ഇന്ത്യ ഡെൻമാർക്ക് വെർച്വൽ ഉഭയകക്ഷി ഉച്ചകോടിക്കിടെ ചൈനക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി
ഇന്ത്യ ഡെൻമാർക്ക് വെർച്വൽ ഉഭയകക്ഷി ഉച്ചകോടിക്കിടെയായിരുന്നു മോദി ചൈനക്കെതിരെ പരോക്ഷ വിമർശമുന്നയിച്ചത്.അസംസ്കൃത വസ്തുക്കൾ അടക്കമുള്ളവയ്ക്കായി ഒരു സ്രോതസ്സിനെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണെന്ന് കോവിഡ് 19 കാട്ടിത്തന്നുവെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മാറ്റെ ഫ്രെഡറിക്സനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി വ്യക്തമാക്കി..
സപ്ലെ ചെയിൻ വൈവിധ്യവത്കരിക്കുന്നത് സംബന്ധിച്ച് ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചർച്ച നടത്തുകയാണ്. സമാന മനസ്കരായ മറ്റുരാജ്യങ്ങളെയും ഒപ്പംകൂട്ടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർക്കിടയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പേരെടുത്ത് പറയാതെ ചൈനയ്ക്കെതിരെ വിമർശം ഉന്നയിക്കുന്ന സാഹചര്യം ഉണ്ടായത്.ഇന്ത്യ-ഡെൻമാർക്ക് സഹകരണം ശക്തമാക്കാൻ ഉഭയകക്ഷി ചർച്ച വഴിതെളിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം (എംഇഎ) ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കാറ്റിൽനിന്ന് ഊർജോത്പാദനം നടത്തുന്ന മേഖലയുടെ വളർച്ചയിൽ ഡെൻമാർക്കിനും പങ്കാളിത്തമുണ്ട് എന്ന കാര്യം വ്യക്തമാണ്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള മേഖലകളിലും ഇന്ത്യയും ഡെൻമാർക്കും ഒന്നിച്ചായിരുന്നു പോരാട്ടം നടത്തിയത്.
കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പങ്കാളികളായി ഡാനിഷ് കമ്പനികളായ എൽ.എം വിൻഡ് അടക്കമുള്ളവ രാജ്യത്ത് നിർമാണ ശാലകൾ തുറക്കാനുള്ള നീക്കത്തിലാണ്. ഡാനിഷ് കമ്പനിയായ മേർസ്കാണ് രാജ്യത്തെ ഷിപ്പിങ് കണ്ടെയ്നറുകളുടെ 19 ശതമാനവും കൈകാര്യംചെയ്യുന്നത്. ഡാൻഫോസ് എന്ന കമ്പനി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർഷിക ഉത്പന്നങ്ങൾ സൂക്ഷിക്കാനുള്ള കോൾഡ് സ്റ്റോറേജുകൾ സ്ഥാപിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. ബൗദ്ധിക സ്വത്തവകാശത്തിന്റെ മേഖലയിൽ സാങ്കേതികവിദ്യ കൈമാറുന്നതിനായി വ്യവസായ മന്ത്രാലയം ഡാനിഷ് പേറ്റന്റ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസുമായി ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞുവെന്നും എംഇഎ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha