തമിഴ്നാട് സർക്കാരും ലോറിഉടമയും ഊരി നഷ്ടം 19 കുടുംബങ്ങൾക്ക് മാത്രം; തമിഴ്‌നാട്ടിലെ അവിനാശിയില്‍ 19 മലയാളികളുടെ ജീവനെടുത്ത ബസ് ദുരന്തത്തിന്റെ കാരണം റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമോ? അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതിലുള്ള ദുരൂഹത നീക്കാൻ തമിഴ്നാടിനോ കേരളത്തിനോ കഴിഞ്ഞിട്ടില്ല
തമിഴ്‌നാട്ടിലെ അവിനാശിയില്‍ 19 മലയാളികളുടെ ജീവനെടുത്ത ബസ് ദുരന്തത്തിന്റെ കാരണം റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമോ? ഇക്കാര്യം മറച്ചു വയ്ക്കാനാണോ കുറ്റം ഡ്രൈവറുടെ മേൽ മാത്രം ചാരി രക്ഷപ്പെടാൻ തമിഴ്നാട് സർക്കാർ ശ്രമിക്കുന്നത്. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതിലുള്ള ദുരൂഹത നീക്കാൻ തമിഴ്നാടിനോ കേരളത്തിനോ കഴിഞ്ഞിട്ടില്ല.
അപകടത്തിന്റെ ഞെട്ടലിൽ നിന്ന് മാറാത്ത കേരളം ഇപ്പോഴും എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ഇടിച്ച വണ്ടിയും ഇടിയേറ്റ വണ്ടിയും കേരളത്തിന്റെയായതിനാൽ തമിഴ്നാടിന് കൈമലർത്താൻ സൗകര്യമുണ്ടായി. ടയര്‍ പൊട്ടിയതിനേത്തുടര്‍ന്നു നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി എതിര്‍ദിശയിലെത്തിയ വോള്‍വോ ബസ് ഇടിച്ചുതകര്‍ത്തെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നു തമിഴ്‌നാട് പോലീസ് പറയുന്നു. ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമസഭയിലും വ്യക്‌തമാക്കി.
കണ്ടെയ്‌നര്‍ ലോറി മുക്കാല്‍ കിലോമീറ്ററോളം മീഡിയനില്‍ ഉരസി ഓടിയെന്നു പരിശോധനയില്‍ വ്യക്‌തമായി. തുടര്‍ന്ന് 150 മീറ്ററോളം മീഡിയനു മുകളിലൂടെ ഓടിയതിന്റെയും ലക്ഷണമുണ്ട്. അടുത്ത വളവിലാണു മീഡിയന്‍ മറികടന്ന് ലോറി എതിര്‍ദിശയിലെ റോഡിലേക്കു കയറിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്ന നിഗമനത്തിനു കാരണമിതാണ്. ടയര്‍ പൊട്ടിയതാണെങ്കില്‍ ഒരു കിലോമീറ്ററോളം ഓടില്ല. ഒപ്പമുണ്ടായിരുന്ന ക്ലീനറാണു വണ്ടി ഓടിച്ചിരുന്നതെന്ന സംശയവും പോലീസിനുണ്ട്. അപകടസ്‌ഥലത്തിന് ഒരു കിലോമീറ്റര്‍ മുമ്പേ ലോറിയുടെ നിയന്ത്രണം നഷ്‌ടപ്പെട്ടിരുന്നു. പിന്നിലെ മൂന്നുനിര ടയറുകളില്‍ നടുവിലത്തേതാണു പൊട്ടിയത്. എന്നാല്‍, മുന്നിലെ ടയറുകള്‍ പൊട്ടിയാലേ ഇത്തരം അപകടത്തിനു സാധ്യതയുള്ളൂവെന്നു കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍മാര്‍ പറയുന്നു. പിന്നിലെ ടയര്‍ പഞ്ചറായാല്‍ വണ്ടി സാവധാനം ഒതുക്കാന്‍ കഴിയും. ലോറിയുടെ ഡ്രൈവര്‍ ക്യാബിനു കാര്യമായ തകരാറില്ല.
എറണാകുളം കടവന്ത്ര ആസ്‌ഥാനമായ ഗ്ലോബല്‍ ഷിപ്പിങ് എന്ന സ്‌ഥാപനത്തിന്റേതാണ് അപകടമുണ്ടാക്കിയ കോസ്‌റ്റ എന്ന കണ്ടെയ്‌നര്‍ ലോറി. അലക്‌സ് എന്നയാളാണ് ഉടമ. തിരുപ്പൂരിലേക്കും ബംഗളുരുവിലേക്കുമാണ് ഇവര്‍ കൂടുതലായും കണ്ടെയ്‌നര്‍ കൊണ്ടുപോകുന്നത്. ഗുജറാത്തില്‍നിന്നുള്ള ടൈല്‍ നിറച്ച കണ്ടെയ്‌നറായിരുന്നു അപകടമുണ്ടാക്കിയ ലോറിയില്‍. 20 അടി നീളമുള്ള കണ്ടെയ്‌നറിന് 20-25 ടണ്‍ ഭാരമുണ്ടായിരുന്നു. ലോറിയുടെ വേഗപരിധി 80 കിലോമീറ്ററാണെങ്കിലും സ്‌ഥാപനമുടമ 60 കിലോമീറ്ററാക്കി സ്‌പീഡ് ഗവേണര്‍ ഘടിപ്പിച്ചിട്ടുണ്ട്. പുതിയ ലോറിയാണ്. അമിതഭാരമുണ്ടായിരുന്നില്ലെന്നാണു പ്രാഥമികവിവരം. ലോറി ഉടമയും രക്ഷപ്പെടാനുള്ള തന്ത്രപാടിലാണ്. നഷ്ടമായത് 19 കുടുംബങ്ങൾക്ക് മാത്രം. റോഡിന്റെ ഡിസൈൻ കാരണം മുമ്പും ഇതേ സ്ഥലത്ത് അപകടങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ കാര്യമായ യാതൊരു നാപടികളും പിന്നീട് ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha