മോഡിയെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ച് ചൈന, പ്രട്ടോകോള്‍ മറികടന്ന് ചൈനീസ് പ്രസിഡന്റ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി, ഉദ്വേഗത്തോടെ ലോകരാജ്യങ്ങള്‍

ചൈന സന്ദര്‍ശിക്കാനെത്തിയ മോഡിയ്ക്ക് നല്‍കിയ സ്വീകരണം കണ്ട് ലോകരാജ്യങ്ങള്‍ ഞെട്ടി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് പോലും മോഡിക്ക് നല്‍കിയതുപോലുള്ള സ്വീകരണം ചൈന നല്‍കിയിട്ടില്ല. ചുവന്ന പരവതാനി വിരിച്ച് മോഡിയെ സ്വീകരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങാണ് പ്രോട്ടോകോള്‍ മറികടന്ന് എത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് വന്നാല്‍പ്പോലും സ്വീകരിക്കാന്‍ പ്രസിഡന്റ് എത്താറില്ല.
ത്രിദിനസന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കീഴ്‌വഴക്കങ്ങള്‍ മാറ്റിവച്ച് ചൈനയുടെ വരവേല്‍പ്പ്. പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ ജന്മനാടായ സിയാനില്‍നിന്നാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തുടക്കംകുറിച്ചത്. ഷാങ്‌സി പ്രവിശ്യയിലെ ഈ ചരിത്രപ്രസിദ്ധനഗരത്തില്‍ എത്തിയ മോഡിയെ സ്വീകരിക്കാന്‍ ഷി ജിന്‍ പിങ്ങും എത്തിയിരുന്നു. ലോകത്തെ ഏതുരാജ്യങ്ങളില്‍നിന്നുള്ള നേതാക്കളായാലും ബെയ്ജിങ്ങില്‍നിന്നല്ലാതെ ചൈനാ സന്ദര്‍ശനത്തിന് തുടക്കമിടാറില്ല. വിശിഷ്ടാതിഥിയെ സ്വീകരിക്കാന്‍ തലസ്ഥാനംവിട്ട് പ്രസിഡന്റോ പ്രധാനമന്ത്രിയോ പോകുന്ന പതിവില്ലാത്തതുകൊണ്ടാണ് സന്ദര്‍ശനങ്ങള്‍ ബെയ്ജിങ്ങില്‍നിന്ന് തുടങ്ങുന്നത്. എന്നാല്‍, സിയാനില്‍നിന്ന് സന്ദര്‍ശനം തുടങ്ങിയ മോഡിയെ സ്വീകരിക്കാന്‍ ഈ കീഴ്‌വഴക്കങ്ങള്‍ ജിന്‍പിങ്ങിന് തടസ്സമായില്ല. ഇത്തരത്തില്‍ സ്വീകരണം ലഭിക്കുന്ന ആദ്യലോകനേതാവാണ് മോദി. സിയാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോഡിയെ ഷാന്‍സി പ്രവിശ്യാ ഗവര്‍ണര്‍ ലോ ക്വിന്‍ജിയന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കാനെത്തിയിരുന്നു.
സിയാനില്‍നിന്ന് മോഡിയുടെ സന്ദര്‍ശനം തുടങ്ങാന്‍ വേറെയും കാരണമുണ്ടായിരുന്നു. ജിന്‍പിങ്ങ് ഇന്ത്യയിലെത്തിയപ്പോള്‍, മോഡിയുടെ ജന്മനാടായ അഹമ്മദാബാദില്‍നിന്നാണ് സന്ദര്‍ശനത്തിന് തുടക്കമിട്ടത്. ഇതിനെ പിന്തുടര്‍ന്നാണ് ജിന്‍പിങ്ങിന്റെ നാട്ടില്‍നിന്ന് മോഡി സന്ദര്‍ശനം തുടങ്ങിയത്. ജിന്‍പിങ്ങിന്റെ താത്പര്യപ്രകാരമായിരുന്നു സിയാനിലേക്കുള്ള ഈ വരവ്. ഒരുവര്‍ഷത്തിനിടെ മോഡിയും ഷി ജിന്‍ പിങ്ങും തമ്മില്‍ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.
ഒരുമണിക്കൂറിലേറെ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. നിങ്ങളുടെ ജന്മനാട്ടില്‍ ലഭിച്ച ഉജ്വലവരവേല്‍പ്പുപോലെ, എന്റെ നാട്ടില്‍ ഞാന്‍ നിങ്ങളെയും സസന്തോഷം സ്വീകരിക്കുന്നുവെന്ന് ജിന്‍പിങ് പറഞ്ഞു. ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്കുള്ള ബഹുമതിയെന്നാണ് മോഡി പ്രതികരിച്ചത്. മോഡി ഹിന്ദിയിലും ഷിന്‍ ജിന്‍ പിങ് ചൈനീസിലുമാണ് സംസാരിച്ചത്.
അന്താരാഷ്ട്ര സമൂഹം ഏറെ പ്രാധാന്യത്തോടെയാണ് മോദിയുടെ ഈ സന്ദര്‍ശനത്തെ കാണുന്നത്. ദക്ഷിണേഷ്യയിലെ പ്രധാന ശക്തികളുടെ കൂടിക്കാഴ്ച മേഖലയിലെ സാഹചര്യങ്ങളില്‍ മാറ്റം വരുത്തിയേക്കുമെന്ന പ്രതീക്ഷ സജീവമാണ്. ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ അതിര്‍ത്തിത്തര്‍ക്കം മുതല്‍ പാക് അധീന കശ്മീരില്‍ ചൈനയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍വരെ മോഡി ഉന്നയിച്ചു. പ്രസിഡന്റ് നല്‍കിയ അത്താഴവിരുന്നിലും പങ്കെടുത്തു.
ഊഷ്മളമായ സ്വീകരണത്തിനിടയിലും പാക് അധീന കാശ്മീരിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ചൈന നടത്തുമെന്ന് പ്രഖ്യാപിച്ച നിക്ഷേപത്തെക്കുറിച്ചുള്ള ആശങ്ക ചൈനീസ് പ്രസിഡന്റിനെ അറിയിക്കാന്‍ മോഡി മറന്നില്ല. ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സാമ്പത്തികരംഗത്ത് ഇന്ത്യയ്ക്കുള്ള 3800 കോടി ഡോളറിന്റെ വ്യാപാരക്കമ്മിയുടെ പ്രശ്‌നവും മോഡി ചര്‍ച്ച ചെയ്തു.
അരുണാചല്‍ പ്രദേശിനെയും ലഡാക്കിനെയും ചൊല്ലിയുള്ള അതിര്‍ത്തിത്തര്‍ക്കങ്ങളുള്‍പ്പെടെ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെങ്കിലും മോഡിയുടെ വ്യക്തിപ്രഭാവം അംഗീകരിക്കപ്പെട്ടുവെന്നതിന്റെ സൂചനയായി അദ്ദേഹത്തിന് ലഭിച്ച സ്വീകരണം. അതിര്‍ത്തി പ്രശ്‌നം, ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം, വ്യാപാരക്കമ്മി തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍, സ്വീകരണത്തിലെ ഊഷ്മളത അതിലും പ്രതിഫലിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























