പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്; എന്നാൽ അതിനായി നിയോഗിക്കപ്പെട്ട സ്ഥലത്ത് പ്രതിഷേധം ചെയ്യണം; ഷഹീൻ ബാഗ് വിഷയത്തിൽ ഇടപെട്ട് സുപ്രീം കോടതി

ഷഹീൻ ബാഗ് സമരത്തിൽ ഇടപെട്ട് സുപ്രീം കോടതി. സമരത്തിന്റെ പേരിൽ പൊതുഗതാഗതം തടസ്സപ്പെടുത്താൻ സാധിക്കില്ല എന്നായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവരെ അവിടെ നിന്നും നീക്കണമെന്ന് കേന്ദ്രസർക്കാരിനോടും പൊലീസിനോടും ആവശ്യപ്പെടുകയായിരുന്നു സുപ്രീംകോടതി. ഇത് സംബന്ധിച്ച് നോട്ടീസ് കോടതി പൊലീസിനും കേന്ദ്രസർക്കാരിനും നൽകി. വളരെക്കാലമായി പ്രതിഷേധം തുടരുകയാണെന്നും റോഡ് തടയാൻ എങ്ങനെയാണ് കഴിയുന്നതെന്നും ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാനും പൊതുഗതാഗതം തടസ്സപ്പെടുത്താനും ഷഹീൻബാഗിലെ പ്രതിഷേധക്കാരെ അനുവദിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ അതിനായി നിയോഗിക്കപ്പെട്ട സ്ഥലത്ത് പ്രതിഷേധം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ഷഹീന്‍ ബാഗിലെ സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ അമിത് സാഹ്നി, ഡോ. നന്ദകിഷോര്‍ ഗാര്‍ഡ് എന്നിവർ കോടതിയെ സമീപിച്ചിരുന്നു. സമരക്കാരെ നീക്കാന്‍ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കാളിന്ദി കുഞ്ചിന് സമീപം സമരം ചെയ്യുന്ന പ്രതിഷേധക്കാരെ നീക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവർ ദില്ലിയും നോയിഡയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് തടസ്സപ്പെടുത്തിയിരിക്കുകയാണ് എന്നും ഹർജിയിൽ പറയുന്നു.
https://www.facebook.com/Malayalivartha


























