ഒടുവിൽ നേപ്പാൾ അടിയറവ് പറഞ്ഞു; ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമടങ്ങിയ പുസ്തക വിതരണം നിർത്തിവെക്കാനൊരുങ്ങി നേപ്പാൾ
ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിപുലേഖ്, ലിമ്ബിയാധുര പ്രദേശങ്ങള്‍ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമടങ്ങിയ പുസ്തക വിതരണം നിർത്തിവെക്കാനൊരുങ്ങി നേപ്പാൾ. നേപ്പാളിന്റെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയർന്നത്. മോദി സര്‍ക്കാര്‍ കടുത്ത മുന്നറിയിപ്പ് നേപ്പാളിന് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് നടന്ന ക്യാബിനറ്റ് യോഗത്തില്‍ പുസ്തക വിതരണം നിര്‍ത്തിവയ്ക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
വസ്തുതാപരമായ പിശകുകള്‍ ഉണ്ടെന്ന് കാട്ടിയാണ് പാഠപുസ്തക വിതരണം നിര്‍ത്തിയതെന്നാണ് നേപ്പാള്‍ അധികൃതരുടെ വിശദീകരണം. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്കുള്ള പുതിയ പാഠപുസ്തകം ഇനി അച്ചടിക്കേണ്ടെന്നും വിതരണം നിര്‍ത്തിവയ്ക്കണമെന്നുമാണ് ക്യാബിനറ്റ് യോഗം വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ് പുതിയ ഭൂപടം പാഠപുസ്തകത്തിലും കറന്‍സിയിലും ഉള്‍പ്പെടുത്തി ഇന്ത്യന്‍ മണ്ണില്‍ അവകാശവാദം ഉന്നയിക്കാനുള്ള നേപ്പാളിന്റെ നീക്കം പുറത്തുവന്നത്. വിദ്യാഭ്യാസ മേഖലയിലും വ്യാപാര രംഗത്തും പുതുക്കിയ ഭൂപടം പ്രചരിപ്പിക്കുകയായിരുന്നു നേപ്പാളിന്റെ പദ്ധതി. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനകം തന്നെ പുതിയ ഭൂപടം ഉള്‍പ്പെടുത്തി പുസ്തകം നല്‍കിയതായും നേപ്പാള്‍ വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മനി പൊഖ്രിയാല്‍ അറിയിച്ചിരുന്നു.
വിദ്യാഭ്യാസ മന്ത്രി തന്നെയാണ് പാഠ്യ ഭാഗത്തിന് ആമുഖം തയാറാക്കിയിരിക്കുന്നതും. നേപ്പാളിന്റെ അവകാശവാദങ്ങള്‍ ചരിത്രവസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ലെന്നും അതിര്‍ത്തി പ്രശ്നങ്ങള്‍ ചര്‍ച്ച നടത്താമെന്ന നിലവിലുള്ള ധാരണയുടെ ലംഘനമാണ് നേപ്പാള്‍ നടത്തുന്നതെന്നും ഇന്ത്യ നേരത്തെ തന്നെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ പുസ്തകത്തിന്റെ വിതരണം നേപ്പാള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha