70 ലക്ഷംപേര്‍ ചേര്‍ന്ന് സ്വാഗതം ചെയ്യാന്‍ ട്രംപ് എന്താ ഭഗവാനോ; വിമര്‍ശനവുമായി അധീര്‍ രഞ്ജന്‍ ചൗധരി
ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തോടനുബന്ധിച്ച് ചേരികൾ മറയ്ക്കാൻ മതിൽക്കെട്ടുന്ന മോദി സർക്കാരിന്റെ നടപടിയും ചേരികൾ ഒഴിപ്പിക്കാൻ ഗുജറാത്ത് സർക്കാർ കാട്ടുന്ന ശുഷ്കാന്തിയും വൻ വിവാദങ്ങൾക്കാണ് വഴിതുറന്നത്. ഇതോടെ ഒരു കോളമായി മാത്രം ഒതുങ്ങേണ്ടിയിരുന്ന ട്രംപിന്റെ ഇന്ത്യാ സന്ദർശനവും ലോകമാധ്യമങ്ങളിൽ ഇടം പിടിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിപുലമായ ഒരുക്കങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി.
ട്രംപ് എന്താ ഭഗവാനാണോ? എഴുപതുലക്ഷം പേര്‍ ചേര്‍ന്ന് സ്വാഗതം ചെയ്യാന്‍? സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് ട്രംപ് ഇവിടേക്ക് വരുന്നത്- അധീര്‍ രഞ്ജന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.
ഫെബ്രുവരി 24,25 തിയതികളിലാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. വിമാനത്താവളത്തില്‍നിന്ന് പരിപാടി നടക്കുന്നിടംവരെ സ്വീകരിക്കാനായി 70 ലക്ഷം ആളുകള്‍ ഉണ്ടാകുമെന്ന് നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെയും മെലാനിയ ട്രംപിന്റെയും ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ഫെബ്രുവരി 24ന് ട്രംപും മോദിയും ചേര്‍ന്ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ മോട്ടേര സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യും.
ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി മോദി സര്‍ക്കാര്‍ ചെലവാക്കുന്നത് 100 കോടി രൂപയാണ്. ഏകദേശം 55 ലക്ഷം രൂപയാണ് ഒരു മിനിറ്റിന് ചെലവാവുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ മുഖേനയാണ് ഇത്രയും പണം ചെലവാക്കുന്നത്. മൂന്നരമണിക്കൂര്‍ മാത്രമാണ് ട്രംപ് ഗുജറാത്തില്‍ തങ്ങുക. യുഎസ് പ്രസിഡന്റിന്റെ സുരക്ഷയ്ക്ക് മാത്രം 12 കോടി രൂപയാണ് ചെലവാക്കുന്നത്.
ട്രംപ് സഞ്ചരിക്കുന്ന റോഡുകളുടെ നവീകരത്തിന് 80 കോടി, നഗരം മോടിപിടിപ്പിക്കാന്‍ 6 കോടി, വിവിധ പരിപാടികള്‍ക്കായി നാലുകോടി, സ്റ്റേഡിയത്തിലെത്തുന്ന ഒരുലക്ഷത്തോളം പേരുടെ ചെലവിനായി ഏഴുകോടിയുമാണ് വിനിയോഗിക്കുന്നത്. ട്രംപ് സഞ്ചരിക്കുന്ന റോഡുകള്‍ അലങ്കരിക്കുന്നതിനായി 3.7 കോടി രൂപയുടെ പൂക്കള്‍ വാങ്ങാന്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ (എഎംസി) തീരുമാനിച്ചിരുന്നു. ചിമ്മന്‍ഭായ് പട്ടേല്‍ പാലം മുതല്‍ സുണ്ടാല്‍ സര്‍ക്കിള്‍ വരെയുള്ള റോഡുകള്‍ അലങ്കരിക്കാനാണ് ഇത്രയും രൂപയുടെ പൂക്കള്‍ വാങ്ങുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് കോര്‍പറേഷന്‍ അംഗീകാരം നല്‍കി.
ചിമന്‍ഭായ് പട്ടേല്‍ പാലം മുതല്‍ മോട്ടേര സ്റ്റേഡിയംവരെ 1.73 കോടി യുടെ പൂക്കള്‍ ഉപയോഗിച്ച് അലങ്കരിക്കും. ചിമന്‍ഭായ് പട്ടേല്‍ പാലം മുതല്‍ സുണ്ടാല്‍ സര്‍ക്കിള്‍ വരെയുള്ള അലങ്കാരത്തിന് 1.97 കോടിയും അനുവദിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളും കോര്‍പറേഷനും ചേര്‍ന്നാണ് ഭൂരിഭാഗം ചെലവും വഹിക്കുക. ഈമാസം 24നാണ് യു എസ് പ്രസിഡന്റ് ഇന്ത്യയിലെത്തുക. പതിനായിരത്തോളം പോലിസ് ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ സുരക്ഷയ്ക്കായി നിയോഗിക്കുക. ട്രംപിനെ സ്വീകരിക്കാന്‍ 1,20,000 പേര്‍ എത്തുമെന്നാണ് റിപോര്‍ട്ട്. ഇവരില്‍ ഭൂരിഭാഗം പേരും ബിജെപി പ്രവര്‍ത്തകരായിരിക്കും.
https://www.facebook.com/Malayalivartha