ചന്ദ്രോപരിതലത്തിന്റെ കൃത്യതയാർന്ന ചിത്രങ്ങൾ പകർത്തി ചന്ദ്രയാൻ 2 ഓർബിറ്റർ..ബോഗസ്ലാവ്‌സ്‌കി ഇ എന്ന ഗര്‍ത്തവും സമീപപ്രദേശങ്ങളും അടങ്ങുന്ന ഭാഗത്തിന്റെ സൂക്ഷ്മ ദൃശ്യങ്ങളാണ് ഓർബിറ്റർ പകര്‍ത്തിയത്

ചന്ദ്രോപരിതലത്തിന്റെ കൃത്യതയാർന്ന ചിത്രങ്ങൾ പകർത്തി ചന്ദ്രയാൻ 2 ഓർബിറ്റർ. വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായതോടെ ദൗത്യത്തിന്‍റെ അഞ്ചു ശതമാനം മാത്രമാണു നമുക്കു നഷ്ടമായത് .. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉൾപ്പെട്ടതാണ് ആ അഞ്ചു ശതമാനം. ബാക്കിയുള്ള 95% ചന്ദ്രയാൻ–2 ഭ്രമണപഥമാണ്. അവിടെ ഓർബിറ്റർ ആരോഗ്യത്തോടെയും സുരക്ഷിതമായും ചന്ദ്രനെ വലംവച്ചു കൊണ്ടിരിക്കുന്നു.ചന്ദ്രോപരിതലത്തിന്റെ വ്യക്തതയാർന്ന ചിത്രങ്ങൾ പകർത്തുന്നുമുണ്ട് ഓർബിറ്റർ ..
ചന്ദ്രയാൻ ഓർബിറ്ററിന്‍റെ ഹൈ റെസല്യൂഷൻ ക്യാമറ (OHRC) പകർത്തിയ ദൃശ്യങ്ങളാണ് ഇസ്രൊ ഇപ്പോൾ പുറത്തുവിട്ടത്. ബോഗസ്ലാവ്‌സ്‌കി ഇ എന്ന ഗര്‍ത്തവും സമീപപ്രദേശങ്ങളും അടങ്ങുന്ന ഭാഗത്തിന്റെ സൂക്ഷ്മ ദൃശ്യങ്ങളാണ് ഓർബിറ്റർ പകര്‍ത്തിയത്.
മികച്ച ക്വാളിറ്റിയുള്ള ഹൈ റെസല്യൂഷൻ ചിത്രങ്ങളാണ് ഓർബിറ്റർ പകർത്തിയിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ഇപ്പോൾ ചന്ദ്രനെ വലം വയ്ക്കുന്ന മറ്റ് ഓർബിറ്ററുകളേക്കാൾ മികച്ച ചിത്രങ്ങൾ പകർത്താൻ ചന്ദ്രയാൻ ഓർബിറ്ററിനാകും. നിലവിൽ ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ഈ ഓർബിറ്റർ ക്യാമറ മുതൽക്കൂട്ടാകും.
ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ വലംവയ്ക്കുന്ന ഓര്‍ബിറ്ററിലെ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍, ചാര്‍ജുള്ള കണികകളുടെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയാണ് ഓര്‍ബിറ്ററിലെ ക്യാമറ ദക്ഷിണധ്രുവത്തിലെ സൂക്ഷ്മദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ..ഓര്‍ബിറ്ററില്‍ ഘടിപ്പിച്ച ചന്ദ്രയാന്‍ 2 ലാര്‍ജ് ഏരിയ സോഫ്റ്റ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ ആണ് ചാര്‍ജുള്ള കണികകളെയും അതിന്റെ വ്യതിയാനങ്ങളും രേഖപ്പെടുത്തിയത്.
അതേസമയം, ചന്ദ്രയാൻ ലാൻഡറിന്‍റെ സ്ഥാനം കണ്ടെത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കില്ലെന്ന് ഇസ്രൊ വ്യക്തമാക്കി. സെപ്റ്റംബർ ആദ്യവാരമാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്‍റെ ലാൻഡർ വിക്രം ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീണ് ബന്ധം വിച്ഛേദിക്കപ്പെട്ടത്.വലിയ ദൗത്യത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് പരാജയപ്പെട്ടത്... ഓർബിറ്റർ ഉഷാറായി ചന്ദ്രനു പുറത്തുണ്ടെന്നതു ഇന്ത്യക്ക് അഭിമാനകരമാണ്. ചന്ദ്രനെയും ബഹിരാകാശത്തെയും കുറിച്ച് ശാസ്ത്രലോകത്തിനു വലിയ വെളിച്ചങ്ങൾ നൽകാൻ ഓർബറ്റിനു സാധിച്ചേക്കും
2,379 കിലോഗ്രാം ഭാരമുള്ള ഓർബിറ്റർ 100 കിലോമീറ്റർ ഉയരത്തിലാണു ചന്ദ്രനെ ചുറ്റുന്നത്. ചാന്ദ്ര ഉപരിതലത്തിന്റെ ത്രീഡി മാപ്പുകൾ തയാറാക്കാൻ ഉൾപ്പെടെ സഹായിക്കുന്ന നിരവധി ആധുനിക പരീക്ഷണ ഉപകരണങ്ങളാണ് ഓർബിറ്ററിൽ സ്ഥാപിച്ചിട്ടുള്ളത്. ടെറെയ്ൻ മാപ്പിങ് ക്യാമറ 2 ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കും. കോളിമേറ്റഡ് ലാർജ് അറേ സോഫ്റ്റ് എക്സ്–റേ സ്പെക്ട്രോമീറ്റർ ചന്ദ്രനിലെ ധാതുപഠനത്തിനുള്ളതാണ്. ചന്ദ്രനെ പറ്റി മാത്രമല്ല സൂര്യനെക്കുറിച്ചുള്ള വിവരങ്ങളും ഓർബിറ്റർ ശേഖരിക്കും. സോളർ എക്സ്റേ മോണിറ്റർ സൂര്യനിലെ എക്സ്റേ വികിരണങ്ങളെപ്പറ്റി പഠിക്കാനുള്ളതാണ്
ചന്ദ്രനിൽ വെള്ളം, ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രൻ ഒരുകാലത്തു പൂർണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷൻ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാൻ 1 ദൗത്യത്തിന്റെ നിർണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടർച്ചയാണു ചന്ദ്രയാൻ 2ൽ നിന്ന് പ്രതീക്ഷിക്കുന്നത്
ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്, ചന്ദ്രോപരിതലത്തിലുള്ള ‘ഹീലിയം 3’ നിക്ഷേപം അളക്കുക എന്നതാണ്. ഭൂമിയിലെ ഊർജ ആവശ്യങ്ങൾക്ക് ഉത്തരം നൽകാൻ പര്യാപ്തമാണു ചന്ദ്രനിലെ ഹീലിയം 3 നിക്ഷേപം. ഒരു ടണ്ണിന് 500 കോടി എന്ന മട്ടിൽ വിലവരുന്നതാണ് ഈ നിക്ഷേപം.പത്തുലക്ഷം മെട്രിക് ടൺ ഹീലിയം നിക്ഷേപം ചന്ദ്രനിലുണ്ടെന്നാണു കണക്ക്. ഇതിന്റെ 25 % ഭൂമിയിലെത്തിക്കാൻ സാധിക്കുമെന്നു ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു
https://www.facebook.com/Malayalivartha


























