മഹാമാരിക്കിടയിലും ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം കടുപ്പിച്ച് യെദിയൂരപ്പ; ലോക്ഡൗണിന്റെ നാലാംഘട്ടം കഴിഞ്ഞ ഉടന്‍ തുറക്കാൻ തീരുമാനം

കൊവിഡ് പ്രതിസന്ധി അതിഗുരുതരമായി തുടരുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രത്തോട് അനുമതി തേടി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ.ലോക്ഡൗണിന്റെ നാലാംഘട്ടം കഴിഞ്ഞ ഉടന്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു
അമ്പലങ്ങളും പള്ളികളും വീണ്ടും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതായി യെദിയൂരപ്പ പറഞ്ഞു.
” ആരാധനാലയങ്ങള്‍ തുറക്കുന്നതിന് മുന്‍പ് ഒരുപാട് അനുമതികള്‍ ലഭിക്കേണ്ടതുണ്ട്. നമുക്ക് കാത്തിരുന്ന് കാണാം. അനുമതി കിട്ടിയാല്‍ ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കും” യെദിയൂരപ്പ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ തുറക്കുമ്പോള്‍ എല്ലാ ആരാധാനാലായങ്ങളും ഒന്നിച്ച് തുറക്കണമെന്നും വര്‍ഗീയത കളിക്കരുതെന്നും കോണ്‍ഗ്രസ് എംഎല്‍എ എന്‍എ ഹാരിസ് പറഞ്ഞു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നാലാം ഘട്ട ലോക് ഡൌൺ ഈ മാസം 31 നാണ് അവസാനിക്കുക.
അമ്പലങ്ങള്‍ ജൂണില്‍ തുറക്കുമെന്നാണ് പ്രതീക്ഷ എന്ന് കര്‍ണാടക മന്ത്രി കെ ശ്രീനിവാസ് പൂജാരി നേരത്തെ പറഞ്ഞിരുന്നു.ഇതിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസ് രംഗത്ത് വന്നിരുന്നു.
ഒന്നുകില്‍ എല്ലാ മതക്കാരുടെയും ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം അല്ലെങ്കില്‍ എല്ലാം അടച്ചിടുക എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഈ ഘട്ടത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും ഹാരീസ് പറഞ്ഞിരുന്നു.രാജ്യത്തെ മറ്റിടങ്ങളെ പോലെ കര്‍ണാടകയിലും ആരാധാനലായങ്ങളുടെ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ട് മാസം കഴിഞ്ഞു. 200 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്.
നിലവില്‍ രണ്ടായിരത്തിലധികം കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 44 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് അതിഭീകരമായി വ്യാപിക്കുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha
























