ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ഥ ദേശീയത എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന്റെ അർത്ഥം; ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ ഫലസൂചനകളിൽ എഎപി മുന്നിൽ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ ഫലസൂചനകളിൽ എഎപിയാണ് മുന്നിൽ. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ഥ ദേശീയത എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന്റെ അര്‍ഥമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറ്റമുണ്ടാക്കുന്നുവെന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തിലാണ് മനീഷ് സിസോദിയയുടെ പ്രതികരണം.
യഥാര്‍ഥ വിജയത്തിന്റെ അര്‍ഥമെന്താണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ വിജയം കാണിച്ചുതരും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരവസരം ലഭിച്ചാല്‍ നിങ്ങള്‍ നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി, വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ വിജയിക്കാം എന്ന പാഠമാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് നല്‍കുന്നത്. ആം ആദ്മി പാര്‍ട്ടി വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്ബോള്‍ ചിലര്‍ ഹിന്ദു-മുസ്ലിം വിഭാഗീയതയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ നേരത്തെ ബൃഹദാരണ്യക ഉപനിഷത്തില്‍ നിന്നുള്ള അസതോമാ സദ്ഗമയ തമസോമാ ജ്യോതിര്‍ഗമയ മൃത്യോര്‍മാ അമൃതംഗമയ എന്ന പ്രാര്‍ഥനയും മനീഷ് സിസോദിയ പങ്കുവെച്ചിരുന്നു.
ഒരുഘട്ടത്തില്‍ 57 സീറ്റുവരെ ലീഡ് നിലയിലേക്ക് പോയ എഎപി നിലവില്‍ 55 സീറ്റുകളെന്ന ലീഡിലേക്ക് ചുരുങ്ങി. 15 സീറ്റുകളിലാണ് ബിജെപി ലീഡ്‌ചെയ്യുന്നത്.അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ കണക്കു പ്രകാരം എഎപിയുടെ ലീഡ് നില 39 ഉം ബിജെപിയുടെ ലീഡുനില 19 ഉം ആണ്.
നിലവില്‍ കോണ്‍ഗ്രസ്സ് ഒരിടത്തും ലീഡ് ചെയ്യാതെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും ഇല്ല. എഎപിയുടെ മനീഷ് സിസോദിയ പട്പട് ഗഞ്ചില്‍ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ അരവിന്ദ് കെജ്രിവാല്‍ വിജയമുറപ്പിച്ച മട്ടാണ്. എഎപിയുടെ നിലവിലെ മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നുണ്ട്.
സൗത്ത് ഡല്‍ഹിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ സൗത്ത് ഡല്‍ഹിയില്‍ 6 സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞു.
കഴിഞ്ഞ തവണ എഎപി സ്ഥാനാര്‍ഥിയായി വിജയിച്ച അല്‍ക ലാംബ എഎപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായാണ് ചാന്ദ്‌നി ചൗക്കില്‍ ഇത്തവണ മത്സരിച്ചത്. ഈ മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ഥിയാണ് മുന്നേറുന്നത്. 67.12 ശതമാനമാണ് പോളിങ്. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം എ.എ.പി.യുടെ ഭരണത്തുടര്‍ച്ചയാണ് പ്രവചിക്കുന്നത്.
2015 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. 1998 മുതൽ തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ കോൺഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ എഎപി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോൾ 66–4 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 62.59% ആണു പോളിങ്.
https://www.facebook.com/Malayalivartha























