ഉണങ്ങാത്ത വിഭജനവും മുറിവും! സംഘപരിവാറിന് ഇത് രാഷ്ട്രീയ വിജയം !
ഇന്ത്യയെ പിടിച്ചു കുലുക്കിയ ഒരു വിഷയത്തിന് ഇന്നത്തെ വിധിയോടെ ഏതാണ്ട് തിരശ്ശീല വീഴുകയാണ്. ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെവിട്ടത്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും കോടതി. പള്ളി പൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങളും കോടതി തള്ളി.
എന്നാൽ അയോധ്യ സൃഷ്ടിച്ച വിഭജനവും മുറിവും പരിഹരിക്കാൻ വിചാരണ കോടതിയുടെ ഇന്നത്തെ വിധിക്കും സാധിക്കില്ല എന്നതാണ് സത്യം. ഇന്ത്യയെ പിടിച്ചു കുലുക്കിയ കേസിൽ 28 വർഷത്തിനിപ്പുറം വിധി വന്നപ്പോൾ അത് സംഘപരിവാറിന് വൻ രാഷ്ട്രീയ നേട്ടം തന്നെയാണ്. ലിബർഹാൻ കമ്മീഷൻറെ കണ്ടെത്തലുകൾ ഏല്പിച്ച തിരിച്ചടി ആർഎസ്എസും ബിജെപിയും ഇതിലൂടെ മറികടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. രാമക്ഷേത്ര നിർമ്മാണം തുടങ്ങിയതിനു പിന്നാലെ വന്ന ചരിത്ര പ്രധാനമായ ഇന്നത്തെ വിധിയോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അയോധ്യ അധ്യായത്തിന് ഏതാണ്ട് തിരശ്ശീല വീഴുകയാണ്.
അയോധ്യയുടെ തെരുവിൽ 28 വർഷം മുമ്പ് ജയ് ശ്രീറാം വിളികൾ മുഴങ്ങുമ്പോൾ അത് ഇന്ത്യയിലെ മുഖ്യധാരാ മുദ്രാവാക്യമായിരുന്നില്ല. എന്നാൽ, ഇന്ന് സ്ഥിതി ആകെ മാറി മറിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. അയോധ്യയിലെ ഒരുകാലത്തെ തർക്കഭൂമിയിൽ ഇന്ന് ജയ്ശ്രീറാം മുഴങ്ങി കേൾക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ രാഷ്ട്രീയം ആകെ മാറിമറിഞ്ഞു എന്ന് സാരം.
അയോധ്യയുടെ തെരുവുകളിൽ 28 വർഷം മുമ്പ് കണ്ടത് രാഷ്ട്രീയത്തിൻറെ ചെറിയൊരു കണികയായിരുന്നെങ്കിൽ ഇന്നത് മുഖ്യധാരയാണ്. ആ മുഖ്യധാരയെ ഊട്ടിയുറപ്പിക്കുന്നതാണ് ലക്നൗവിലെ വിചാരണ കോടതി വിധി. ആർഎസ്എസ്, ബിജെപി, ബജ്രംഗ്ദൾ, ശിവസേന, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളുടെ ആസൂത്രണം പള്ളി തകർക്കുന്നതിലേക്ക് നയിച്ചു എന്നായിരുന്നു ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻറെ നിലപാട്. പ്രത്യേക കോടതി ജഡ്ജിയുടെ വിധിയിലൂടെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന വ്യക്തിയുടെ റിപ്പോർട്ട് ഏല്പിച്ച ആ ആഘാതം ഈ സംഘടനകൾ മറികടക്കുന്നു. 28 വർഷമായി കേസിലെ പ്രതിയായ അദ്വാനിക്ക് വൈകിയെങ്കിലും ഈ ക്ളീൻ ചിറ്റ് നല്കുന്ന ആശ്വാസം ചെറുതല്ല. വിചാരണ കോടതിയുടെ ഈ വിധി ഏറെ പ്രധാനപ്പെട്ടതാണ്. ഞങ്ങൾക്ക് ഏറെ സന്തോഷം നല്കുന്നതാണ് എന്നാണ് എൽ കെ അദ്വാനിയുടെ പ്രതികരണം.
രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷ കിട്ടിയെങ്കിൽ അയോഗ്യത നേരിടുമായിരുന്ന ബിജെപി എംപിമാർക്ക് ഈ വിധി നേട്ടമായി. രണ്ടായിരത്തി പതിനാലിലും രണ്ടായിരത്തി പത്തൊമ്പതിലും അയോധ്യ വലിയ രീതിയിൽ തെരഞ്ഞെടുപ്പ് വിഷയമായിരുന്നില്ല. എന്നാൽ അടുത്ത യുപി തെരഞ്ഞെടുപ്പിലും 2024ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും രാമക്ഷേത്ര നിർമ്മാണം ചെറിയ സ്വാധീനം ചെലുത്തിയേക്കാം. ഇന്ത്യയെ പിടിച്ചു കുലുക്കിയ ഒരു വിഷയത്തിന് ഈ വിധിയോടെ ഏതാണ്ട് തിരശ്ശീല വീഴുകയാണ്. എന്നാൽ അയോധ്യ സൃഷ്ടിച്ച വിഭജനവും മുറിവും പരിഹരിക്കാൻ വിചാരണ കോടതിയുടെ ഈ വിധിക്കും കഴിയില്ല എന്നതാണ് എക്കാലത്തെയും സത്യം.
https://www.facebook.com/Malayalivartha