവർത്തന നിയന്ത്രണവും ഈ വർഷം തന്നെ സ്വകാര്യ ഏജൻസികൾക്ക് നൽകാനാണ് തിരുമാനം. ഇതിൽ ദക്ഷിണ റെയിൽവേയുടെ കീഴിൽ നാല് റൂട്ടുകളാണ് ഉള്ളത്. ചെന്നൈ-ബംഗളൂരു, ചെന്നൈ-കോയമ്പത്തൂർ, ചെന്നൈ-മധുര, തിരുവനന്തപുരം-എറണാകുളം.
ഈ റൂട്ടുകളിലേക്ക് ഇതിനകം സ്വകാര്യ ഏജൻസികളിൽനിന്ന് ടെൻഡർ ക്ഷണിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. തത്കാൽ നിരക്കിനെക്കാൾ 25 ശതമാനം അധികമാണ് സ്വകാര്യ ട്രെയിനുകളിലെ അടിസ്ഥാന നിരക്ക്. മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന ഇളവ് ഉൾപ്പെടെ യാത്രാസൗജന്യങ്ങൾ ഒന്നും ലഭിക്കില്ല. സമയ കൃത്യത, ഇൻഷുറൻസ്, ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം തുടങ്ങിയവയാണ് സ്വകാര്യ സർവീസുകളുടെ വാഗ്ദാനങ്ങൾ.
സ്വകാര്യ ട്രെയിനുകൾക്ക് സമയ കൃത്യത അനിവാര്യമായതിനാൽ അവക്ക് കടന്നുപോകാൻ സാധാരണ ട്രെയിനുകൾ പിടിച്ചിടുന്ന സ്ഥിതിയാണ് വരാൻ പോകുന്നത് എന്നും ആരോപണമുണ്ട് .രാജ്യത്ത് വർഷം തോറും 40,000 മുതൽ 50000 വരെ ജീവനക്കാർക്ക് റെയിൽവേയിൽ ജോലി ലഭിക്കുന്നുണ്ട്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും വികലാംഗർക്കുമെല്ലാം സംവരണവും ലഭിച്ചിരുന്നു. സ്വകാര്യവൽക്കരണത്തോടെ സംവരണ ആനുകൂല്യവും നഷ്‌ടപ്പെടും. തുടക്കത്തിൽ ആദ്യ സർവീസ് ഐആർസിടിസിക്കാണ് നൽകിയതെങ്കിലും മറ്റ് റൂട്ടുകൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറും. ലോക്കോ റണ്ണിങ് ജീവനക്കാരുടെ സംഘടനയായ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്‌റ്റാഫ് അസോസിയേഷനാണ് രാജ്യത്താകെ വെള്ളിയാഴ്‌ച കരിദിനമാചരിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയിലെ റെയിൽ ഗതാഗതംപൂർണ്ണമായും പൊതുമേഖലയിലായിരുന്നു. സ്വകാര്യ റെയിൽപാതകളോ സർവീസോ അനുവദനീയമായിരുന്നില്ല ഇതുവരെ . ഇന്ത്യയിൽ ആദ്യമായി തീവണ്ടി സർവീസ് ആരംഭിച്ചത് 1853 ഏ. 16-നാണ്. ബോംബെ മുതൽ ഥാനെ വരെ 34 കി.മീ. ആയിരുന്നു ആദ്യത്തെ സർവീസ്..
ആരംഭത്തിൽ സ്വകാര്യക്കമ്പനികളുടെ നിയന്ത്രണത്തിലായിരുന്ന റെയിൽവേ 1925 ജനു. 1-ന് ഈസ്റ്റ് ഇന്ത്യന്‍ റെയിൽവേയെയും അതേവർഷം ജൂണ്‍ 30-ന് ഗ്രെറ്റ് ഇന്ത്യന്‍ പെനിന്‍സുലാർ റെയിൽവേയെയും ദേശസാത്‌കരിച്ചതോടെ പൊതു ഉടമസ്ഥതയിലായി
ഇന്ത്യാഗവണ്‍മെന്റ് നേരിട്ടു നടത്തുന്നവയും നാട്ടുരാജ്യങ്ങളും സ്വകാര്യക്കമ്പനികളും നടത്തുന്നവയും എല്ലാംകൂടി വലുതും ചെറുതുമായി 42 വിവിധ ഘടകങ്ങളായിട്ടാണ് റെയിൽവേ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. റെയിൽവേ മന്ത്രിയായിരുന്ന എന്‍. ഗോപാലസ്വാമി അയ്യങ്കാർ ആണ് സ്വകാര്യക്കമ്പനികളുടേയും നാട്ടുരാജ്യങ്ങളുടേയും ട്രെയിനുകൾ പൂർണമായും ദേശസാത്‌കരിച്ച് ഇന്ത്യന്‍ റെയിൽവേയുടെ പുനഃസംഘടിപ്പിച്ചത് ..
ഏറെ താമസിയാതെ ഇന്ത്യന്‍ റെയിൽവേ നോർത്തേണ്‍, നോർത്ത് ഈസ്റ്റേണ്‍, സതേണ്‍, സെന്‍ട്രൽ, ഈസ്റ്റേണ്‍, വെസ്റ്റേണ്‍ എന്നിങ്ങനെ ആറ് മേഖലകളായി വിഭജിക്കപ്പെട്ടു. സുഗമമായ നടത്തിപ്പിനുവേണ്ടി 1955-ൽ ഈസ്റ്റേണ്‍ റെയിൽവേയും 1958-ൽ നോർത്തേണ്‍ റെയിൽവേയും പുനർവിഭജിക്കപ്പെട്ടു. വീണ്ടും 1966-ൽ സതേണ്‍ റെയിൽവേ രണ്ടായി തിരിക്കപ്പെട്ടു.. ഇപ്പോൾ സ്വകാര്യ മേഖല വീണ്ടും ട്രെയിൻ ഗതാഗത രംഗം കീഴടക്കാൻ തുടങ്ങുന്നു
https://www.facebook.com/Malayalivartha


























