തബ്ലീഗ് സമ്മേളനം: രാജ്യമെങ്ങും രോഗവാഹകര്‍; ജാഗ്രത
നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനം കോവിഡിനെ ചെറുക്കാന്‍ പെടാപ്പാടു പെടുന്ന വിവിധ സംസ്ഥാനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് . ഫെബ്രുവരി അവസാനം മുതല്‍ മാര്‍ച്ച് തുടക്കം വരെ ഡല്‍ഹിയിലെത്തി സമ്മേളനത്തില്‍ പങ്കെടുത്തു പിരിഞ്ഞവരില്‍ പലരും കോവിഡ് രോഗവാഹകരായാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ എത്തിയിരിക്കുന്നത്. ഇവരെ കണ്ടെത്താനും ഇവരുമായി ഇടപഴകിയവരുടെ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള വലിയ ദൗത്യമാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഇടയില്‍ സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ വീണിരിക്കുന്നത്.
സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ എട്ടു പേര്‍ രോഗബാധയെ തുടര്‍ന്നു മരിച്ചു. ആറു പേര്‍ തെലങ്കാനയിലും ഓരോരുത്തര്‍ വീതം തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിലുമാണു മരിച്ചത്. ഇതോടെയാണ് സംഭവത്തിന്റെ ഗൗരവം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. മലേഷ്യ, ഇന്തൊനീഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നു നിസാമുദ്ദീന്‍ മര്‍ക്കസില്‍ എത്തിയവരില്‍ നിന്നാകാം ബാക്കിയുള്ളവര്‍ക്കു രോഗം പടര്‍ന്നതെന്നാണ് അധികൃതരുടെ നിഗമനം.
മുന്നൂറോളം പേരാണ് കര്‍ണാടകയില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. 26 പേരെ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും അപകടകരമായ സാഹചര്യമാണു നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. തുമകുരുവില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുത്ത പ്രഭാഷകന്‍ 45 കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് 82 പേരുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ കണ്ടെത്തിയ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നത് ആശ്വാസകരമാണ്.
കേരളത്തില്‍നിന്ന് മുന്നൂറോളം പേര്‍ സമ്മേളനത്തിന് എത്തിയിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയ പത്തനംതിട്ട സ്വദേശി ഡോ. സലിം ഡല്‍ഹിയില്‍ മരിച്ചതോടെയാണ് കേരള സര്‍ക്കാരും വിഷയം ഗൗരവമായി എടുത്തത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള 2500 പേരെ കണ്ടെത്താനുള്ള തീവ്രശ്രമമാണു നടക്കുന്നത്. കണ്ടെത്തിയ പലര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ 1500 പേര്‍ക്കായാണു തിരച്ചില്‍ നടക്കുന്നത്. ഇതില്‍ 300 പേരെ ചൊവ്വാഴ്ച രാത്രിവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കണ്ടെത്തിയ 67 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 50 പേരുടെ പരിശോധനാഫലം ഇന്നലെയാണ് വന്നത്. ഇതോടെ തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 124 ആയി.
