ഇനി നോട്ടയെയും പേടിക്കണം; മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് നോട്ട
മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് നോട്ട. ലാത്തൂര്‍ റൂറല്‍, പലസ് കദേഗാവ് മണ്ഡലങ്ങളിലാണ് നോട്ട രണ്ടാം സ്ഥാനത്തെത്തിയത്. ലത്തൂര്‍ റൂറലില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖിന്റെ മകന്‍ ധീരജ് വിലാസ്റാവു ദേശ്മുഖ് പോള്‍ ചെയ്ത വോട്ടിന്റെ 67.64 ശതമാനവും നേടിയാണ് ജയിച്ചത്. ദേശ്മുഖിന് 1,35,006 വോട്ട് കിട്ടിയപ്പോള്‍ രണ്ടാമതെത്തിയ നോട്ടയുടെ പെട്ടിയില്‍ വീണത് 27,500 വോട്ടാണ്. ധീരജ് വിലാസ്റാവു ദേശ്മുഖിന്റെ മുഖ്യ എതിരാളി ശിവസേനയുടെ രവി രാമരാജ് ദേശ്മുഖിന് ലഭിച്ചത് വെറും 13524 വോട്ട് മാത്രമാണ്.
പലസ് കദേഗാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കദം വിശ്വജിത്ത് പതംഗറാവു പോള്‍ ചെയ്ത വോട്ടിന്റെ 83.04 ശതമാനം വോട്ട്(1,71,497) നേടിയപ്പോള്‍ രണ്ടാമതെത്തിയ നോട്ടയ്ക്ക് കിട്ടിയത് 20631 വോട്ടാണ്. ശിവസേന സ്ഥാനാര്‍ഥിക്ക് കിട്ടിയത് കേവലം 8976 വോട്ട് മാത്രം. ഹരിയാണയിലും ജനവിധി നിശ്ചയിച്ചതില്‍ നോട്ട നിര്‍ണായകമായി.
തനേസര്‍ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി സുഭാഷ് സുധ കോണ്‍ഗ്രസിന്റെ അശോക് കുമാറിനെ പരാജയപ്പെടുത്തിയത് 842 വോട്ടിനാണ്. ഇവിടെ നോട്ടയ്ക്ക് കിട്ടിയത് 951 വോട്ടാണ്. സിര്‍സയിലും ഹരിയാണ ലോക്ഹിത് പാര്‍ട്ടി സ്ഥാനാര്‍ഥി 602 വോട്ടിന് ജയിച്ചപ്പോള്‍ നോട്ടയില്‍ 579 വോട്ട് വീണു.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ജയം ബിജെപി-ശിവസേന സഖ്യത്തിന് ആയിരുന്നു. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനങ്ങളും ശ്രദ്ധേയമായി. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളി ആവുകയാണ് നോട്ട. മഹാരാഷ്ട്രയിൽ നോട്ട രണ്ടാമത് എത്തിയ രണ്ട് മണ്ഡലങ്ങളിലും മത്സരം കോണ്‍ഗ്രസും ശിവസേനയും തമ്മിലായിരുന്നു. രണ്ടിടത്തും കോണ്‍ഗ്രസിനായിരുന്നു ജയമെന്ന് പറഞ്ഞാല്‍ പോര ഏകപക്ഷീയ ജയം തന്നെയായിരുന്നു.
തിരഞ്ഞെടുപ്പിൽ ശിവേസനയ്ക്ക് കിട്ടിയ വോട്ടിന്റെ ഇരട്ടിയിലേറെ വോട്ടാണ് നോട്ട നേടിയത്. മഹാരാഷ്ട്രയില്‍ ആകെ വോട്ടുകളുടെ കണക്കില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയേക്കാള്‍ വോട്ട് നോട്ട നേടി. ആം ആദ്മി പാര്‍ട്ടിക്ക്൦ 0 .11 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ നോട്ടയ്ക്ക് 1.37 ശതമാനം വോട്ട് ലഭിച്ചു. ഹരിയാനയിലെ ആറ് മണ്ഡലങ്ങളിലും നോട്ടയ്ക്ക് ലഭിച്ച വോട്ട് നിര്‍ണായകമായി.
https://www.facebook.com/Malayalivartha