ജീവിതം ഇരുട്ടറക്കുള്ളിൽ, മലയാളി യുവതികള്‍ കാബുള്‍ ജയിലില്‍; ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലകപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; ഐഎസ് ഭീകരരുടെ വിധവകള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാരാണ് കാബൂളിലെ ബദാംബാഗ് ജയിലിലുള്ളത്
ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലകപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ, മറിയം റഹൈല എന്നിവരാണ് കാബൂളിലെ ജയിലിലുള്ളതായി കേന്ദ്രം അറിയിച്ചത്. ഐഎസ് ഭീകരരുടെ വിധവകള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാരാണ് കാബൂളിലെ ബദാംബാഗ് ജയിലിലുള്ളത്. ഐഎസില്‍ ചേര്‍ന്ന നഫീസ, റുക്‌സാന അഹംഗീര്‍, സാബിറ, റുഹൈല തുടങ്ങിയവരും ജയിലിലുണ്ട്.
ഇവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ തീരുമാനം എടുിത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇവരെ ഇന്ത്യയിലെത്തിച്ച് ഭീകരവിരുദ്ധ നിയമപ്രകാരം വിചാരണ ചെയ്യണോ, അഫ്ഗാന്‍ നിയമത്തിന് വിട്ടുകൊടുക്കണോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇന്ത്യയിലെത്തിയാല്‍ ഭീകര പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് ഇവര്‍ വിചാരണ നേരിടേണ്ടിവരും.
അതേസമയം തടവിലുള്ളവരെ ഇന്ത്യയില്‍ എത്തിച്ചാലേ കേസ് അന്വേഷണം നടക്കൂവെന്ന് നിമിഷയുടെ അമ്മ പറഞ്ഞു. ഇവര്‍ മതം മാറിയത് എങ്ങനെയെന്ന് പുറത്തുവരണമെങ്കില്‍ ഇന്ത്യയില്‍ അന്വേഷണം വേണമെന്നും നിമിഷയുടെ അമ്മ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ 900-ത്തോളം ഐഎസ് ഭീകരരും കുടുംബാംഗങ്ങളും അഫ്ഗാന്‍ സുരക്ഷാ സേനയ്ക്കു മുമ്പില്‍ കീഴടങ്ങിയിരുന്നു. കീഴടങ്ങിയവരില്‍ മലയാളികളും ഉണ്ടായിരുന്നു. നവംബര്‍ 12-നാണ് അഫ്ഗാന്‍ സേന അഫ്ഗാനിസ്ഥാനിലെ നാന്‍ഗാര്‍ഹാര്‍ പ്രവിശ്യയില്‍ ആക്രമണം തുടങ്ങിയത്. സുരക്ഷ സേനയോട് പിടിച്ചു നില്‍ക്കാന്‍ പറ്റാത്തതിനാല്‍ മണിക്കൂറുകള്‍ക്കകം തന്നെ 93 പേര്‍ കീഴടങ്ങിയിരുന്നു. ഏറ്റുമുട്ടല്‍ ശക്തമായതോടെ ബാക്കിയുള്ളവര്‍ കൂടി കീഴടങ്ങുകയായിരുന്നു. ഇവരില്‍ പതിമൂന്ന് പേര്‍ പാകിസ്ഥാനികളാണ്.
2016-ല്‍ 12-ഓളം പേര്‍ ഐഎസില്‍ ചേരാന്‍ കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നു.
വിശദമായ അന്വേഷത്തില്‍ ഐഎസിന്റെ മൂന്ന് വ്യത്യസ്ത ഘടകങ്ങള്‍ കേരളത്തില്‍ കണ്ടെത്തി. തനതായ ശൃംഖലയും ദൗത്യവുമുള്ള മൂന്നു ഘടകങ്ങളാണു കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ചതോഅന്വേഷിച്ചുകൊണ്ടിരിക്കുന്നതോ ആയ 30 കേസുകളില്‍ 10 എണ്ണം ഐഎസുമായി ബന്ധപ്പെട്ടതാണ്. നിരവധി പ്രതികളെ അറസ്റ്റ് ചെയ്യുകയും ചില കേസുകളില്‍ കുറ്റപത്രങ്ങള്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്കു തിരികെ കൊണ്ടുവന്നവരാണ് അറസ്റ്റിലായവരില്‍ ചിലര്‍. കേരളത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തുവെന്നാരോപിച്ചാണു മറ്റു ചിലരെ പിടികൂടിയത്.
https://www.facebook.com/Malayalivartha