നിസാമുദ്ദീനില്‍ സമ്മേളനത്തിന് മഹാരാഷ്ട്രയില്‍നിന്ന് 185 പേരാണ് എത്തിയത്. തബ് ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ട് അവരെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. വിദേശപൗരന്മാരായ 35 പേരെ കണ്ടെത്തിയെന്ന് അഹമ്മദ്നഗര്‍ ഭരണകൂടം വ്യക്തമാക്കി. മധ്യപ്രദേശില്‍നിന്ന് സമ്മേളനത്തിനെത്തിയ 107 പേരില്‍ 57 പേരെ കണ്ടെത്തി. 36 പേര്‍ ഭോപ്പാലില്‍നിന്നാണ്. മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളില്‍നിന്നു വന്ന 20 വിദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ക്വാറന്റീനില്‍ കഴിയുന്ന 57 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഭോപ്പാല്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
യുപിയില്‍നിന്നു സമ്മേളനത്തിന് എത്തിയ 157 പേരില്‍ 128 പേരെ പൊലീസ് കണ്ടെത്തി. ഇതില്‍ 120 പേര്‍ ഡല്‍ഹിയില്‍ ക്വാറന്റീനിലാണ്. എട്ടു പേരെ ഗ്രാമങ്ങളില്‍ കണ്ടെത്തി വീട്ടില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ബാക്കി 29 പേരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു യുപി പൊലീസ്. ഡല്‍ഹി പൊലീസ് കൈമാറിയ പട്ടികയില്‍ ഉള്‍പ്പെടാത്ത, സമ്മേളനത്തില്‍ പങ്കെടുത്ത 95 പേരെ കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഛത്തിസ്ഗഡില്‍നിന്നു മതചടങ്ങില്‍ പങ്കെടുത്ത 101 പേരെയും തീവ്രശ്രമത്തിനൊടുവില്‍ കണ്ടെത്തി. എല്ലാവരെയും ക്വാറന്റീന്‍ ചെയ്തു. രാജസ്ഥാനിലെ അഞ്ചു ഗ്രാമങ്ങളില്‍നിന്ന് 17 പേരാണ് നിസാമുദ്ദീനില്‍ എത്തിയത്. ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ബംഗാളില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുത്ത 16 പേരെ ഐസലേഷനിലാക്കി. ഒഡീഷയില്‍നിന്നു വന്ന 13 പേര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തന്നെ തുടരുകയായിരുന്നു. ഇതില്‍ രണ്ടു പേര്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലുണ്ട്. സംസ്ഥാനത്തു മടങ്ങിയെത്തിയ മൂന്നു പേരെ ക്വാറന്റീന്‍ ചെയ്തു. ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.
നിസാമുദ്ദീന്‍ മര്‍ക്കസില്‍നിന്ന് നേരത്തേ ഒഴിപ്പിച്ച 1548 പേരില്‍ 441 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 128 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ബാക്കിയുള്ളവരെ ക്വാറന്റീന്‍ ചെയ്തിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ക്കു രോഗം ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
കശ്മീരില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുത്ത 167 പേരും അവരുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെടെ 855 പേരെയാണ് തിരയുന്നത്. ഒമ്പതു പേരെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. ബന്ദിപൊറ, പുല്‍വാമ, ഷോപിയാന്‍, മുദ്ഗാം എന്നിവിടങ്ങളിലെ 20 ഗ്രാമങ്ങള്‍ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ച് നിരീക്ഷണത്തിലാണ്. സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ ഒരാളെ പള്ളിയില്‍വച്ച് ആലിംഗനം ചെയ്ത പത്തുവയസ്സുകാരനും ശ്രീനഗറില്‍ രോഗം കണ്ടെത്തിയിരുന്നു.
തബ് ലീഗ് ജമാഅത്ത് ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 2 വരെ ജയ്പുരിലും മതസമ്മേളനം സംഘടിപ്പിച്ചിരുന്നു. മലേഷ്യ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും ഇവിടെ എത്തിയിരുന്നു. നിസാമുദ്ദീന്‍ മര്‍ക്കസിലെ മൗലാന സാദ് ഖണ്ഡാലവിയാണ് സമ്മേളനത്തില്‍ അവസാനത്തെ പ്രാര്‍ഥന നയിച്ചത്.
നിസാമുദ്ദീനില്‍ രണ്ടു സമ്മേളനങ്ങളിലായി പങ്കെടുത്ത നിരവധി പേര്‍ വിവിധ ജില്ലകളില്‍ എത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്തി സ്രവപരിശോധന നടത്തുന്നതിനൊപ്പം ഇവരുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തുകയെന്നതും വലിയ തലവേദനയായി മാറും.
https://www.facebook.com/Malayalivartha