ജാമിയ മില്ലിയ വിദ്യാർത്ഥികളുടെ പാർലമെൻറ്റ് മാർച്ചിൽ സംഘർഷം; സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്ക്

പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റി പാര്‍ലമെന്‍റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷവും പൊലീസുമായുള്ള ഏറ്റുമുട്ടലും ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു . ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും അടങ്ങുന്ന സമരക്കാര്‍ നടത്തിയ മാർച്ച് പോലീസ് തടയുകയായിരുന്നു . ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റിയാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. മാര്‍ച്ച് രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് പൊലീസുമായി സംഘര്‍ഷമുണ്ടായത്. സമരക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതും കൂടുതൽ സംഘർഷത്തിന് ഇടയാക്കി.
ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സംഘർഷത്തിൽ പരിക്കേറ്റു. ദില്ലി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ജാമിയ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്താന്‍ സമരക്കാര്‍ അനുവാദം വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു .പാര്‍ലമെന്‍റ് പരിസരത്ത് പൊലീസ് കനത്ത സുരക്ഷാ സന്നാഹം ഒരുക്കി. ജാമിയയിലെ ഏഴാം നമ്പര്‍ ഗേറ്റില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രക്ഷോഭകര്‍ മുദ്രാവാക്യം വിളികളുമായി മുന്നോട്ടുപോവുകയായിരുന്നു.
നിരവധി സ്ത്രീകളും മാര്‍ച്ചില്‍ പങ്കെടുത്തു. സ്ത്രീകള്‍ക്ക് പൊലീസ് മര്‍ദ്ദനമേല്‍ക്കാതിരിക്കാനായി പുരുഷന്മാര്‍ സുരക്ഷാ വലയം തീര്‍ത്തു. സമരം തുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു സമീപനവുമുണ്ടാകുന്നില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























