യുഎഇയില്‍ അടിമുടി പരിഷ്‌ക്കാരങ്ങൾ... ഇനി മുതൽ ആണിനും പെണ്ണിനും ഒരുമിച്ചു താമസിക്കാം, മദ്യപിക്കാം...വ്യക്തി നിയമം, ക്രിമിനല്‍ ചട്ടം എന്നിവയിലെല്ലാം മാറ്റം

യുഎഇയില്‍ പുതിയ നിയമ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതനുസരിച്ച് വ്യക്തി നിയമം, ക്രിമിനല്‍ ചട്ടം എന്നിവയിലെല്ലാം മാറ്റം വരും. വിദേശ നിക്ഷേപകരെയും വിദഗ്ധരെയും ആകര്‍ഷിക്കുക എന്നതാണ് പുതിയ നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത് എന്നാണു റിപ്പോർട്ടുകൾ
യുഎഇ. പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ, ഫെഡറല്‍ പീനല്‍ കോഡ്, ഫെഡറല്‍ പീനല്‍ പ്രൊസീഡ്യുറല്‍ ലോ എന്നിവയിലെ ചില ആര്‍ട്ടിക്കിളുകളില്‍ ഭേദഗതി വരുത്തി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ഉത്തരവിറക്കിയത്.
വിദേശികളെ കൂടുതൽ ആകർഷിക്കാനായി നിയമങ്ങളിൽ ധാരാളം ഇളവുകൾ കൊണ്ടുവന്നിട്ടുണ്ട്. ഇതനുസരിച്ച് രാജ്യത്ത് ഇതുവരെ കുറ്റകരമായിരുന്ന പല കാര്യങ്ങളും ഇനി മുതല്‍ കുറ്റകരമാകില്ല. പാരമ്പര്യ സ്വത്ത് നിയമത്തിലും ഭേദഗതിയുണ്ട്. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്നതിനാല്‍ യുഎഇയിലെ ഓരോ മാറ്റങ്ങളും കേരളത്തെയും ബാധിക്കും .
പുതിയ മാറ്റങ്ങളിലെ പ്രധാന ഭാഗം ചെറിയ കുട്ടികളെയും മാനസിക വൈകല്യമുള്ളവരെയും ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷ ലഭിക്കും എന്നതാണ് . അതേസമയം മദ്യപാനം വ്യവസ്ഥകളോടെ കുറ്റമല്ലാതാക്കും. 21 വയസിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക സ്ഥലങ്ങളില്‍ വച്ച് മദ്യപിക്കാം. 21 വയസിന് താഴെയുള്ളവര്‍ മദ്യപിക്കുന്നത് കുറ്റകരമാണ്.
പരസ്യമായ ചുംബനം കുറ്റകരമായി തുടരുമെങ്കിലും തടവ് ശിക്ഷ ലഭിക്കില്ല. പിഴയീടാക്കി വിട്ടയക്കും. പരസ്പര സമ്മതത്തോടെ അന്യ സ്ത്രീ പുരുഷന്‍മാര്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ഇനി മുതൽ കുറ്റകൃത്യമായിരിക്കില്ല . എന്നാൽ ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ പീഡിപ്പിച്ചാല്‍ ശിക്ഷ ലഭിക്കും. രണ്ടു പേരുടെയും സമ്മത പ്രകാരം ഒരുമിച്ച് താമസിക്കുന്നതിന് ശിക്ഷയുണ്ടാവില്ല.
വൈകല്യമുള്ളവരുമായും രക്തബന്ധത്തിലുള്ളവരുമായും കുട്ടികളുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാണ്. ആത്മഹത്യാശ്രമത്തിന് മാനസിക ചികിത്സ നല്‍കും. അതേസമയം, ഒരാളെ ആത്മഹത്യക്ക് സഹായിച്ചാല്‍ തടവുശിക്ഷ ലഭിക്കും. കൂടാതെ പൊതുസ്ഥലത്തെ സഭ്യതാ നിയമലംഘനങ്ങള്‍ക്ക് ഇനി പിഴ മാത്രമാകും ഈടാക്കുകയെന്നും പുതിയ നിയമഭേദഗതികള്‍ വ്യക്തമാക്കുന്നു. കേസുകളില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ പേര് വിവരങ്ങള്‍ പുറത്തുവിടില്ല.
യുഎഇയില്‍ മരിക്കുന്ന വിദേശിയുടെ സ്വത്തുക്കള്‍ അവരുടെ രാജ്യത്തെ നിയമം അനുസരിച്ച് വിഭജനം നടത്താം . ഇതുവരെ യുഎഇ നിയമ പ്രകാരമാണ് ഇത് ചെയ്തിരുന്നത്. വില്‍പ്പത്രം എഴുതിയിട്ടുണ്ടെങ്കില്‍ അതുപ്രകാരം ചെയ്യും. അല്ലെങ്കില്‍ മരിച്ചയാളുടെ നാട്ടിലെ നിയമ പ്രകാരം നടപടിയെടുക്കും. കേസുകളുടെ ഭാഗമായുള്ള നടപടികള്‍ക്ക് തര്‍ജമയ്ക്ക് വേണ്ടി ദ്വിഭാഷിയെ നിയോഗിക്കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തിലും പ്രവാസികള്‍ക്ക് അവരുടെ നാട്ടിലെ നിയമ പ്രകാരമുള്ള നടപടികള്‍ തുടരാം. ദുരഭിമാന കൊലപാതകത്തിന് ശിക്ഷ ലഭിക്കും.. എന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും എന്ന് വ്യക്തമല്ല. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അന്‍ നഹ്യാന്‍ പുതിയ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കി.
https://www.facebook.com/Malayalivartha
























